ലൈലടീച്ചറുടെ അപകടമരണത്തിൽ ദുഃഖാർത്തരായി യാമ്പുവിലെ മലയാളി സമൂഹം
text_fieldsയാമ്പു: ബുധനാഴ്ച പുലർച്ചെ ആലുവ അങ്കമാലിക്കടുത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച യാമ്പുവിലെ സ്‌കൂൾ അധ്യാപിക ലൈല സതീഷിെൻറ വിയോഗവാർത്ത മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി. യാമ്പു അൽമനാർ ഇൻറർ നാഷനൽ സ്‌കൂളിൽ മലയാളം അധ്യാപികയായിരുന്നു ലൈലസതീഷ്. ഈ മാസം 18 ന് മകളുടെ വിവാഹം തീരുമാനിച്ചതുമായി ബന്ധപ്പെട്ടാണ് ലൈല ടീച്ചർ നാട്ടിലേക്ക് പോയത്. കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശിയാണ്. എട്ട് വർഷമായി കുടുംബത്തോടൊപ്പം യാമ്പുവിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു. ഭർത്താവ് സതീഷ് ബാബു യാമ്പുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. യാമ്പുവിൽ തന്നെ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന മകൻ റിലീഷ് ബാബുവിനെ സ്വീകരിക്കാൻ കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു കുടുംബം. സതീഷ് ഓടിച്ച വാഹനം അങ്കമാലിക്കടുത്ത് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഗുരുതരമായ പരിക്കേറ്റ ടീച്ചറെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടയിൽ മരണപ്പെടുകയായിരുന്നു. ബി.ഡി.എസ് പൂർത്തിയാക്കി മംഗളൂരു ഡെൻറൽ കോളേജിൽ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയ മകൾ ആര്യയുടെ വിവാഹം ബാംഗ്ലൂർ സ്വദേശിയായ ഡോ. രോഹിതുമായി നടക്കാനിരിക്കെയാണ് ടീച്ചറുടെ മരണം. ഏഴു വർഷമായി അൽമനാർ സ്‌കൂളിലാണ് ലൈല ടീച്ചർ ജോലി ചെയ്യുന്നത്. തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറുടെ വിയോഗവാർത്ത വിദ്യാർഥികൾക്ക് ഉൾകൊള്ളാനായിട്ടില്ല. സഹപ്രവർത്തകരും മാനേജ്മെൻറും ഞെട്ടലിലാണ്. കഴിഞ്ഞ അവധിക്കാലത്താണ് ഇതേ സ്കൂളിലെ മറ്റൊരു അധ്യാപിക വാഹനാപകടത്തിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.