ലോകകപ്പ് യോഗ്യത: കുവൈത്ത് നാളെ ജോർഡനെ നേരിടും
text_fieldsകുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ വെള്ളിയാഴ്ച കുവൈത്ത് ജോർഡനെ നേരിടും. കുവൈത്തിലെ ശൈഖ് ജാബിർ സ്റ്റേഡിയത്തിൽ രാത്രി പത്തിനാണ് മത്സരം. കോവിഡ് പശ്ചാത്തലത്തിൽ കാണികൾക്ക് പ്രവേശനമുണ്ടാകില്ല.
ജൂൺ 15 വരെയാണ് ബി ഗ്രൂപ് മത്സരങ്ങൾ നടക്കുക. ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ നടന്നിരുന്ന മത്സരം കോവിഡ് പശ്ചാത്തലത്തിൽ ടീമുകളുടെ യാത്ര കുറക്കാനായി ഒറ്റ കേന്ദ്രത്തിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ബി ഗ്രൂപ് മത്സരങ്ങൾ കുവൈത്തിലാണ് നടത്തുന്നത്.
ആസ്ട്രേലിയ, ജോർഡൻ, നേപ്പാൾ, ചൈനീസ് തായ്പേയ് എന്നീ ടീമുകൾ കുവൈത്തിലുണ്ട്. കഴിഞ്ഞ ആഴ്ച ആസ്ട്രേലിയക്കെതിരെ മൂന്ന് ഗോളിന് കീഴടങ്ങേണ്ടിവന്നതെല്ലാം മറന്ന് ജയം മാത്രം ലക്ഷ്യമാക്കിയാണ് ജോർഡനെതിരെ കുവൈത്ത് ഇറങ്ങുന്നത്. അഞ്ച് കളിയും ക്ലീനായി ജയിച്ച ആസ്ട്രേലിയ 15 പോയൻറുമായി ഗ്രൂപ്പിൽ ഒന്നാമതാണ്.
കുവൈത്തിനും ജോർഡനും പത്ത് പോയൻറ് വീതമുണ്ട്. ഗോൾ ശരാശരിയുടെ പിൻബലത്തിൽ കുവൈത്ത് രണ്ടാംസ്ഥാനം നിലനിർത്തിയെങ്കിലും ജോർഡൻ ഒരു കളി കുറച്ചേ കളിച്ചിട്ടുള്ളൂ. ആറ് കളിയിൽ ആറു പോയൻറുള്ള നേപ്പാൾ ആണ് നാലാമത്. എല്ലാ കളിയും തോറ്റ ചൈനീസ് തായ്പേയിക്ക് പോയെൻറാന്നുമില്ല. കരുത്തരായ ആസ്ട്രേലിയ ഗ്രൂപ്പിൽ ഒന്നാമതായി ലോകകപ്പിൽ ഇടമുറപ്പിക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ച സാഹചര്യത്തിൽ രണ്ടാം സ്ഥാനം ലക്ഷ്യമാക്കിയാണ് കുവൈത്തും ജോർഡനും പൊരുതുന്നത്.
പ്ലേ ഒാഫ് വഴിയെങ്കിലും ഖത്തർ ലോകകപ്പിൽ കയറിക്കൂടാനാണ് അവർ ശ്രമിക്കുന്നത്. സ്പെയിൻകാരനായ പരിശീലകൻ അൻഡ്രസ് കാരസ്കോവിെൻറ നേതൃത്വത്തിൽ കഠിനമായ പരിശീലനത്തിലൂടെയും സൗഹൃദമത്സരങ്ങൾ കളിച്ചും തയാറെടുത്താണ് നീലപ്പട നിർണായക മൈതാനത്തിറങ്ങാൻ ഒരുങ്ങുന്നത്. രണ്ടാം സ്ഥാനക്കാരായി പ്ലേ ഒാഫിനെങ്കിലും യോഗ്യത നേടണമെങ്കിൽ ജോർഡനെതിരെ കുവൈത്തിന് ജയിച്ചേ പറ്റൂ. ചൈനീസ് തായ്പേയിയെ നീലപ്പട അനായാസം കീഴടക്കുമെന്നാണ് കരുതുന്നത്. നേപ്പാളിനെതിരെയും ഉറച്ച ജയപ്രതീക്ഷയാണ് കുവൈത്തിനുള്ളത്.
പ്രതിരോധം ശക്തമാക്കി കൗണ്ടർ അറ്റാക്കിലൂടെ ഗോൾ നേടുകയെന്ന തന്ത്രം കഴിഞ്ഞ കളിയിൽ ആദ്യ മിനിറ്റിൽതന്നെ ഗോൾ വീണതോടെ പാളി.ആക്രമണ ഫുട്ബാൾ ആകും ഇനിയുള്ള കളികളിൽ നീലപ്പട പുറത്തെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.