സൗദി പാസ്പോർട്ട് പേജുകളിൽ ഒട്ടക ചിത്രങ്ങൾ; സന്തോഷം പ്രകടിപ്പിച്ച് ഒട്ടക ക്ലബ്
text_fieldsയാംബു: സൗദിയുടെ പൈതൃകത്തിൽ മുഖ്യപരിഗണന നൽകുന്ന ഒട്ടകങ്ങളുടെ ചിത്രങ്ങൾ സൗദി പാസ്പോർട്ട് പേജുകളിലും. സൗദി പാസ്പോർട്ട് പേജുകളിലെ ഒട്ടകക്കൂട്ടങ്ങളുടെ മരുഭൂയാത്രകൾ ചിത്രീകരിച്ചുകൊണ്ടുള്ള ഫോട്ടോകൾ സൗദി ഭരണകൂടം അറബ് സംസ്കാര പൈതൃകത്തിന് നൽകുന്ന പരിഗണനയാണ് വ്യക്തമാക്കുന്നത്.
ഒട്ടകക്കൂട്ടങ്ങളുടെ തനിമയാർന്ന ഫോട്ടോകൾ സുപ്രധാന രേഖകളിൽ ഇടം പിടിച്ചതിൽ രാജ്യത്തെ ഔദ്യോഗിക കൂട്ടായ്മയായ ഒട്ടക ക്ലബ് സന്തോഷം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തു.."നമ്മുടെ പാസ്പോർട്ട് നമ്മുടെ സംസ്കാരത്തിന്റയും നാഗരികതയുടെയും പ്രതീകമായി " എന്ന് തലവാചകം നൽകിക്കൊണ്ടാണ് ഒട്ടകക്ലബ് വക്താക്കൾ സന്തോഷം പ്രകടിപ്പിച്ച് പ്രസ്താവനയിറക്കിയത്. ഞങ്ങളുടെ പാസ്പോർട്ടിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഞങ്ങളുടെ സംസ്കാരവും പാരമ്പര്യവും ചിഹ്നങ്ങളും ലോക ശ്രദ്ധയിൽ പെടാൻ ഇത്തരം കാൽവെപ്പുകൾ ഏറെ ഫലം ചെയ്യുമെന്ന് പലരും ട്വീറ്റ് സന്ദേശത്തിന് പ്രതികരണമായി കുറിച്ചു.
ഈവർഷം ഫെബ്രുവരിയിൽ അറബ് ലോകത്തെ ഏറ്റവും വലിയ ഒട്ടക മേള സൗദിയിൽ നടന്നിരുന്നു. മേളയിൽ നൽകിയ സമ്മാനങ്ങളുടെ മൂല്യം 250 ദശലക്ഷം (ഏകദേശം 67 ദശലക്ഷം ഡോളർ) ആയിരുന്നു. രാജ്യത്തിന്റെ ജീവഘടകമായ ഒട്ടകത്തിന് സൗദി സമൂഹം നൽകുന്ന പ്രാധാന്യം കണക്കിലെടുത്താണ് അധികൃതർ പാസ്പോർട്ട് പേജുകളിൽ ഈയിടെയായി ഒട്ടകചിത്രങ്ങൾ ഉൾപ്പെടുത്താൻ തീരുമാനമെടുത്തത്. അറബ് സംസ്കാരത്തിൽ ഒട്ടകത്തിനുള്ള പങ്ക് ഒഴിച്ചുനിർത്താൻ കഴിയാത്തതിനാൽ സ്വദേശികളും സൗദി ഭരണകൂടവുമൊക്കെ വലിയ സ്ഥാനമാണ് അതിന് നൽകുന്നത്.
സമ്പന്നരായ സ്വദേശികൾ ആഡംബരത്തിനായി ഒട്ടകങ്ങൾ വളർത്തുമ്പോൾ ഗോത്രവിഭാഗങ്ങളും സാധാരണക്കാരായ ആളുകളും ജീവിത മാർഗമായാണ് കാണുന്നത്. അറബ് പൂർവ ജനതയുടെ ജീവിതവുമായി ഇഴുകിച്ചേർന്ന പൈതൃകമായ ഒട്ടകത്തെ ഏറെ പരിഗണിക്കുന്നവരാണ് ഇന്നും അറബ് സമൂഹം. രാജ്യത്തെ മൊത്തം ഒട്ടകങ്ങളുടെ എണ്ണം ഏകദേശം 1.8 മില്യൺ വരുമെന്നും അവ 50 ബില്യൺ റിയാൽ (ഏകദേശം 13.3 ബില്യൺ ഡോളർ) മൂല്യം കണക്കാക്കുന്നതായും സൗദി ഒട്ടക ക്ലബ് സി.ഇ.ഒ ബന്ദർ അൽ ഖഹ് താനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.