പ്രധാന വിമാന സർവീസുകൾ ഖത്തർ എയർവേസ് ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നു
text_fieldsലോകത്തിൻെറ വിവിധ ഭാഗങ്ങളിലെ 52 നഗരങ്ങളിലേക്കുള്ള സർവീസുകൾ ആരംഭിക്കാൻ പദ്ധതി
ദോഹ: യാത്രാ ആവശ്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ്–19 കാരണം രാജ്യങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് പ്രാബല്യത്തിലാകുന്നതോടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള പ്രധാന നഗരങ്ങളിലേക്ക് ഘട്ടമായി സർവീസുകൾ ആരംഭിക്കുമെന്ന് ഖത്തർ എയർവേസ് വ്യക്തമാക്കി.
ജൂൺ അവസാനത്തോടെ 80ലധികം കേന്ദ്രങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കുമെന്ന് ഈ മാസം ആദ്യത്തിൽ ഖത്തർ എയർവേസ് അറിയിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനനുസൃതമായിരിക്കും സർവീസുകൾ ആരംഭിക്കുകയെന്നും കമ്പനി സൂചിപ്പിച്ചിരുന്നു.
നിലവിൽ 30ലധികം കേന്ദ്രങ്ങളിലേക്ക് വിമാന സർവീസ് നടത്തുന്ന കമ്പനി ഈ മാസം അവസാനത്തോടെ സർവീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 52 ആക്കുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.
താൽക്കാലികമായി നിർത്തിവെച്ച റൂട്ടുകൾ പുനസ്ഥാപിക്കുക, ലണ്ടൻ, ചിക്കാഗോ, ഡല്ലാസ്, ഹോങ്കോങ് തുടങ്ങിയ പാർട്ട്ണർ എയർലൈൻ ആസ്ഥാനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക, മാഡ്രിഡ്, മുംബൈ തുടങ്ങിയ ബിസിനസ്, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുക എന്നിവയിലാണ് ഖത്തർ എയർവേസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
നിയന്ത്രണങ്ങൾ നീക്കുന്നതോടെ ഇന്ത്യൻസർവീസുകൾ ഉടൻആരംഭിക്കുമെന്ന് കമ്പനി നേരത്തേ അറിയിച്ചിരുന്നു. ആഭയന്തര വിമാനസർവീസുകൾ മേയ് 17 മുതൽ ഇന്ത്യ ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 25ശതമാനം ആഭ്യന്തര വിമാനസർവീസുകളാണ് ഇന്ത്യ തുടങ്ങുന്നത്.
കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനസര്വീസിൻെറ ബുക്കിങ് ഖത്തർ എയർവേസ് നേരേത്ത തന്നെ ആരംഭിച്ചിട്ടുണ്ട്. ജൂൺ അവസാനത്തോടെ അഹ്മദാബാദ്, അമൃത്സർ, ബംഗളൂരു, മുംബൈ, കൊൽക്കത്ത, ഡൽഹി, ഗോവ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും നടത്തുമെന്നും കമ്പനി നേരത്തേ അറിയിച്ചിട്ടുണ്ട്.
ലോകത്തിൻെറ വിവിധ ഭാഗങ്ങളിലെ 52 നഗരങ്ങളിലേക്കുള്ള സർവീസുകൾ ആരംഭിക്കാൻ തങ്ങൾ തയാറായി നിൽക്കുകയാണെന്ന് ഖത്തർ എയർവേസ് നേരത്തേ അറിയിച്ചിരുന്നു. കേരളത്തിലെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളും ഇതിൽ ഉൾപ്പെടും.
കോവിഡ്–19 പ്രതിസന്ധികൾക്കിടയിലും ഒരു ദശലക്ഷത്തിലേറെ ജനങ്ങളെ അവരുടെ നാടുകളിലേക്ക് എത്തിക്കാനും ലക്ഷം ടൺ മെഡിക്കൽ സഹായമുൾപ്പെടെ വിവിധ രാജ്യങ്ങളിലേക്കെത്തിക്കാനും ഖത്തർ എയർവേസിന് സാധിച്ചിട്ടുണ്ടെന്നും പ്രതിസന്ധികൾക്കിടയിലും തങ്ങളിൽ വിശ്വാസമർപ്പിച്ച യാത്രക്കാരിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സി.ഇ.ഒ അക്ബർ അൽ ബാകിർ വ്യക്തമാക്കി. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. ഘട്ടം ഘട്ടമായി സർവീസ് ശൃംഖല വിപുലീകരിക്കാനാണ് പദ്ധതിയെന്നും ബാകിർ കൂട്ടിച്ചേർത്തു.
ജൂൺ അവസാനത്തോടെ 80 നഗരങ്ങളിലേക്കും സർവീസ് ആരംഭിക്കും. 80 നഗരങ്ങളിൽ യൂറോപ്പിൽ 23ഉം അമേരിക്കയിൽ നാലും മിഡിലീസ്റ്റ്– ആഫ്രിക്കയിൽ 20ഉം ഏഷ്യാ–പസിഫിക് മേഖലയിൽ 33ഉം കേന്ദ്രങ്ങൾ ഉൾപ്പെടും. ഇതിൽ ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ചൈന രാജ്യങ്ങളിലെ പ്രധാന വിമാനത്താവളങ്ങളും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.