ഇനി വിളക്കാകാം, വഴികാട്ടാം
text_fieldsഏതാനും മാസംമുമ്പ് ബഹ്റൈനിലെ ഒരു സി.ബി.എസ്.ഇ സിലബസുള്ള സ്കൂളിലെ കെട്ടിടത്തിെൻറ മുകളിൽ കയറി ഒരു മലയാളി വിദ്യാർഥി ആത്മഹത്യ ഭീഷണി മുഴക്കിയ സംഭവമുണ്ടായി. സഹപാഠിയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് അധ്യാപകൻ ശകാരിച്ചതാണ് ഇൗ കൃത്യത്തിന് പ്രേരിപ്പിച്ചത്. അന്ന് സുരക്ഷ ഉദ്യോഗസ്ഥർ മണിക്കൂറുകൾ പണിപ്പെട്ടാണ് കുട്ടിയെ നിലത്തിറക്കിയത്. ഇത്തരമൊരു സംഭവം വിരൽചൂണ്ടുന്ന ഒേട്ടറെ കാര്യങ്ങളുണ്ട്. തീരെ ചെറിയ കാര്യങ്ങളെന്ന് സമൂഹം കരുതുന്നവ പോലും പ്രവാസി കുട്ടികളിൽ വലിയ രീതിയിൽ സ്വാധീനിക്കപ്പെടുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന് കരുതാതെയും പ്രതീക്ഷകൾ വച്ചുപുലർത്താനുള്ള ക്ഷമ കാണിക്കാതെയും എല്ലാം അവസാനിപ്പിച്ചേക്കാം എന്നുള്ള ഒരു വാശിയോ തീരുമാനമോ പല കുട്ടികളും പ്രകടമാക്കുന്നു. ഇതിെൻറ കാരണമെന്ത് എന്ന് അന്വേഷിക്കുേമ്പാൾ വെളിപ്പെടുന്ന ചിലതുണ്ട്. അതിൽ പ്രധാനമായ ഒരു കാര്യം, കുടിയേറ്റക്കാരെൻറ ജീവിത സാഹചര്യങ്ങൾ എത്രത്തോളം മികച്ചതായിരുന്നതായാലും അതിന് അതിെൻറതായ പ്രശ്ന സങ്കീർണ്ണതകൾ ഉണ്ട് എന്നതാ
ണ്. അതിെൻറ അലയൊലികൾ കുടുംബത്തിലും കുട്ടികളിലും എത്തിക്കൊണ്ടിരിക്കുന്നു.
ദിനചര്യയിലെ ഭാരം
സ്കൂൾ പ്രവൃത്തിദിനത്തിൽ കുട്ടി അതിരാവിലെ എഴുന്നേൽക്കപ്പെടുന്നു. രാവിലെ അഞ്ചര^ആറ് മണിയോടെ ഒരുങ്ങി സ്കൂൾ ബസിനായി കാത്ത് നിൽക്കണം. രാവിലെ ഏഴോടെ സ്കൂളിൽ എത്തിയാൽ അവെൻറ ലോകം പഠന ഭാരങ്ങളുടെതാണ്. സ്കൂൾ കഴിഞ്ഞ് വീട്ടിൽ എത്തിയാൽ അടുത്തഘട്ടം ട്യൂഷൻ ക്ലാസുകളിലേക്കുള്ള യാത്രയായിരിക്കും. നൃത്തം, സംഗീതം എന്നിങ്ങനെ മറ്റ് ക്ലാസുകളും ഉള്ളവർ ധാരാളം. പിതാവും മാതാവും
തൊഴിലുള്ളവർ ആണെങ്കിൽ പലപ്പോഴും കുട്ടി വീട്ടിലെത്തുന്ന സമയം അവർ എത്തിയിട്ടുണ്ടാവില്ല. വീട്ടിലെത്തിയാൽ കുട്ടി പഠനത്തിലും ഗൃഹപാഠം ചെയ്യുന്ന തിരക്കിലുമാകുന്നു. അതുകഴിഞ്ഞാൽ ഭക്ഷണവും കഴിഞ്ഞ് രാവിലെ നേരത്തെ ഉണരണമല്ലോ എന്ന ചിന്തയോടെ കിടക്കയിലേക്ക്. കുട്ടികളെ സംബന്ധിച്ച് അവർക്ക് ഒരു ദിവസം ചെയ്യാൻ ധാരാളം ജോലികളും അതിന് ആകെക്കൂടെ പരിമിതമായ സമയവും എന്നതാണ് പ്രധാന വെല്ലുവിളി. അടുത്തിടെ ബഹ്റൈനിലെ ഒരു സി.