ഡബ്ല്യു.എച്ച്.ഒ മേഖല ഒാഫിസ് ഇന്ന് മനാമയിൽ തുറക്കും
text_fieldsമനാമ: ലോകാരോഗ്യ സംഘടനയുടെ മേഖല ഓഫിസ് മനാമയിൽ തുറക്കുന്നതിെൻറ ഭാഗമായി ദ്വിദിന സന്ദർശനത്തിന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസസ് ബഹ്‌റൈനിൽ എത്തി. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരോഗ്യമന്ത്രി ഫാഇഖ ബിൻത് സഇൗദ് അസ്സാലിഹ് അദ്ദേഹത്തെ സ്വീകരിച്ചു.
നിലവിലെ ആഗോള മഹാമാരിയുടെ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറലിെൻറ സന്ദർശനം വളരെ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ബഹ്‌റൈനോടുള്ള അദ്ദേഹത്തിെൻറ പ്രതിബദ്ധതയും കോവിഡിനെ നേരിടുന്ന രാജ്യത്തിെൻറ ശ്രമങ്ങളോടുള്ള മതിപ്പും ഇത് പ്രതിഫലിപ്പിക്കുന്നു. കോവിഡ് നേരിടുന്നതിലും മെച്ചപ്പെട്ട ആഗോള ആരോഗ്യം കൈവരിക്കുന്നതിലും ഡോ. ഗബ്രിയേസസ് ശ്രദ്ധേയ വിജയങ്ങൾ നേടിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
കോവിഡ് മഹാമാരിയിലുടനീളം ലോകാരോഗ്യ സംഘടനയുമായി ബഹ്‌റൈൻ അടുത്ത് സഹകരിച്ചിരുന്നു. മുൻനിര ആരോഗ്യ നഗരം എന്ന നിലയിലേക്കുള്ള മനാമയുടെ വികസനത്തിെൻറ അടുത്തപടിയായാണ് മേഖല ഒാഫിസ് തുറക്കുന്നത്. മനാമയെ ആരോഗ്യ നഗരമായി ലോകാരോഗ്യ സംഘടന കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.
ലോകാരോഗ്യസംഘടനയുടെ 152ാമത്തെ ഓഫിസ് ബഹ്‌റൈനിൽ തുറക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഡോ. ഗബ്രിയേസസ് പറഞ്ഞു. രാജ്യത്ത് കോവിഡ് വ്യാപനം തടയാൻ സ്വീകരിച്ച നടപടികളെ അദ്ദേഹം പ്രശംസിച്ചു. പൊതുജനാരോഗ്യ നടപടികളുടെ സമഗ്ര പാക്കേജ് നടപ്പാക്കിയായിരുന്നു രാജ്യത്തിെൻറ പ്രവർത്തനം. എല്ലാ ആരോഗ്യ നടപടികളുടെയും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതം വിലയിരുത്തിയുള്ള ബഹ്റൈെൻറ സമീപനം മികച്ചതാണ്. ഇതോടൊപ്പം, മറ്റു രോഗങ്ങൾക്കുള്ള ചികിത്സകൾ മുടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താനും രാജ്യത്തിന് കഴിഞ്ഞു.
ജനസംഖ്യയുടെ 70 ശതമാനം വരുന്ന പത്തുലക്ഷത്തോളം പേർക്ക് രണ്ടു ഡോസ് വാക്സിനും നൽകാൻ കഴിഞ്ഞത് അഭിമാനാർഹമാണ്. സ്വദേശികൾക്കൊപ്പം പ്രവാസികൾക്കും സൗജന്യമായി വാക്സിൻ നൽകി. സാർവത്രിക ആരോഗ്യ പരിരക്ഷക്കുള്ള ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾക്കും 'എല്ലാവർക്കും എല്ലാവരാലും ആരോഗ്യം' എന്ന പ്രാദേശിക കാഴ്ചപ്പാടിനും അനുസൃതമായാണ് ബഹ്റൈെൻറ സമീപനമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.