കൊറോണക്കാലത്തെ നോമ്പനുഭവങ്ങൾ
text_fieldsഅനുഭവങ്ങളുടെയും അനുഭൂതിയുടെയും സമ്മിശ്ര മനോഹാരിതയാണ് ഓരോ നോമ്പ് കാലവും. പതിവിൽനിന്ന് വ്യത്യസ്തമായി ഒറ്റപ്പെടലിെൻറ രണ്ടാമത്തെ റമദാൻ കാലമാണിത്.
അസ്രി ഷിപ്യാർഡിലെ സ്വകാര്യ കമ്പനിയിൽ ഫോർമാനായി ജോലി ചെയ്യുന്ന സമയത്താണ് കഴിഞ്ഞവർഷം നോമ്പ് ആഗതമായത്. കോവിഡ് പ്രതിസന്ധി കാരണം ശമ്പളം മുടങ്ങിയ പ്രയാസ നാളുകൾ കൂടിയായിരുന്നു അത്. ജോലിയില്ലാത്തതിനാൽ സന്നദ്ധ പ്രവർത്തകർ കൊണ്ടുവരുന്ന ഇഫ്താർ കിറ്റുകൾ താമസിക്കുന്ന ക്യാമ്പിലും തൊട്ടടുത്തുള്ള അക്കമഡേഷനിലും വിതരണം ചെയ്യുക എന്നത് ഞാൻ അടക്കമുള്ള കുറച്ച് സുഹൃത്തുക്കളുടെ ഉത്തരവാദിത്തമായിരുന്നു. ജലീൽ എന്ന വലിയ മനുഷ്യനാണ് മിക്കവാറും ദിവസങ്ങളിലും കിറ്റുമായി വന്നിരുന്നത്.
സ്വകാര്യ കമ്പനിയിലെ സ്റ്റോർ കീപ്പർ ആയ അദ്ദേഹം ഒമ്പതു മണിക്കൂർ ജോലിയും കഴിഞ്ഞാണ് സാമൂഹിക പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നത്. അമ്പതിനുമേൽ പ്രായമുള്ള അദ്ദേഹം തെൻറ വിശ്രമ വേളകൾ സഹജീവികൾക്കായി മാറ്റിവെക്കുകയായിരുന്നു.
ദിവസവും ഭക്ഷണവുമായി വരുന്ന അദ്ദേഹത്തെ രണ്ട് മൂന്ന് ദിവസമായി കാണാതായപ്പോൾ ഞാൻ അന്വേഷിച്ചു. അപ്പോഴാണ് അദ്ദേഹത്തിന് കോവിഡ് ബാധിച്ച് ചികിത്സയിലാണെന്ന് അറിഞ്ഞത്. നോമ്പുകാലം കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തെ മറന്നു. മാസങ്ങൾക്കുശേഷം അന്ന് ക്യാമ്പിൽ വന്നിരുന്ന ഒരു സുഹൃത്തിനെ പുറത്ത് വെച്ച് കാണാനിടയായി. ജലീൽക്കയുടെ വിവരങ്ങൾ അന്വേഷിച്ചു. കോവിഡ് ബാധിച്ച് അത്യാസന്നനിലയിലെത്തിയ അദ്ദേഹം വളരെ നാളുകൾക്കുശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നറിഞ്ഞ് ഞാൻ ഞെട്ടി. അവശനായ അദ്ദേഹം നാട്ടിലേക്ക് പോവുകയും ചെയ്തു.
ഏതാനും മാസങ്ങൾക്കുമുമ്പ് നാട്ടിൽ പോയപ്പോൾ വളരെ ബുദ്ധിമുട്ടി തൃശൂർ ജില്ലയിലുള്ള അദ്ദേഹത്തിെൻറ വീട്ടിൽ പോയി. കഴിഞ്ഞ വർഷത്തെ സംഭവത്തോടുകൂടി പ്രവാസം ഉപേക്ഷിച്ച് നാട്ടിൽ ചെറിയ കച്ചവടം ഒക്കെയായി കഴിഞ്ഞുകൂടുന്ന അദ്ദേഹം സേവനരംഗത്ത് നാട്ടിലും സജീവമായിരുന്നു.
അപ്പോൾ ആ മനുഷ്യനോട് വല്ലാത്ത ബഹുമാനം തോന്നിപ്പോയി. സ്വന്തത്തെക്കാൾ മറ്റുള്ളവർക്കായി ജീവിതം മാറ്റിവെക്കുന്ന ജലീൽക്കയെപോലുള്ള മനുഷ്യരാണ് ഈ ഭൂമിയെ താങ്ങിനിർത്തുന്നതെന്ന് എനിക്ക് തോന്നിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.