ഫാൽക്കണുകളെ പരിശീലിപ്പിക്കാൻ കുഞ്ഞൻവിമാനവും
text_fieldsഫാൽക്കൺ പരിശീലനത്തിനുള്ള കുഞ്ഞുവിമാനവുമായി അബ്ദുല്ല അൽ കുവാരി
ദോഹ: ഫാൽക്കൺ പക്ഷിയോടുള്ള അറബികളുടെ പ്രണയം അതിശയപ്പെടുത്തുന്നതാണ്. അതിെൻറ ഉദാഹരണമായിരുന്നു ശനിയാഴ്ച സമാപിച്ച കതാറയിലെ ഇൻറർനാഷനൽ എക്സിബിഷൻ. ലക്ഷക്കണക്കിന് റിയാൽ വിലവരുന്ന ഫാൽക്കൺ മുതൽ അവരുടെ ചിത്രങ്ങളും മറ്റുപകരണങ്ങളുമെല്ലാംകൊണ്ട് വിസ്മയിപ്പിച്ച കതാറ. അതിനിടയിൽ തന്നെയാണ് മറ്റൊരു വിശേഷവുമുള്ളത്. ഫാൽക്കനുകളെ പരിശീലിപ്പിക്കാനായി ഏറ്റവും മികച്ച സംവിധാനങ്ങൾ തേടുന്ന ആരാധകർക്ക് സന്തോഷവാർത്തയായി ഇതാ ഒരു കുഞ്ഞുവിമാനവും. കതാറയിൽ സമാപിച്ച അഞ്ചാമത് സ്ഹൈൽ 2021അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനത്തോടനുബന്ധിച്ചാണ് പൂർണമായും ഖത്തറിൽ നിർമിച്ച കുഞ്ഞുവിമാനം പ്രദർശിപ്പിച്ചത്. മേളയിൽ പങ്കെടുത്ത അബ്ദുല്ല അൽ കുവാരിയാണ് ഇത് അവതരിപ്പിച്ചത്. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദോഹ ടെക്നോളജിക്കൽ സൊലൂഷൻസ് കമ്പനിയാണ് വിമാനം നിർമിച്ചിരിക്കുന്നതെന്നും ഹുബാറ പക്ഷിയുടെ സ്ത്രീനാമത്തിൽനിന്നാണ് ഹുഫാന എന്ന പേര് വിമാനത്തിന് നൽകിയിരിക്കുന്നതെന്നും അൽ റയ്യാൻ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അബ്ദുല്ല അൽ കുവാരി പറഞ്ഞു. നേരത്തേ പ്രചാരത്തിലുണ്ടായിരുന്ന വിമാനങ്ങളിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ് ഫാൽക്കണുകളെ പരിശീലിപ്പിക്കുന്നതിനു മാത്രമായി പക്ഷിയോളം വലുപ്പമുള്ള ചെറുവിമാനം നിർമിച്ചത്.
നേരത്തെ ഡ്രോണുകളും മറ്റു വിവിധോദ്ദേശ്യ െപ്ലയിനുകളും ഉപയോഗിച്ചായിരുന്നു ഫാൽക്കനെ പരിശീലിപ്പിച്ചിരുന്നത്. ഇവക്ക് കൂടുതൽ സ്ഥലവും പ്രവർത്തിക്കുന്നതിന് കൂടുതൽ സമയവും പ്രയത്നവും ആവശ്യവുമായതിനാലാണ് ഫാൽക്കൺ പരിശീലത്തിനു മാത്രമായി കുഞ്ഞുവിമാനം രൂപപ്പെടുത്തിയത്. മണിക്കൂറിൽ 120 കിലോമീറ്ററാണ് വിമാനത്തിെൻറ വേഗം. പരീക്ഷണം കൂടി പൂർത്തിയാക്കിയാണ് പ്രദർശനത്തിനെത്തിയത്. അവതരണത്തിനായി പിന്തുണ നൽകിയ പ്രദർശനത്തിെൻറ സംഘാടകർക്ക് അബ്ദുല്ല അൽ കുവാരി നന്ദി അറിയിച്ചു. അഞ്ചു ദിവസം നീണ്ട രാജ്യാന്തര വേട്ട ഫാൽക്കൺ മേളയിൽ 19 രാജ്യങ്ങളിൽ നിന്നായി 160ൽ അധികം പ്രാദേശിക, അന്തർദേശീയ കമ്പനികളാണ് പങ്കെടുത്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.