യുക്രെയ്ൻ-റഷ്യ ധാന്യക്കരാറിനെ കുവൈത്ത് സ്വാഗതംചെയ്തു
text_fieldsകുവൈത്ത് സിറ്റി: യുക്രെയ്ൻ ധാന്യ കയറ്റുമതിക്കായി കരിങ്കടലിൽ റഷ്യ ഏർപ്പെടുത്തിയ ഉപരോധം നീക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച കരാറിനെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. യുക്രെയ്ൻ, റഷ്യ, തുർക്കി, ഐക്യരാഷ്ട്രസഭ എന്നിവയുടെ പ്രതിനിധികൾ ചേർന്ന് വെള്ളിയാഴ്ചയാണ് ഇസ്തംബൂളിൽ കരാറിൽ ഒപ്പുവെച്ചത്. റഷ്യൻ ഉപരോധം ആഗോള ഭക്ഷ്യപ്രതിസന്ധിയെക്കുറിച്ചുള്ള ഭയം ഉയർത്തിയതിനെ തുടർന്നാണ് ഐക്യരാഷ്ട്രസഭയും തുർക്കിയയും മുൻകൈയെടുത്ത് റഷ്യ-യുക്രെയ്ൻ ഒത്തുതീർപ്പ് കരാർ സാധ്യമാക്കിയത്.
കരിങ്കടലിലുള്ള ഉപരോധം നീക്കുമെന്നുള്ള കരാർ രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനും ധാന്യക്ഷാമം മറികടക്കാനും വിലക്കയറ്റം പരിമിതപ്പെടുത്താനും സഹായിക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അഞ്ച് മാസത്തെ യുദ്ധത്തിന് ശേഷമുള്ള ഇരുരാജ്യങ്ങളുടെയും പ്രധാന കരാറുകളോടനുബന്ധിച്ച് റഷ്യൻ, യുക്രെയ്ൻ പ്രതിനിധികൾ ഐക്യരാഷ്ട്രസഭയുമായും തുർക്കിയയുമായും വ്യക്തിഗത കരാറുകളിലും ഒപ്പുവെച്ചു. കരിങ്കടൽ തുറമുഖങ്ങൾക്ക് ചുറ്റുമുള്ള റഷ്യൻ പ്രകോപനങ്ങൾ വേഗത്തിലുള്ള സൈനിക പ്രതികരണത്തിന് കാരണമാക്കുമെന്ന് കരാർ ഒപ്പിടുന്നതിന് മുമ്പ് യുക്രെയ്ൻ പ്രതിനിധി പറഞ്ഞു. കൂടാതെ റഷ്യയുടെ അതേ പേപ്പറുകൾ എഴുതാൻ യുക്രെയ്ൻ വിസമ്മതിക്കുകയും ചെയ്തു.
'ഇന്ന് കരിങ്കടലിൽ ഒരു ദീപസ്തംഭമുണ്ട്. പ്രതീക്ഷയുടെ വിളക്കുമാടമാണത്. സാധ്യതയുടെയും ആശ്വാസത്തിന്റെയും കൂടി വിളക്കുമാടമാണത്' എന്ന് കരാർ ഒപ്പുവെക്കുന്നതിനെക്കുറിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
കരിങ്കടൽ തുറമുഖങ്ങളിൽ യുക്രെയ്ൻ കപ്പലുകൾക്ക് റഷ്യ ഏർപ്പെടുത്തിയ ഉപരോധം കരാറിലൂടെ നീങ്ങും. ഇത് കപ്പലുകൾക്ക് വരാനും പുറത്തേക്ക് പോകാനും സുരക്ഷിതമായ ഇടനാഴികൾ സ്ഥാപിക്കും. കപ്പലുകൾ പരസ്പരം ആക്രമിക്കില്ലെന്ന് ഇരുപക്ഷവും കരാർ ഒപ്പുവെക്കുന്നതിനിടെ പ്രതിജ്ഞയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.