ഹയ്യ കാർഡ് ഡിജിറ്റലാവും
text_fieldsദോഹ: ലോകകപ്പ് ടൂർണമെൻറ് വേളയിൽ ആരാധകർക്ക് സ്റ്റേഡിയങ്ങളിലേക്കുളള പ്രവേശനത്തിനും യാത്രക്കും ആവശ്യമായ ഹയ്യാ കാർഡ് (ഫാൻ ഐ.ഡി) ഇനി ഡിജിറ്റൽ രൂപത്തിൽ. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്‍റ് ലെഗസി അധികൃതർ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ഹയ്യ കാർഡ് കൈവശമുള്ളവർക്ക് ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റിന് പുറമേ മെട്രോ, ടാക്സി, ബസ് തുടങ്ങിയ പൊതു ഗതാഗത സൗകര്യങ്ങളും സേവനങ്ങളും സൗജന്യമായി ലഭിക്കും.
ഹയ്യ കാർഡിനായി സ്വദേശികളും താമസക്കാരും ടിക്കറ്റ് നമ്പറും ഖത്തർ ഐ.ഡി നമ്പർ സഹിതമാണ് അപേക്ഷ നൽകേണ്ടത്. എന്നാൽ സന്ദർശകർ ടിക്കറ്റ് നമ്പറിന് പുറമേ, താമസ വിവരങ്ങളും വ്യക്തി വിവരങ്ങളും അധികമായി ചേർക്കണം. ഹയ്യ കാർഡിനുള്ള അപേക്ഷക്ക് അംഗീകാരം ലഭിച്ചാൽ ഹയ്യ മൊബൈൽ ആപ്പിൽ കാർഡിന്‍റെ ഡിജിറ്റൽ പതിപ്പ് ലഭ്യമാകും. https://hayya.qatar2022.qa/ എന്ന ലിങ്കിലാണ് ഹയ്യ കാർഡിനായി അപേക്ഷിക്കേണ്ടത്.
സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം, പൊതുഗതാഗത യാത്ര തുടങ്ങിയവക്ക് ഹയ്യ ഡിജിറ്റൽ കാർഡ് മതിയാകുമെന്ന് ഹയ്യ കാർഡ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ സഈദ് അൽ കുവാരി പത്രസമ്മേളനത്തിൽ അറിയിച്ചു. അതേസമയം, ആവശ്യമുള്ളവർക്ക് പ്രിൻറഡ് കാർഡും ലഭ്യമാവും. പിന്നീട് അറിയിക്കുന്നത് അനുസരിച്ച് കളക്ഷൻ കേന്ദ്രങ്ങളിൽ നിന്നുമുള്ള ഹയ്യ കാർഡ് വാങ്ങാവുന്നതാണ്. അതേസമയം, ഡിജിറ്റൽ പതിപ്പാണ് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതെന്ന് അധികൃതർ വിശദീകരിച്ചു.
ഖത്തറിലെ ആഗമന ദിവസം മുതൽ 48 മണിക്കൂർ കാലാവധിയുള്ള ഹയ്യ മാച്ച് ഡേ പാസും അധികൃതർ അവതരിപ്പിച്ചിട്ടുണ്ട്. ടൂർണമെൻറിനിടയിൽ ഖത്തറിലെത്തുന്ന മത്സരടിക്കറ്റ് കൈവശമുള്ള അന്താരാഷ്ട്ര ആരാധകർക്കുള്ളതാണ് ഈ പാസ്. ഫിഫ മാച്ച് ടിക്കറ്റ്, പാസ്പോർട്ട് എന്നിവയാണ് മാച്ച് ഡേ പാസിനായി അപേക്ഷിക്കാൻ ആവശ്യമുള്ള രേഖകൾ. വില്ലകൾ, അപ്പാർട്ട്മെൻറുകൾ, ഹോളിഡേ ഹോമുകൾ, ഫാൻ വില്ലേജുകൾ, ഫ്ളോട്ടിംഗ് ഹോട്ടലുകൾ തുടങ്ങി നിരവധി താമസ സൗകര്യങ്ങളാണ് ഖത്തറിലെത്തുന്നവർക്കായി മുന്നോട്ട് വെക്കുന്നതെന്ന് സുപ്രീം കമ്മിറ്റി അക്കമഡേഷൻ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ഉമർ അൽ ജാബിർ പറഞ്ഞു.
വില്ലകളും അപ്പാർട്ട്മെൻറുകളും ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ സൗകര്യങ്ങളോട് കൂടിയാണെന്നും ഹൗസ്കീപ്പിംഗ് സേവനം, റിസപ്ഷൻ, ലഗേജ് ഹാൻഡ്ലിംഗ് സേവനം തുടങ്ങിയവയെല്ലാം ഇവിടെയുണ്ടാകും. േഫ്ലാട്ടിംഗ് ഹോട്ടലുകൾക്ക് പുറമേ, 4000ത്തോളം റൂമുകളുള്ള രണ്ട് ക്രൂയിസ് ഷിപ്പുകളും താമസത്തിനായി ഒരുക്കുന്നുണ്ട്. സ്വകാര്യ മേഖലയുമായി സഹകരിച്ച് ഒന്നിലധികം കേന്ദ്രങ്ങളിൽ എല്ലാ സേവനങ്ങളുമായി ഫാൻ വില്ലേജുകളും സുപ്രീം കമ്മിറ്റി സജ്ജമാക്കുന്നുണ്ട്. താമസ സൗകര്യങ്ങൾക്കായി നിരവധി ഒപ്ഷനുകൾ ഇപ്പോൾ തന്നെ ലഭ്യമാണെന്നും ഖത്തറിലെത്തുന്നവർക്ക് വളരെ നേരത്തെ തന്നെ ഇവ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും അൽ ജാബിർ കൂട്ടിച്ചേർത്തു. ഫിഫ അറബ് കപ്പിലായിരുന്നു ആരാധകർക്കുള്ള സ്റ്റേഡിയം പ്രവേശന പാസായി ഹയ്യാ കാർഡ് അവതരിപ്പിച്ചത്. മത്സരങ്ങൾക്ക് മുമ്പായി വിവിധ കേന്ദ്രങ്ങളിലായി വിതരണം ചെയ്ത ഹയ്യാ കാർഡ് വഴിയായിരുന്നു കാണികളുടെ പ്രവേശനം ക്രമീകരിച്ചത്. എന്നാൽ, ലോകകപ്പിന് 12 ലക്ഷത്തോളം കാണികളെത്തുമ്പോൾ എല്ലാവർക്കും പ്രിന്‍റ് കാർഡ് ലഭ്യമാക്കുന്നത് സാങ്കേതികമായ പ്രയാസമാവുമെന്നതിനാൽ കൂടിയാണ് ലോകകപ്പിന് ഡിജിറ്റൽ പതിപ്പിന് പരിഗണന നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.