രാത്രിനമസ്കാരത്തിൽ നിർവൃതിതേടി ആയിരങ്ങൾ
text_fieldsകുവൈത്ത് സിറ്റി: വിശുദ്ധ റമദാനിെൻറ പുണ്യം കരസ്ഥമാക്കാൻ രാത്രി നമസ്കാരങ്ങളിൽ നിർവൃതി തേടി ആയിരങ്ങൾ. ഒന്നിടവിട്ട് നിൽക്കുന്നതിനാൽ മിക്കവാറും പള്ളികൾ നിറഞ്ഞ് പ്രാർഥനക്കെത്തുന്നവർ പുറത്തും റോഡിലുമാണ്. തറാവീഹ് നമസ്കാരത്തിനും പാതിരാത്രിയിൽ നടക്കുന്ന ഖിയാമുല്ലൈലിനും ധാരാളം പേർ എത്തുന്നു.
ജനസാന്ദ്രത കൂടിയ ആറുകേന്ദ്രങ്ങളിൽ ഇത്തവണ റമദാനിലെ പ്രത്യേക രാത്രി നമസ്കാരമായ ഖിയാമുല്ലൈലിന് അനുമതി നൽകിയിട്ടില്ല. ഹവല്ലി, നുഗ്റ, മൈദാൻ ഹവല്ലി, സാൽമിയ, ജലീബ് അൽ ശുയൂഖ്, മഹബൂല എന്നിവിടങ്ങളിലാണ് ഖിയാമുല്ലൈലിന് അനുമതി നൽകാതിരുന്നത്. ഇവിടങ്ങളിൽ ഉൾപ്പെടെ എല്ലായിടത്തും തറാവീഹ് നമസ്കാരം നടക്കുന്നു.
ഇശാ നമസ്കാരാനന്തരം നടത്തുന്ന തറാവീഹ് 15 മിനിറ്റിൽ തീർക്കണമെന്നാണ് ഒൗഖാഫ് മന്ത്രാലയത്തിെൻറ നിർദേശം. രാത്രി 12നാണ് ഖിയാമുല്ലൈൽ ആരംഭിക്കുന്നത്. അര മണിക്കൂർ കൊണ്ട് തീർക്കണമെന്ന് നിർദേശമുണ്ട്. പുരുഷന്മാർക്ക് മാത്രമാണ് രണ്ടിലും പ്രവേശനം.
പ്രത്യേക സാഹചര്യം മനസ്സിലാക്കി സ്ത്രീകളും പ്രായമായവരും കുട്ടികളും രോഗങ്ങൾ ഉള്ളവരും വീട്ടിൽ നമസ്കരിച്ച് സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിക്കുന്നു. സ്ത്രീകളുടെ നമസ്കാരമുറി തൽക്കാലത്തേക്ക് പുരുഷന്മാർക്ക് അനുവദിച്ചിരിക്കുകയാണ്.
സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെ കോവിഡ് കാലത്തെ പ്രത്യേക നിർദേശങ്ങൾ എല്ലാം പാലിക്കണം. നമസ്കാരത്തിന് നിൽക്കുന്ന ഒാരോരുത്തർക്കും ഇടയിൽ അകലം സൂക്ഷിക്കണം, മുസല്ല കൊണ്ടുവരണം, മാസ്ക് ധരിക്കണം തുടങ്ങിയ നിബന്ധനകൾക്ക് വിധേയമായാണ് ഇത്തവണ റമദാനിലെ രാത്രി നമസ്കാരത്തിന് അനുമതി നൽകിയത്. കഴിഞ്ഞ വർഷം റമദാനിൽ പള്ളികൾ അടച്ചിട്ടിരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.