അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നു; ദോഫാറിൽ മഴക്ക് സാധ്യത
text_fieldsമസ്കത്ത്: അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടുവരുന്നതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് കീഴിലുള്ള ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറ് അറബിക്കടലിൽ സൊക്കോത്ര ദ്വീപിന് സമീപമാണ് ന്യൂന മർദത്തിെൻറ സ്ഥാനം. മണിക്കൂറിൽ 31 കിലോമീറ്ററിൽ താഴെയാണ് കാറ്റിെൻറ വേഗതയെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ബുധനാഴ്ച വൈകുന്നേരം അറിയിച്ചു.
ന്യൂന മർദം ശക്തിയാർജിച്ച് 72 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറാനും സാധ്യതയുണ്ട്. തീവ്ര ന്യൂനമർദമായി മാറുന്ന പക്ഷം കാറ്റിെൻറ വേഗത മണിക്കൂറിൽ അമ്പത് കിലോമീറ്റർ വരെയായി ഉയരും.
ന്യൂനമർദത്തിെൻറ ഭാഗമായി രൂപപ്പെടുന്ന മേഘങ്ങൾ ദോഫാർ ഗവർണറേറ്റിെൻറ തീര പ്രദേശങ്ങളിലും മലമ്പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴക്ക് കാരണമാകും.
ചിലയിടങ്ങളിൽ ഇടിയോടെയുള്ള മഴയായിരിക്കും ഉണ്ടാവുക. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് മഴയുണ്ടായേക്കും. തെക്കു കിഴക്കൻ അറബിക്കടലിൽ ഇൗ മാസം അവസാനത്തോടെ മറ്റൊരു ന്യൂനമർദവും രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. വെള്ളിയാഴ്ച മുതൽ ദോഫാർ ഗവർണറേറ്റിലെ തീരത്ത് കടൽ പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ രണ്ടര മീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.