ഒമാനിൽനിന്ന് നാടിെൻറ തണലണഞ്ഞവർ നൂറ് പിന്നിട്ടു
text_fieldsമസ്കത്ത്/സലാല: കോവിഡ് പ്രതിസന്ധിയിൽ ജീവിതം കീഴ്മേൽമറിഞ്ഞ് നാടിെൻറ തണലിൽ അഭയംതേടാൻ കൊതിച്ച നിരാലംബർക്കായി ഗൾഫ് മാധ്യമവും മീഡിയവണും ഒരുക്കിയ ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിയിൽ ഒമാനിൽനിന്ന് ഇതുവരെ മടങ്ങിയത് 103 പ്രവാസികൾ. തിങ്കളാഴ്ച സലാലയിൽനിന്നും പുറപ്പെട്ട ചാർേട്ടഡ് വിമാനത്തിൽ രണ്ടു പ്രവാസി കുടുംബങ്ങളിൽപ്പെട്ട നാലു വിദ്യാർഥികൾക്കാണ് സൗജന്യ വിമാന ടിക്കറ്റുകൾ നൽകിയത്.
ലോക്ഡൗണിനെ തുടർന്ന് പ്രയാസത്തിലായ സുൽത്താൻ ബത്തേരി സ്വദേശികളായ കുടുംബത്തിലെ രണ്ടു കുട്ടികൾക്ക് നാട്ടിലേക്ക് തിരിക്കുന്നതിന് സലാലയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ടിക്കറ്റാണ് നൽകിയത്. സലാലയിൽ സലൂൺ നടത്തിവന്ന പിതാവിന് വരുമാനമില്ലാതായതിനെ തുടർന്ന് കഴിഞ്ഞ ആറുമാസത്തോളമായി കടുത്ത പ്രയാസത്തിലായിരുന്നു ഇവർ. കൊച്ചി സ്വദേശികളായ കുടുംബത്തിലെ രണ്ടു കുട്ടികൾക്കും മിഷെൻറ ഭാഗമായി ടിക്കറ്റുകൾ നൽകി. ചെറിയ രീതിയിൽ ക്ലീനിങ് കമ്പനി നടത്തിവന്ന പിതാവിെൻറ സ്ഥാപനം പൂട്ടിയതിനെ തുടർന്നാണ് ഇവർ ദുരിതത്തിലായത്. ഇരു കുടുംബങ്ങളുടെയും ചെലവുകൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ് കഴിഞ്ഞുപോയിരുന്നത്.
ലോക്ഡൗണിനെ തുടർന്ന് മാസങ്ങളായി വരുമാനമില്ലാതെ കഷ്ടപ്പെട്ടിരുന്ന പൊന്നാനി സ്വദേശി കുഞ്ഞുമുഹമ്മദ് 104ാമനായി നാളത്തെ കൊച്ചിയിലേക്കുള്ള വന്ദേഭാരത് വിമാനത്തിൽ മടങ്ങും. ഏറെ വർഷങ്ങളായി ഒമാനിലുള്ള കുഞ്ഞുമുഹമ്മദ് മത്രയിലെ കച്ചവടക്കാരുടെ വിവിധ ബില്ലുകൾ അടച്ചും ചെറിയ ചെറിയ ജോലികൾ ചെയ്തുമാണ് ജീവിതം പുലർത്തിയിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് മത്രയിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ മറ്റ് ആയിരങ്ങളെപ്പോലെ കുഞ്ഞുമുഹമ്മദിെൻറ ജീവിതത്തെയും കീഴ്മേൽ മറിച്ചു. ആദ്യ മാസങ്ങളിൽ ശുഭപ്രതീക്ഷയോടെ മസ്കത്തിൽതന്നെ തുടരാൻ തീരുമാനിച്ചെങ്കിലും പിന്നീട് നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു. പ്രാരബ്ധങ്ങളിലേക്കും ശൂന്യതയിലേക്കുമാണ് മടക്കമെങ്കിലും ഗൾഫ് മാധ്യമവും മീഡിയവണും നൽകിയ കരുതലിന് നന്ദിയുണ്ടെന്ന് കുഞ്ഞുമുഹമ്മദ് പറഞ്ഞു.
