മെകുനു: സലാലയിൽ കനത്ത കാറ്റും മഴയും
text_fieldsമസ്കത്ത്: മെകുനു ചുഴലിക്കാറ്റ് ഒമാൻ തീരത്തിന് ഏറെ അടുത്തെത്തി. തീരത്ത് നിന്ന് 57 കിേലാമീറ്റർ അകലെയാണ് കാറ്റ് നിലവിൽ ഉള്ളതെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി വെളളിയാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. വെള്ളിയാഴ്ച രാത്രി എട്ടുമണിക്കും പന്ത്രണ്ട് മണിക്കുമിടയിൽ കാറ്റ് തീരത്ത് എത്താനാണ് സാധ്യത. കാറ്റിെൻറ കേന്ദ്രഭാഗത്തിന് 167 കിലോമീറ്റർ മുതൽ 175 കിലോമീറ്റർ വരെയാണ് വേഗത. ചുഴലിക്കാറ്റിെൻറ ഭാഗമായുള്ള പ്രധാന മേഘമേലാപ്പുകൾ ദോഫാർ തീരത്ത് എത്തി. ഇതിനെ തുടർന്ന് കനത്ത മഴയും കാറ്റുമാണ് സലാലയിലും ദോഫാർ ഗവർണറേറ്റിെൻറ വിവിധ ഭാഗങ്ങളിലും വെള്ളിയാഴ്ച വൈകുന്നേരം മുതൽ അനുഭവപ്പെടുന്നത്. 200 മുതൽ 600 മില്ലീമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
മലയാളികൾ തിങ്ങിതാമസിക്കുന്ന സലാല നഗരത്തിൽ പലയിടത്തും വെള്ളമുയർന്നുതുടങ്ങിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളും ഇടറോഡുകളും വീടുകളുമെല്ലാം വെള്ളത്തിനടിയിലാണ്. നിരവധി മരങ്ങൾ കടപുഴകി വീഴുകയും വീടുകളുടെ ഷീറ്റുകളും കടകളുടെ ബോർഡുമെല്ലാം പറന്നുപോവുകയും ചെയ്തു. ഇതുവരെ ആർക്കും അപകടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഏകദേശം അയ്യായിരത്തോളം പേരെ വെള്ളിയാഴ്ച രാവിലെ മുതൽ ഉച്ച വരെ സമയത്തിനുള്ളിൽ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർപ്പിപ്പിച്ചിട്ടുണ്ട്.
പലയിടത്തും വൈദ്യുതി മുടങ്ങിയിട്ടുണ്ട്. പ്രധാന റോഡുകളിലും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ശക്തമായ കാറ്റിനെ തുടർന്ന് നാഷനൽ എമർജൻസി മാനേജ്മെൻറ് സെൻറർ വെള്ളിയാഴ്ച ആറുമണിയോടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. മണ്ണടിച്ചിലിനും മലവെള്ളപാച്ചിലിനുമിടയുള്ളതിനാൽ ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. സദാ, മിർബാത്ത്,തുംറൈത്ത്, ദൽഖൂത്ത്, ഹാസിക്ക് തുടങ്ങി ദോഫാർ ഗവർണറേറ്റിെൻറ വിവിധ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. കടൽ പ്രക്ഷുബ്ധമാണ്. തിരമാലകൾ ആഞ്ഞടിച്ചതിനെ തുടർന്ന് തീരദേശ റോഡുകളിലെല്ലാം വെള്ളം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.