ബി.എസ്.ഇ സിലബസുള്ള സ്കൂളിൽ നടന്ന സംഭവം ഇതിനോട് കൂട്ടിവായിക്കണം. സ്കൂളിലേക്ക് പോയ കുട്ടി ബസിലിരുന്ന് ഉറങ്ങി. സ്കൂളിലെത്തി കുട്ടികളെ ഇറക്കി ബസ് തിരിച്ചുപോകുേമ്പാഴാണ് കുട്ടി ഉണർന്നതും ഡ്രൈവർ കാര്യം മനസിലാക്കിയതും. ശരിക്കും നല്ലവണ്ണം ഉറങ്ങാൻ കൂടുതൽ കുട്ടികൾക്കും സമയം കിട്ടുന്നില്ല എന്നതാണ് വാസ്തവം. ആരോഗ്യ സംരക്ഷണത്തിനായി എട്ട് മണിക്കൂർ ഉറക്കം കുട്ടിക്ക് കൃത്യമായി ലഭിക്കുന്നുണ്ടോ എന്നുകൂടി മാതാപിതാക്കൾ ഉറപ്പാക്കേണ്ടിയിരിക്കുന്നു.
നാലുചുമരുകൾക്കുള്ളിൽ
താമസ സ്ഥലത്ത് ആയാലും സ്കൂളിലായാലും ജാലകങ്ങൾ ഇല്ലാത്ത ഇടത്താണ് കുട്ടികളുടെ ലോകം. മറ്റ് എവിടേക്ക് എങ്കിലും പോകണമെങ്കിൽ രക്ഷിതാക്കൾ കൂട്ടിക്കൊണ്ടുപോകണം. ഒറ്റക്ക് എവിടേക്ക് എങ്കിലും പോകാൻ അവർ അപ്രാപ്യരാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ബഹ്റൈനിലെ വിവിധ സ്ഥലങ്ങളിൽ നിരവധി മലയാളി കുട്ടികൾ വഴി തെറ്റി അലഞ്ഞ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൗതുകകരമായ കാര്യം ഇത്തരം കുട്ടികൾക്ക് തങ്ങളുടെ താമസ സ്ഥലത്തിെൻറ സമീപ പ്രദേശങ്ങൾപോലും കൃത്യമായി തിരിച്ചറിയാത്ത അവസ്ഥയുണ്ട് എന്നതാണ്. രക്ഷിതാക്കളുടെ ‘ചിറകിെൻറ അടിയിൽ’ ജീവിക്കുന്ന കുട്ടികളായതിനാലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഒരു അധ്യാപകെൻറ നിരീക്ഷണം. കാര്യമായ സഹവർത്തിത്വം ഇല്ലാത്തത് ഒറ്റപ്പെടുന്നതിനും അന്തർമുഖ സ്വഭാവം ഉണ്ടാകുന്നതിനും മുഖ്യകാരണമാകുന്നുണ്ട്.
പൊണ്ണത്തടി മുതൽ കാഴ്ചക്കുറവ് വരെ
പ്രവാസി കുട്ടികൾക്ക് വ്യായാമത്തിനുള്ള സാധ്യത കുറവായതിനാലും കളിക്കളങ്ങളിലേക്ക് പോകുന്നത് വിരളമായതിനാലും അത്തരത്തിലുള്ള ഉല്ലാസം കിട്ടുന്നില്ല. അതിെൻറ ഭാഗമായാണ് പൊണ്ണത്തടി പോലുള്ള പ്രശ്നങ്ങൾ അധികമായിരിക്കുന്നത്. ഇന്ന് ലോകത്തിലെ കുട്ടികളിൽ പൊണ്ണത്തടി വർധിച്ചുവരികയാണ്. പ്രവാസികളിൽ അതിെൻറ തോത് കൂടുതലാണെന്ന് മാത്രം. (ലോകത്ത് അഞ്ചുവയസിനു താഴെയുള്ള കുട്ടികളിൽ 220 ലക്ഷം പേർ അമിതവണ്ണമുള്ളവരാണ്.)