അപ്രതീക്ഷിതമായി വന്നണഞ്ഞ മഹാമാരിയുടെ ആഘാതത്തിൽ കണ്ണീർ മാത്രം ബാക്കിയായ നിരവധി പേർക്കാണ് ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ ആശ്വാസത്തിെൻറ കരം നീട്ടിയത്. സഹായഹസ്തത്തിന് ഹൃദയംനിറഞ്ഞ നന്ദിയും പ്രാർഥനകളുമാണ് ഇവർ തിരിച്ചുനൽകിയത്. ഹൃദ്രോഗചികിത്സക്കായി നാട്ടിലേക്ക് അപ്രതീക്ഷിതമായി മടങ്ങേണ്ടിവന്ന ആലപ്പുഴ ചെന്നിത്തല സ്വദേശി സതീഷ് രാമൻകുമാർ ഇവരിൽ ഒരാളാണ്. ട്രാൻസ്പോർട്ടിങ്ങും മറ്റു ചെറിയ ജോലികളും ചെയ്ത് ജീവിതം പുലർത്തിയിരുന്ന സതീഷ് മൂന്നു മാസത്തിലധികമായി വരുമാനമില്ലാതെ മുറിയിൽതന്നെയായിരുന്നു. കാര്യങ്ങൾ ഇന്നല്ലെങ്കിൽ നാളെ ശരിയാകുമെന്ന പ്രതീക്ഷയിൽ ബുദ്ധിമുട്ടിയും ഇവിടെ തുടരുന്നതിനിടയിലാണ് ജൂലൈ മൂന്നിന് സതീഷിന് ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടത്. പരിശോധനയിൽ മൈനർ അറ്റാക്കാണെന്നും തുടർചികിത്സക്കായി നാട്ടിൽ പോകുന്നതാണ് നല്ലതെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു.
ടിക്കറ്റിന് പണമില്ലാഞ്ഞതിനെ തുടർന്നാണ് സതീഷിെൻറ സുഹൃത്തുക്കൾ ഗൾഫ് മാധ്യമത്തെ ബന്ധപ്പെടുന്നത്. തുടർന്ന് അടുത്ത ദിവസത്തെ ചാർേട്ടഡ് വിമാനത്തിൽ മടങ്ങുന്നതിനായി ടിക്കറ്റിെൻറ പണം നൽകി. 26 വർഷത്തെ പ്രവാസജീവിതത്തിൽ ആദ്യമായി ഭാര്യയെയും മകളെയും ഒമാൻ കാണിക്കാൻ കൊണ്ടുവന്ന കുറ്റ്യാടി സ്വദേശി രാമദാസന് കോവിഡും ലോക്ഡൗണും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് നൽകിയത്. ക്ലീനിങ് കമ്പനിയിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന ഇദ്ദേഹത്തിെൻറ കുടുംബം മാർച്ച് അഞ്ചിനാണ് ഒമാനിൽ എത്തുന്നത്. ഒരു മാസത്തേക്കായിരുന്നു വിസ.
രണ്ടുമാസം വീട്ടിലേക്ക് പൈസ അയക്കാതെയാണ് ഇദ്ദേഹം കുടുംബത്തെ കൊണ്ടുവന്നത്. ഫ്ലാറ്റും വാടകക്ക് എടുത്തിരുന്നു. എന്നാൽ, ലോക്ഡൗൺ കുരുക്കിൽ കരുതിവെച്ച പണം തീർന്നതിന് ഒപ്പം നല്ല തുകയുടെ കടബാധ്യതയുമാണ് ഇദ്ദേഹത്തിനുണ്ടായത്. രണ്ടുമാസം വിസ പുതുക്കി. ഇതിനിടെ പാചകത്തിനിടെ ഭാര്യയുടെ കാൽ പൊള്ളിയതിനെ തുടർന്ന് ആശുപത്രിയിലുമായി. എംബസിയിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും വിളിയൊന്നും തേടിയെത്തിയില്ല. ഇതിനിടയിലാണ് വടകര സൗഹൃദ വേദിയുടെ ചാർേട്ടഡ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിക്കുന്നത്. ടിക്കറ്റിന് സഹായം ലഭിക്കാൻ പല വഴികളും തേടിയെങ്കിലും ലഭിക്കാതിരുന്നതിന് ഒടുവിലാണ് ഗൾഫ് മാധ്യമത്തെ സമീപിക്കുന്നത്.
മിഷൻ വിങ്സ് ഒാഫ് കംപാഷന് കീഴിൽ ജൂൺ പകുതിയോടെയാണ് ഇദ്ദേഹത്തിെൻറ കുടുംബം നാട്ടിലേക്ക് മടങ്ങിയത്. ജോലി നഷ്ടപ്പെട്ട് മാസങ്ങളായവർ, വിസിറ്റിങ് വിസയിലെത്തി കുടുങ്ങിയവർ, ചികിത്സാ ആവശ്യാർഥം പോകേണ്ടവർ എന്നിവരാണ് മിഷൻ വിങ്സ് ഒാഫ് കംപാഷന് കീഴിൽ നാട്ടിലേക്ക് മടങ്ങിയവരിൽ ഏറെയും. തീർത്തും അർഹരായവരെ കണ്ടെത്തിയാണ് പദ്ധതിക്ക് കീഴിൽ ടിക്കറ്റ് നൽകിയതെന്ന് ഗൾഫ് മാധ്യമം റെസിഡൻറ് മാനേജർ ഷക്കീൽ ഹസൻ പറഞ്ഞു. വരും ദിവസങ്ങളിൽ പദ്ധതിക്ക് കീഴിൽ കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.