ഒരു മരുഭൂമിക്കഥ;കെട്ടുകഥയല്ല, പച്ചയായ യാഥാർഥ്യം
text_fieldsഒരു കെട്ടുകഥയല്ല, പച്ചയായ യാഥാർഥ്യമാണ് ‘ആടുജീവിതം’. അതിജീവനത്തിനായി കടൽകടന്ന് മരുഭൂമിയിൽ ഒറ്റപ്പെട്ട, ചോരവറ്റിച്ച് ജീവൻ നിലനിർത്തിയ ഒരു യുവാവിന്റെ ജീവിതാനുഭവങ്ങൾ... ‘നജീബ്’ എന്ന ഷുക്കൂറിനും ആ ജീവിതം പറഞ്ഞ എഴുത്തുകാരൻ ബെന്യാമിനും തമ്മിൽ യാഥാർഥ്യത്തിന്റെയും ഭാവനയുടെയും അതിർവരമ്പുകളുണ്ട്. ആ അതിർവരമ്പുകൾ അവർതന്നെ കെട്ടഴിക്കുകയാണിവിടെ...
‘ഗള്ഫുകാരൻ’ എന്ന സങ്കൽപത്തെ തച്ചുതകര്‍ത്ത്, മരുഭൂമിയിലകപ്പെട്ട മനുഷ്യന്റെ ചോരവാര്‍ന്ന കഥ പറഞ്ഞ ‘ബെന്യാമിന്റെ ‘ആടുജീവിത’ത്തിലെ നജീബിനെ നിങ്ങള്‍ക്ക് പരിചയമുണ്ടാകും. ബെന്യാമിന്റെ ‘ആടുജീവിത’ത്തിലെ യഥാർഥ ‘നജീബ്’ ശരിക്കും ഷുക്കൂർ ആണ്. ആലപ്പുഴ ആറാട്ടുപുഴയിലെ പത്തിശ്ശേരി ജങ്ഷന് സമീപം താമസിക്കുന്ന ഷുക്കൂർ.
‘‘ഒന്നും ഓര്‍ക്കാന്‍ ഇഷ്ടമില്ലായിരുന്നു. മറന്നതാണെല്ലാം, ആരോടു പറഞ്ഞാലും ആരൊക്കെ എഴുതിയാലും ഞാന്‍ അനുഭവിച്ചതൊന്നിനും പകരമാകില്ലല്ലോ...’’ നജീബിനെ തേടി വരുന്നവരോട് ഷുക്കൂർ പറയും. ഇപ്പോൾ ഷുക്കൂറിന്റെ കഥ വെള്ളിവെളിച്ചത്തിലേക്ക് എത്തിയിരിക്കുന്നു. താൻ അനുഭവിച്ച ജീവിതവും കടന്നുവന്ന വഴികളും ഷുക്കൂറും ഭാര്യ സഫിയത്തും ‘വാരാദ്യമാധ്യമ’ത്തോട് പങ്കുവെക്കുന്നു.
കരകാണാ കടലിനക്കരക്ക്
പഠിത്തം നിര്‍ത്തിക്കഴിഞ്ഞ് വാപ്പയോടൊപ്പം മീന്‍ ഉണക്കലും കടലില്‍ പോകലുമൊക്കെയായി ജീവിതം ഉന്തിത്തള്ളി മുന്നോട്ടുപോവുകയായിരുന്നു. അങ്ങനെയിരിക്കെയാണ് സഫിയത്തിന്റെ കല്യാണാലോചന വരുന്നത്. ആറാട്ടുപുഴതന്നെയാണ് സഫിയത്തിന്റെ വീടും. ആകെയുണ്ടായിരുന്ന വീടും സ്ഥലവും സഫിയത്തിന്റെ കുടുംബം വിറ്റിരുന്നു.
കല്യാണംകൂടി കഴിഞ്ഞതോടെ കാര്യങ്ങള്‍ ആകെ പരുങ്ങലിലായി. അളിയന് ഗള്‍ഫില്‍ കൊണ്ടുപോകാമെന്ന് ഏറ്റിരുന്നതാണ്. കാത്തിരിപ്പിന് നീളം കൂടിയപ്പോള്‍ ഞാന്‍ എന്റെ വഴികള്‍ അന്വേഷിച്ചു. കരുവാറ്റക്കാരന്‍ അളിയന്റെ പരിചയത്തില്‍ വന്ന വിസയായിരുന്നു. പച്ചക്കറിക്കടയിലേക്ക് വേണ്ടിയായിരുന്നു അത്.
