നീരജ്... യൂനിവേഴ്സൽ ‘ഭായ്’
text_fieldsദോഹ: സ്വന്തം നാട്ടിലെന്ന പോലെ ത്രിവർണ പതാകയും, നീരജ് വിളികളുമായി നിറഞ്ഞു നിന്ന ഗാലറി. അവർക്കു നടുവിൽ തന്നോളം ഉയരം വരുന്ന ജാവലിനുമായി കുതിച്ചെത്തി നീരജ് ചോപ്ര വായുവിലേക്ക് എറിയുമ്പോൾ ഗാലറിയും ടി.വി സ്ക്രീനുമെല്ലാം പറന്നുപോവുന്ന ‘കുന്ത’ത്തിനൊപ്പം കൂടി.
ആതിഥേയരുടെ പ്രിയപ്പെട്ട ഹൈജംപ് ഒളിമ്പിക്സ് ചാമ്പ്യൻ മുഅതസ് ബർഷിമും ലോകട്രാക്കിലെ ഒരുപിടി അതിവേഗക്കാരുമെല്ലാം ഉള്ള ദോഹ ഡയമണ്ട് ലീഗിലെ പോരാട്ട വേദിയിൽ ഇന്ത്യയുടെ നീരജ് ചോപ്രയായിരുന്നു സൂപ്പർ താരം.
സീസൺ തുടക്കമായ ഡയമണ്ട് ലീഗിലെ ദോഹ പതിപ്പിൽ 88.67 മീറ്റർ എറിഞ്ഞ് ഒന്നാമനായി നീരജ് മിക്സഡ് സോണിലേക്ക് എത്തിയപ്പോൾ ഗാലറി മുഴുവൻ അവിടെയെത്തി. മാധ്യമങ്ങളുടെ അഭിമുഖം മുക്കാൽ മണിക്കൂറോളം നീണ്ടപ്പോൾ അക്ഷമരായി കാത്തിരുന്നവരിൽ ഇന്ത്യക്കാർ മാത്രമായിരുന്നില്ല. എത്യോപ്യ, കെനിയ ഉൾപ്പെടെ ആഫ്രിക്കൻ കാണികളും പാകിസ്താൻ, ബംഗ്ലാദേശ് ആരാധകരും, ഖത്തരികളുമെല്ലാം നിരന്നുനിന്നു. സുരക്ഷാ ഉദ്യോഗസ്ഥർ വഴിയൊരുക്കുമ്പോൾ സെൽഫി എടുക്കാനും, ആരാധകർക്ക് എടുത്തു നൽകിയും സൂപ്പർതാരം ദോഹയുടെ മനംകവർന്നു.
ക്രിക്കറ്റിന്റെയും ഹോക്കിയുടെയും മണ്ണിൽ നിന്ന് അതിരുകൾ കടന്ന് സ്വീകാര്യത നേടിയ നീരജാണ് ഇപ്പോൾ ഇന്ത്യയുടെ യൂനിവേഴ്സൽ ബോസ് എന്ന് ന്യൂഡൽഹിയിൽ നിന്നെത്തിയ മാധ്യമ പ്രവർത്തകൻ പറഞ്ഞത് സത്യം.
