വിദേശികൾക്ക് കൂടുതൽ സ്ഥലങ്ങളിൽ ബൂസ്റ്റർ ഡോസ്
text_fieldsമസ്കത്ത്: കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസ് വിവിധ ഗവർണറേറ്റുകളിൽ വിദേശികൾക്ക് നൽകിത്തുടങ്ങി. മസ്കത്ത് ഗവർണറേറ്റിൽ പഴയ മസ്കത്ത് വിമാനത്താവളം കെട്ടിടത്തിലുള്ള ക്യാമ്പിൽ നൂറുകണക്കിന് ആളുകളാണ് മൂന്നാം ഡോസെടുക്കാൻ എത്തിയത്. തിങ്കളാഴ്ച പുലർച്ചതന്നെ ആളുകൾ ഇവിടേക്ക് വന്നിരുന്നു.
പിന്നീട് തിരക്ക് വർധിച്ച് റോഡിലേക്ക് വരി നീളുകയും ചെയ്തു. മുൻകൂട്ടി ബുക്ക് ചെയ്തവർക്കായിരുന്നു മൂന്നാം ഡോസ്. മറ്റുള്ളവരെ അധികൃതർ തിരിച്ചയച്ചു. തറാസൂദ് ആപ്പിൽ വ്യാഴാഴ്ച വരെയുള്ള ബുക്കിങ് പൂർത്തിയായി. വിവിധ സ്ഥലങ്ങളിൽ വിദേശികൾക്ക് ബൂസ്റ്റർ നൽകിത്തുടങ്ങിയിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ ഇത്തരം കേന്ദ്രങ്ങളിൽ മൂന്നാംഡോസ് നൽകുമോ എന്നതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെയില്ല.
നിലവിൽ രാജ്യത്ത് തെക്കൻ ബാത്തിന ഗവർണറേറ്റിലും ബുറൈമിയിലുമാണ് വിദേശികൾക്ക് ഔദ്യോഗികമായി ബൂസ്റ്റർ നൽകുന്നത്. തെക്കൻ ബാത്തിനയിൽ ജനുവരി ആറുവരെ റുസ്താഖ് വിലായത്തിലെ സ്പോർട്സ് കോംപ്ലക്സിലാണ് വാക്സിൻ നൽകുന്നത്. രാവിലെ എട്ടു മുതൽ ഉച്ചക്ക് 1.30 വരെ നടന്ന ക്യാമ്പിൽ നിരവധി പേരാണ് എത്തിയത്. ഒന്നും രണ്ടും ഡോസ് എടുക്കാത്തവർക്കും ഇവിടുന്ന് വാക്സിൻ സ്വീകരിക്കാം. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ തറാസൂദിലൂടെയോ മുൻകുട്ടി ബുക്ക് ചെയ്യണം.
കോവിഡ് കേസുകൾ വർധിക്കുകയും ഒമിക്രോൺ റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ ബൂസ്റ്റർ ഡോസെടുക്കണമെന്ന് ആരോഗ്യ മേഖലയിലുള്ളവർ നിർദേശിച്ചിട്ടുണ്ട്. രണ്ടു ഡോസെടുത്ത് മൂന്നുമാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ. ലഭ്യമായ കണക്കു പ്രകാരം രാജ്യത്ത് ആകെ 95,277 പേരാണ് മൂന്നാമത് ഡോസ് വാക്സിനെടുത്തത്. വിദേശികളില്‍ 90 ശതമാനവും ആദ്യ ഡോസെടുത്തു. 83 ശതമാനം രണ്ടു ഡോസ് വാക്സിനേഷനും പൂര്‍ത്തീകരിച്ചവരാണ്. സ്വദേശികളും വിദേശികളുമായി 2,30,000 പേര് ഇനിയും വാക്സിന് സ്വീകരിക്കാത്തവരായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.