ചരിത്ര സന്ദർശനം; സൗഹൃദം ദൃഢമാകും
text_fieldsദോഹ: ഖത്തറും സൗദിയും തമ്മിലെ ചരിത്രപരമായ സൗഹൃദത്തിെൻറയും സഹകരണത്തിെൻറയും പൂർവകാലം ഊട്ടിയുറപ്പിച്ചുകൊണ്ട് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിെൻറ ഖത്തർ സന്ദർശനം. ബുധനാഴ്ച രാത്രി ദോഹയിലെത്തിയ മുഹമ്മദ് ബിൻ സൽമാന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ രാജകീയ വരവേൽപ്പാണ് ഒരുക്കിയത്. പിന്നാലെ, അമീരി ദിവാനിൽ നടന്ന ഖത്തർ -സൗദി സംയുക്ത സഹകരണ കൗൺസിൽ യോഗത്തിന് ഇരു രാഷ്ട്ര നേതാക്കളും അധ്യക്ഷം വഹിച്ചു. സൗദി കിരീടാവകാശിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്ത അമീർ, ഖത്തറും സൗദിയും തമ്മിലെ ബന്ധം കൂടുതൽ സുദൃഢമാക്കാൻ സന്ദർശനം ഉപകരിക്കുമെന്നും പറഞ്ഞു. പ്രത്യേകിച്ച്, മേഖലയിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങൾ തമ്മിലെ സൗഹൃദം കൂടുതൽ പ്രസക്തമാണെന്നും അമീർ പറഞ്ഞു.
ബുധനാഴ്ച രാത്രി നടന്ന ഖത്തർ - സൗദി സംയുക്ത സഹകരണ കൗൺസിൽ യോഗത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി, വ്യാപാര, നയതന്ത്ര ബന്ധങ്ങൾ ചർച്ചയായി. ആറാമത് സംയുക്ത സഹകരണ യോഗം എല്ലാ മേഖലകളിലും ഗുണകരമായ നേട്ടങ്ങളിലേക്ക് അടിത്തറപാകുമെന്ന് സൗദി കിരീടാവകാശി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
നിരവധി ഉഭയകക്ഷി സാധ്യതകൾ എടുത്തുകാണിച്ച മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ഇരു രാജ്യങ്ങൾക്കും ഗുണകരമാവുന്ന വിധത്തിൽ സമീപഭാവിയിൽ എല്ലാം നേടാൻ കഴിയുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഖത്തറിെൻറയും സൗദിയുടെയും മുതിർന്ന ഭരണനേതാക്കൾ പങ്കെടുത്ത യോഗത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിെൻറ പുരോഗതിയും വിവിധ രംഗങ്ങളില് സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ചയായി. ജനങ്ങളുടെ പൊതുതാൽപര്യങ്ങൾ, രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക, നിക്ഷേപ മേഖലകൾ എന്നിവയും കൗൺസിൽ യോഗം ചർച്ച ചെയ്തു. പൊതുതാൽപര്യ വിഷയങ്ങൾക്കൊപ്പം, മേഖലയുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളും അന്തർ ദേശീയ വിഷയങ്ങളും യോഗം വിലയിരുത്തി.
ഖത്തർ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, അമീറിെൻറ പേഴ്സനൽ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി, വിവിധ വകുപ്പ് മന്ത്രിമാർ, ശൈഖുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സൗദി ഭരണത്തലവന്മാർ, മന്ത്രിമാർ എന്നിവരും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.