നന്നായി തുടങ്ങിയ സീസൺ
സീസണിലെ പോരാട്ടങ്ങൾക്ക് മനോഹരമായി തുടക്കം കുറിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നീരജ് ചോപ്ര. വേൾഡ് അത്ലറ്റിക്സ് സീസണിന്റെ വിളംബരമായ ഡയമണ്ട് ലീഗ് ദോഹ പതിപ്പിൽ മിന്നും പ്രകടനത്തോടെയായിരുന്നു ഇന്ത്യയുടെ ഒളിമ്പിക്സ് ചാമ്പ്യൻ നീരജ് ചോപ്ര ജാവലിൻ എറിഞ്ഞത്. 90 മീറ്റർ എന്ന ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ലെങ്കിലും ഇടവേളക്കു ശേഷം, സീസൺ തുടക്കത്തിൽ 88.67 മീറ്റർ എറിയാൻ കഴിഞ്ഞതിന്റെ സന്തോഷം നീരജ് പങ്കുവെച്ചു. ‘90 മീറ്ററുകാരുടെ ദോഹ ലീഗ്’എന്നു വിശേഷിപ്പിച്ചായിരുന്നു നീരജ് മത്സരത്തിനിറങ്ങിയത്. 93.07 മീറ്ററിന്റെ റെക്കോഡുള്ള ഗ്രെനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ് ഉൾപ്പെടെ നാലുപേരായിരുന്നു 90 പ്ലസ് ദൂരക്കാർ. മികച്ച ഫിറ്റ്നസിൽ അവരുമായുള്ള പോരാട്ടത്തിൽ തന്റെ മികച്ച ദൂരം പുറത്തെടുക്കാമെന്ന പ്രതീക്ഷയും മത്സരത്തിന് തലേദിനം നടന്ന വാർത്ത സമ്മേളനത്തിൽ നീരജ് പങ്കുവെച്ചിരുന്നു. ഈ കണക്കുകൂട്ടലുകൾ ശരിവെക്കുന്നതായിരുന്നു തുടക്കം. ആദ്യ ശ്രമത്തിൽ നീരജ് 88.67 മീറ്റർ എറിഞ്ഞു. രണ്ടാം ശ്രമത്തിൽ 86.04ലേക്ക് കുറഞ്ഞെങ്കിലും, ചെക്ക് റിപ്പബ്ലിക്കിന്റെ ജാകുബ് വാഡ്ലെഷ് 88.63 മീറ്റർ എറിഞ്ഞ് മത്സരത്തിന് വീര്യം പകർന്നു. മൂന്നാം ശ്രമത്തിലും ജാകുബ് 86.64 മീറ്ററും, അഞ്ചാം ശ്രമത്തിൽ 88.47 മീറ്ററും എറിഞ്ഞ് ഭീഷണി ഉയർത്തി. നീരജിന് ആദ്യ ശ്രമത്തിലെ ദൂരം പിന്നീട് കണ്ടെത്താനായില്ലെങ്കിലും നാല് സെന്റീമീറ്റർ വ്യത്യാസത്തിൽ ജാകുബിനെ പിന്തള്ളി ഡയമണ്ട് ലീഗിലെ ആദ്യ പോരാട്ടം തന്റേതാക്കി.
2020 ടോക്യോ ഒളിമ്പിക്സിൽ 87.58 മീറ്റർ എറിഞ്ഞ് സ്വർണം നേടിയ നീരജ്, കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ 88.13 മീറ്റർ പ്രകടനവുമായാണ് വെള്ളി നേടിയത്. കഴിഞ്ഞ സീസണിൽ ഡയമണ്ട് ലീഗ് ചാമ്പ്യൻപട്ടം സമ്മാനിച്ച സ്വീഡനിലെ പ്രകടനത്തിലായിരുന്നു 89.94 മീറ്റർ എന്ന പുതിയ ദേശീയ റെക്കോഡും മികച്ച വ്യക്തിഗത പ്രകടനവും പുറത്തെടുത്തു.
‘ശ്രദ്ധേയമായ മേളകൾ മുന്നിലുള്ളപ്പോൾ ഇതേ ഫിറ്റ്നസിൽ ഫോം തുടരുകയാണ് ലക്ഷ്യം. ദോഹയിൽ മികച്ച മത്സരമായിരുന്നു. എങ്കിലും മികച്ച ദൂരം കണ്ടെത്താൻ കഴിഞ്ഞില്ലെന്നത് നിരാശയാണ്’
ആഗസ്റ്റിൽ ബുഡപെസ്റ്റിൽ നടക്കുന്ന ലോകചാമ്പ്യൻഷിപ്, സെപ്റ്റംബറിലെ ഏഷ്യൻ ഗെയിംസ് ഉൾപ്പെടെ വലിയ മേളയുടെ സീസണിന് നന്നായി തുടങ്ങാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു ദോഹയിലെ ഫീൽഡിൽ നിന്നും നീരജ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.