വീട്ടില്‍ വന്നു പറഞ്ഞപ്പോള്‍ സഫിയത്തും ഉത്സാഹിച്ചു. നമ്മുടെ കഷ്ടപ്പാടുകള്‍ തീര്‍ക്കാന്‍ അല്ലാഹു കൊണ്ടുത്തന്ന വഴിയായിരിക്കുമിതെന്ന് അവള് പറഞ്ഞപ്പോള്‍ മറ്റൊന്നുമാലോചിച്ചില്ല. വീടുവിറ്റ് 75,000 രൂപ കിട്ടി. വിസക്കും യാത്രക്കുമൊക്കെയായി 55,000 രൂപയോളം ചെലവായി. ബോംബെയില്‍ നിന്ന് പുറപ്പെട്ട വിമാനം രാത്രിയോടെയാണ് റിയാദ് വിമാനത്താവളത്തില്‍ ഇറങ്ങിയത്. എന്നോടൊപ്പം കരുവാറ്റക്കാരന്‍ ഹക്കീമും ഉണ്ടായിരുന്നു. അവനെ കഥയില്‍ കായംകുളക്കാരനാക്കിയിരിക്കുകയാണ് ബെന്യാമിന്.
കൂട്ടിക്കൊണ്ടുപോകാന്‍ ആളെത്തുമെന്നാണ് ബോംബെയില്‍ നിന്നുള്ള ഏജന്റ് പറഞ്ഞിരുന്നത്. പക്ഷേ, വിമാനമിറങ്ങി കാത്തിരുന്ന ഞങ്ങളെത്തേടിമാത്രം ആരും വന്നില്ല. ഇവിടെനിന്ന് പോകുമ്പോള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയുമായി പലരുടെയും ഫോണ്‍ നമ്പര്‍ എഴുതി സൂക്ഷിച്ചിരുന്നു. പക്ഷേ, വിളിക്കാനറിയില്ല. പോരാത്തതിന് കൈയില്‍ റിയാലുമില്ല. ഇന്നത്തേതുപോലെ എല്ലാവരുടെ കൈയിലും മൊബൈൽ ഫോണുള്ള കാലമല്ലല്ലോ. അന്ന് ഞങ്ങളുടെ കൂടെ അയലത്തുള്ള കണിശ്ശേരിയിലെ സ്വാദിഖലിയുമുണ്ടായിരുന്നു. വിവരങ്ങള്‍ കിട്ടാതായപ്പോള്‍ ഞാന്‍ സൗദിയിലെത്തിയെന്ന് വീട്ടിൽ അറിയുന്നത് അവന് പറഞ്ഞിട്ടാണ്. ആ രാത്രിയും പിറ്റേന്ന് പകലും വിശന്ന് തളര്‍ന്ന് അവിടെ ഇരുന്നു.
മനംപിരട്ടുന്ന ഗന്ധത്തോടെ
പിറ്റേന്ന് വൈകുന്നേരമായപ്പോള്‍ പിക്കപ്പില്‍ ഒരു ‘സൗദി’ വന്നു. അവിടെ ചുറ്റിക്കറങ്ങിയ അവന് ഞങ്ങളുടെ അടുത്തുവന്ന് പാസ്പോര്‍ട്ട് വാങ്ങി. കുറേ നേരം ശങ്കിച്ചുനിന്നതിനുശേഷം പിറകെ വരാന്‍ ആംഗ്യം കാട്ടി. ഗള്‍ഫുകാരന്റെ അത്തറിന്റെ മണമായിരുന്നില്ല അവന്. മനംപിരട്ടുന്ന വല്ലാത്തൊരു ഗന്ധം. അവന് ധരിച്ചിരുന്ന നീളൻ കുപ്പായത്തിൽ അഴുക്കുപുരണ്ടിരുന്നു. അപ്പോഴും ഞങ്ങളെത്തേടി കഫീലെത്തിയല്ലോ എന്ന അഭിമാനമായിരുന്നു മനസ്സില്‍. ഗൾഫിൽ പോകാൻ തീരുമാനിച്ചതുമുതൽ പലരോടും അവരുടെ അനുഭവങ്ങൾ ചോദിച്ചപ്പോളൊക്കെ അവരുടെ വർത്തമാനങ്ങളിൽ കഫീൽ എന്ന വാക്കുണ്ടായിരുന്നു. യജമാനൻ എന്നാണ് ആ വാക്കിന് ഞാൻ മനസ്സിലാക്കിയ അർഥം.