പൊണ്ണത്തടി മൂലം പ്രവാസി കുട്ടികളിൽ പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം എന്നിവയും കണ്ടുവരുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഇതിനെ ചെറുക്കാൻ കുട്ടികളിൽ വ്യായാമവും ഭക്ഷണ ക്രമീകരണവും ആവശ്യമാണ്. പക്ഷെ പ്രവാസിസമൂഹത്തിൽ വ്യായാമം എന്നത് പലപ്പോഴും പലരും ശ്രദ്ധകൊടുക്കാത്ത കാര്യമാണ്. ഏക വിനോദം എന്ന നിലക്ക് വീഡിയോ, മൊബൈൽ ഗെയിമുകളിലേക്ക് സ്ഥിരം നോക്കിയിരുന്ന് കുട്ടിയുടെ കാഴ്ചക്ക് തകരാർ ഉണ്ടാകുന്നതും പതിവായിരിക്കുന്നു. കണ്ണട ധരിച്ച പ്രവാസി കുട്ടികളുടെ എണ്ണവും കൂടുന്നു. പലപ്പോഴും വിവിധ ആരോഗ്യ പ്രശ്നങ്ങളുമായി എത്തുന്ന പ്രവാസി കുട്ടികളുടെയും ശരീരത്തിൽ ആവശ്യത്തിന് വിറ്റാമിനുകളുടെ കുറവ് ഉള്ളതായും ഡോക്ടർമാർ പറയുന്നു. ആവശ്യത്തിന് മുട്ട, ധാന്യം, പാൽ, മാംസം എന്നിവ കുട്ടികൾക്ക് നൽകണം. എന്നാൽ ജങ്ക് ഫുഡ്, എനർജി ഡ്രിങ്ക്, ചോക്കലേറ്റ് എന്നിവ ശീലമാക്കിയവരാണ് കൂടുതൽപേരും.
‘സുസ്ഥിര, വളർച്ച’ മാനസികാവസ്ഥകൾ
കുട്ടികളിൽ രണ്ടുതരം മാനസികാവസ്ഥയുണ്ട്. സുസ്ഥിര, വളർച്ച മാനസികാവസ്ഥകൾ എന്നാണ് സൈക്കോളജിസ്റ്റുകൾ അവയെ വിളിക്കുന്ന
ത്. തനിക്ക് ഇതിനുമപ്പുറം കഴിയില്ല എന്ന് കരുതുന്നതാണ് സുസ്ഥിര മാനസികാവസ്ഥ. തനിക്ക് ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പറ്റും എന്നതാണ് വളർച്ച മാനസികാവസ്ഥ. സുസ്ഥിരാവസ്ഥ ഉള്ള കുട്ടികൾ പ്രവാസലോകത്ത് കൂടുതലുണ്ട്. സ്വന്തം കഴിവുകളിൽ വിശ്വാസം ഇല്ലാത്തവരായ അവരെ മനസിലാക്കി ശ്രദ്ധയോടും സ്നേഹത്തോടും പരിചരണം നൽകിയാൽ മാറ്റം ഉണ്ടാക്കാൻ കഴിയും.
പ്രോത്സാഹനം, അഭിനന്ദനം എന്നിവ തുടർച്ചയായി നൽകണം. പരീക്ഷാഫലങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, അവർ അതിനായി നടത്തുന്ന കഠിനാദ്ധ്വാനത്തെ വിലമതിക്കുക എന്നതും പ്രധാനമാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങളെ മനസിലാക്കാൻ സമയമോ ശ്രദ്ധയോ പലരും കാട്ടുന്നില്ല. കുട്ടിയുടെ പരീക്ഷാഫലത്തെ മാത്രം വിലയിരുത്തുന്നതാണ് പലപ്പോഴും കാണാൻ കഴിയുക. ഭൂരിപക്ഷം പ്രവാസി കുട്ടിയുടെയും മനസ് മനസിലാക്കുന്ന രക്ഷിതാക്കളും അധ്യാപകരും സുഹൃത്തുക്കളും വളരെ കുറവാണ്. പല കുട്ടികളും സ്വന്തം വിഷമങ്ങളും പ്രശ്നങ്ങളും പറയാനും മനസിലാക്കാനും കഴിയാതെ വിഷമത്തിലാണ്. ഇത്തരം പ്രശ്നങ്ങളുള്ള കുട്ടികളിൽ ഏകാഗ്രതയും മനസമാധാനവും കുറവാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഒരു സ്ഥലത്ത് ഇരിപ്പുറക്കാതിരിക്കുക, സാധനങ്ങൾ കൊണ്ടുകളയുന്ന പ്രവണത, ഗൃഹപാഠത്തിൽ ശ്രദ്ധിക്കാതിരിക്കുക, വികൃതമാകുന്ന കൈയക്ഷരം, ദേഷ്യവും നിരാശയും പ്രകടിപ്പിക്കുക തുടങ്ങിയ ലക്ഷണങ്ങൾ ഉള്ള കുട്ടികൾ മാനസികസംഘർഷം നേരിടുന്നു എന്നാണ് സൂചന. അവർക്ക് മികച്ച കൗൺസിലിങും സ്നേഹവും പരിചരണവും ആവശ്യമാണ്. അവരെ കേൾക്കുക, പ്രശ്നങ്ങൾ പരിഹരിക്കുക, സന്തോഷം നൽകുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.
വെളിച്ചം നൽകുക, സുഹൃത്തുക്കളായി കാണുക
വീടിനും നാടിനും വേണ്ടി ഉരുകിയൊലിക്കുന്നവനാണ് പ്രവാസി. ആ കഠിനാദ്ധ്വാനത്തിൽ നിന്നുള്ള ഒാരോ നാണയത്തുട്ടും അവർ മാറ്റിവെക്കുന്നത് തെൻറ മക്കൾക്ക് വേണ്ടിയാണ്. കുട്ടികളുടെ സുദൃഡമായ ഭാവിയാണ് ലക്ഷ്യം. എന്നാൽ തങ്ങളുടെ സ്വപ്നം ഭാവിയിൽ യാഥാർഥ്യമാകണമെങ്കിൽ രക്ഷിതാക്കൾ എല്ലാ രീതിയിലും ശ്രദ്ധിക്കുകയും മാർഗദീപങ്ങൾ ആകുകയും ചെയ്യണം. പ്രവാസിയുടെ തൊഴിൽ സ്ഥലത്തെ പ്രശ്നങ്ങേളാ, കുടുംബാന്തരീക്ഷത്തിലെ ഭിന്നതകളോ ഉന്നയിക്കപ്പെടാനുള്ള വേദിയാകരുത് വീടുകൾ. അവിടെ രക്ഷിതാക്കളുടെ ഒാരോ വാക്കും പെരുമാറ്റവും കുട്ടികൾ ഉറ്റുനോക്കുന്നുണ്ട്. ചിലപ്പോൾ ചെറിയ സംഭവങ്ങൾ പോലും കുട്ടികളെ നെഗറ്റീവായി ബാധിച്ചേക്കും. അവരുടെ മനസുകളിൽ പരിഭ്രാന്തിേയാ പ്രതികാര ചിന്തയോ വളർത്താൻ പ്രേരകമായ യാതൊന്നും രക്ഷിതാക്കളിൽ നിന്ന് സംഭവിക്കാൻ പാടുള്ളതല്ല.
കുട്ടികളെ സുഹൃത്തായി കാണുകയും അവരുടെ മനസറിയാൻ ശ്രമിക്കുകയും മുന്നോട്ടുള്ള വളർച്ചയിൽ തങ്ങളാൽ കഴിയുന്ന സഹായം ഉണ്ടാകുമെന്നും ശ്രമിക്കണം. ഒന്നിലും തളരുത് എന്നും ഉപദേശം നൽകാൻ രക്ഷിതാക്കൾക്കല്ലാതെ മറ്റാർക്കാണ് കഴിയുക. അതിനൊപ്പം സ്വയം പര്യാപ്തതയിലേക്ക് നയിച്ച് സ്വന്തം കാലിൽ നിൽക്കാനുമുള്ള പരിശീലനവും അവർക്ക് നൽകുക. മത്സര പരീക്ഷകളിലെ വിജയം മാത്രമാകരുത് ലക്ഷ്യം. നാളെ ഇൗ കുട്ടിയും ഒരു കുടുംബത്തിെൻറ നെട്ടല്ലായി മാറേണ്ടതുണ്ട്. അതിനുള്ള ഭൗതിക സാഹചര്യങ്ങൾ രൂപപ്പെടുത്താനുള്ള പരിശ്രമം ഇപ്പോൾ മുതൽ ഉണ്ടാകണമെന്ന സ്നേഹപൂർവമായ ഉപദേശം അവർക്ക് ലഭിക്കുന്ന ഏറ്റവും വലിയ പിന്തുണ തന്നെയായിരിക്കും. പുഞ്ചിരിയോടെഒരു ൈകത്താങ്ങ് നൽകിയാൽ അവർ നാളെ നാടിെൻറ നല്ല മാതൃകകളാകും.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.