വന്ദേ ഭാരത് നാലാം ഘട്ടം കുവൈത്തിൽനിന്നുള്ള ആദ്യ വിമാനങ്ങൾ നാളെ
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിമൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിെൻറ നാലാംഘട്ട ഭാഗമായി കുവൈത്തിൽനിന്നുള്ള വിമാനങ്ങൾ ജൂലൈ എട്ട് ബുധനാഴ്ച മുതൽ സർവിസ് നടത്തും. ബുധനാഴ്ച അഞ്ച് വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
അഹ്മദാബാദ്, ജയ്പുർ (രണ്ട് വിമാനങ്ങൾ), ബംഗളൂരു, ലഖ്നോ എന്നിവിടങ്ങളിലേക്കാണ് ആദ്യ ദിവസത്തെ സർവിസ്, ഗോ എയർ, ഇൻഡിഗോ എന്നീ വിമാനക്കമ്പനികളാണ് സർവിസ് നടത്തുന്നത്. അഹ്മദാബാദ് (രാവിലെ 10.25), ജയ്പുർ (11.10, 11.15), ബംഗളൂരു (11.40), ലഖ്നോ (രാത്രി 10.05) എന്നിങ്ങനെയാണ് വിമാനം പുറപ്പെടാൻ നിശ്ചയിച്ച സമയക്രമം. കുവൈത്തിൽനിന്ന് കേരളത്തിലേക്കുള്ള ആദ്യവിമാനം ജൂലൈ പത്തിന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ്. 11ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് വിമാനമുണ്ട്.
വിശദമായ ഷെഡ്യൂൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://www.mea.gov.in/phase-4.htm എന്ന ലിങ്കിൽ പരിശോധിക്കാം.
നാലാംഘട്ടത്തിൽ വിവിധ രാജ്യങ്ങളിൽനിന്ന് 497 വിമാനങ്ങളുടെ പട്ടിക കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. കുവൈത്തിൽനിന്ന് 101 വിമാനങ്ങളാണ് പട്ടികയിലുള്ളത്. ഇതിൽ 40 എണ്ണം കേരളത്തിലേക്കാണ്. വന്ദേഭാരത് ദൗത്യത്തിെൻറ നാലാംഘട്ടത്തിൽ സ്വകാര്യ വിമാനക്കമ്പനികൾക്ക് പ്രാമുഖ്യം നൽകിയിട്ടുണ്ട്.
കുവൈത്തിൽനിന്നുള്ള എല്ലാ സർവിസുകളും സ്വകാര്യ കമ്പനികളാണ് നടത്തുന്നത്. ഗോ എയർ 41 സർവിസുകളും ഇൻഡിഗോ 60 സർവിസുകളും നടത്തും. നേരേത്ത കുവൈത്തിൽനിന്ന് ഇൻഡിഗോ 219 വിമാന സർവിസുകൾ നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചിരുന്നെങ്കിൽ 60 എണ്ണത്തിനു മാത്രമേ കുവൈത്ത് അധികൃതർ അനുമതി നൽകിയുള്ളൂ.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.