ഒരു പിക്കപ്പിന്റെ അടുത്തേക്കാണ് അവന് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത്. ഞാന്‍ പിക്കപ്പ് ആദ്യമായി കാണുകയായിരുന്നു. ഞങ്ങളോട് പിറകില്‍ കയറാന്‍ പറഞ്ഞു. പറഞ്ഞത് അതായിരുന്നുവെന്ന് അവന്റെ ആംഗ്യത്തിലൂടെയാണ് മനസ്സിലായത്. ഞങ്ങള്‍ കയറിയതോടെ അവന് പിക്കപ്പ് അതിവേഗം ഓടിച്ചുപോയി. നഗരത്തില്‍ വിളക്കുകള്‍ തെളിയാന്‍ തുടങ്ങിയിരുന്നു. ഏതോ സ്വർഗരാജ്യത്തിലേതുപോലെ ഞങ്ങള്‍ ആ കാഴ്ചകള്‍ കണ്ടിരുന്നു.
കുറേക്കഴിഞ്ഞപ്പോള്‍ റോഡുവിട്ട് മണൽവഴികളിലൂടെയായി വണ്ടിയുടെ സഞ്ചാരം. അതുവരെ കണ്ട എല്ലാ വർണക്കാഴ്ചകളും അസ്തമിച്ചിരുന്നു. ചുറ്റും ഇരുട്ടു പുതച്ച മരുഭൂമിമാത്രം. ഇതാണോ ഗള്‍ഫ്? ഞാനും ഹക്കീമും ഭയന്നുവിറച്ചിരുന്നു. ഞങ്ങള്‍ ചതിക്കപ്പെട്ടെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.
ആട്ടിൻപറ്റത്തിന്റെ മണം
മരുഭൂമിയിൽ കുറേ പോയതോടെ ആടുകളുടെ ഗന്ധം രൂക്ഷമായി. ഇരുട്ട് കൂടുകൂട്ടിയതുപോലുള്ള ഒരുസ്ഥലം. അവിടെ മറച്ചുകെട്ടിയ ഒരു സ്ഥലത്ത് ഹക്കീമിനെ ഇറക്കി. വണ്ടിയില്‍നിന്ന് ഇറങ്ങാന്‍ താമസിച്ച ഹക്കീമിനോട് അവന് ഒച്ചയിട്ടു. അറബിയില്‍ എന്തൊക്കെയോ പറഞ്ഞു. അവന്റെ ശബ്ദം കണ്ടാമൃഗത്തിന്റെ മുരളൽ പോലെയായിരുന്നു. ഞങ്ങള്‍ ദയനീയമായി പരസ്പരം നോക്കി വിടപറഞ്ഞു.
പിന്നെയും കുറേ ദൂരം പോയതിനുശേഷം എന്നെ ഇറക്കി. വല്ലാത്ത മുശട് വാട. ഇരുളില്‍ അധികമൊന്നും കാണാന്‍ പറ്റുമായിരുന്നില്ല. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. പിറ്റേന്ന് വെളിച്ചത്തിലാണ് എല്ലാം കണ്ടത്. 700ൽ അധികം ആടുകള്‍ അവിടെ ഉണ്ടായിരുന്നു. കണ്ടാല്‍ ഭയന്നുപോകുന്ന ഒരു വികൃതരൂപമായിരുന്നു അവയുടെ കാവല്‍. അയാള്‍ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. അത് മനുഷ്യനായിരുന്നു എന്ന് ചിന്തിക്കാന്‍ എനിക്ക് ഇപ്പോഴും കഴിയുന്നില്ല.
കരഞ്ഞിരിക്കാനല്ലാതെ എനിക്ക് ഒന്നിനും ആകുമായിരുന്നില്ല. രാവിലെ ആടുകളുമായി പോകും. അവ മേഞ്ഞു നടക്കുമ്പോള്‍ ഞാന്‍ ചിന്തകളില്‍ മുഴുകും. പണ്ട് കടലില്‍ പോയതുപോലുള്ള അനുഭവമായിരുന്നു അത്. എവിടെ നോക്കിയാലും കടല്‍. അതുപോലെ എവിടെ നോക്കിയാലും മരുഭൂമി. ഓർമകള്‍ വല്ലാതെ വേട്ടയാടും. ഇനി ആരെയും കാണാനാവില്ലല്ലോ എന്ന തോന്നല്‍ ഉള്ള് തകര്‍ക്കും. ഒന്നും നമുക്ക് പരിചിതമായിരുന്നില്ലല്ലോ. അടി കൊള്ളും തോറും ഓരോന്നും പഠിച്ചുകൊണ്ടിരുന്നു.
ഞാന്‍ പോകുമ്പോള്‍ സഫിയത്ത് നാലുമാസം ഗര്‍ഭിണിയാണ്. എല്ലാം ഓര്‍ക്കുമ്പോള്‍ വെറുതെയിരുന്ന് കരയാനേ കഴിയുമായിരുന്നുള്ളൂ. എങ്ങനെയാണ് ഞാന്‍ ആ കാലങ്ങള്‍ അതിജീവിച്ചതെന്നറിയില്ല. ഞാന്‍ ചെന്നതിന്റെ പിറ്റേന്നു മുതല്‍ അയാളെ കാണാതെ പോയിരുന്നു. നേരം വെളുക്കുന്നതെപ്പോള്, അസ്തമിക്കുന്നതെപ്പോള് എന്നൊന്നും ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല. ദിവസമേതാണെന്നറിയില്ല. കുടിക്കാന്‍ പോലും വെള്ളം തരില്ല. പിന്നെ വെള്ളം കട്ടെടുക്കണം. ഉപ്പുവെള്ളമല്ലേ, എങ്കിലും വെള്ളമെടുക്കുന്നത് കണ്ടാല്‍ അടിയുറപ്പ്. ആടിനെ കറന്നെടുക്കുന്ന പച്ചപ്പാലാണ് കുടിക്കുന്നത്. വാടകൊണ്ട് മൂക്കിനടുത്തേക്കുപോലും കൊണ്ടുചെല്ലാനാവാത്ത അത്, ഗത്യന്തരമില്ലാതെ ഒരുപാട് കുടിച്ചു.
ക്രിക്കറ്റിനെ സ്നേഹിച്ചു നടന്ന ബെന്നിച്ചൻ ബഹ്റൈൻ യു.എസ് നേവിയിൽ എത്തിയപ്പോൾ ജീവിതം കാത്തുവെച്ചത് മറ്റൊരു വഴിയായിരുന്നു. എട്ടു മണിക്കൂർ നീളുന്ന ജോലി. എട്ടു മണിക്കൂർ ഉറങ്ങാം. പിന്നെയുള്ള എട്ടു മണിക്കൂർ എന്ത് ചെയ്യും. ആകെ ഒറ്റപ്പെടലിന്റെ അവസ്ഥ. പരിഭവം പറയാത്ത കൂട്ടുകാരെ തേടിയായിരുന്നു പിന്നെ യാത്ര. അങ്ങനെയാണ് പുസ്തകങ്ങളെ സ്നേഹിച്ചു തുടങ്ങിയത്. ഒരു പുസ്തകശാല കണ്ടുപിടിച്ചു. പണ്ട് ഒരു ബുക്കുപോലും മനസ്സിരുത്തി വായിച്ചിട്ടില്ല. കോളജിൽ പഠിക്കുമ്പോൾ ക്ലാസ് കട്ട് ചെയ്ത് കൂട്ടുകാരുമൊത്ത് പോയിരിക്കാൻ പറ്റുന്ന ഇടമായിരുന്നു ലൈബ്രറി. എന്നാൽ, പിന്നീട് വായന പതുക്കെ ഒരു ഭ്രാന്തായി മാറി. കാലം കുറേ കഴിഞ്ഞപ്പോൾ മനസ്സ് പറഞ്ഞുതുടങ്ങി. എനിക്കും ചിലത് പറയാനുണ്ട്. മനസ്സ് നിർബന്ധിച്ചുകൊണ്ടിരുന്നു. എഴുതൂ... ഒരു മാധ്യമം കണ്ടെത്തി. കഥയിലൂടെ കാര്യംപറയാം. മനസ്സ് അടങ്ങിയിരിക്കില്ലെന്നായപ്പോൾ അറിയാതെ ആ കഥ പിറന്നു. ‘ശത്രു’ എന്ന കഥ. എന്റെ ചുറ്റുമുള്ള ഞാനറിയുന്ന അനുഭവങ്ങളിൽ നിന്നായിരുന്നു ആ കഥ പിറന്നത്. അത് അച്ചടിച്ചുവന്നു. ‘ബെന്യാമിൻ’ എന്ന പേരിലാണ് കഥ വന്നത്. ബൈബിളിൽ ഇസ്രായേലി ഗോത്രത്തിന്റെ പേരാണ് ബെന്യാമിൻ. കഥയെഴുതിയപ്പോൾ ബെന്നിച്ചൻ എന്ന പേര് ബെന്യാമിൻ എന്നാക്കി. ഒരു ഒളിച്ചിരിക്കലിന്റെ സുഖമുണ്ടായിരുന്നു അതിൽ. സാഹിത്യവുമായി അധികം ബന്ധമില്ലാത്ത അടുത്തവർക്കുപോലും അത് താനാണെന്ന് അറിയുമായിരുന്നില്ല. പിന്നെ കഥകൾ ഒന്നൊന്നായി പിറക്കാൻ തുടങ്ങി. വായിച്ചവരൊക്കെ നല്ലതെന്ന് പറഞ്ഞുതുടങ്ങിയപ്പോൾ ആത്മവിശ്വാസം കൂടി. ഷെൽവിയുമായി നല്ല ബന്ധമായിരുന്നു. പുതിയ എഴുത്തുകാരെ കണ്ടെത്തി വളർത്തുന്ന അദ്ദേഹം ആദ്യത്തെ 14 കഥകൾ ചേർത്ത് ‘യൂത്തനേസ്യ’ എന്ന എന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു.
സാഹിത്യ ചർച്ചകളിൽ പ്രവാസത്തെക്കുറിച്ച് നിങ്ങൾ എഴുതാത്തതെന്തെന്ന കുറ്റപ്പെടുത്തലുകൾ കേട്ടുകൊണ്ടിരുന്നു. അങ്ങനെയൊരു അന്വേഷണത്തിനൊടുവിലാണ് ‘ആടുജീവിതം’ പിറക്കുന്നത്. ഒരു മനുഷ്യനും ദൈവവും മാത്രമാകുന്ന ഒരു നാട്. അവിടെ എങ്ങനെയായിരിക്കും അയാൾ ജീവിക്കുക. എന്തായിരിക്കും അവിടെ നടക്കുക. മനസ്സ് ഒരു ചുഴിയിൽ അകപ്പെട്ടതുപോലെ ഈ ചിന്തയുടെ ശക്തിയിൽ കറങ്ങിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ നജീബിനെ (ഷുക്കൂറിനെ) കണ്ടുമുട്ടിയത്. എന്റെ സുഹൃത്ത് മാവേലിക്കരക്കാരൻ സുനിലാണ് നജീബിനെക്കുറിച്ച് പറയുന്നത്. അവിടെ ജോലിതേടി വന്നതായിരുന്നു അയാൾ. ഒരു സാധുമനുഷ്യൻ. അനുഭവ തീക്ഷ്ണതകളുടെ ചാട്ടവാറടികളുടെ തിണർപ്പ് അയാളുടെ മുഖത്തുണ്ടായിരുന്നു. നിസ്സംഗതയോടെ അയാൾ അനുഭവിച്ചതിനെക്കുറിച്ച് പറഞ്ഞു. പലതും കേട്ട് ഞാൻ പുളഞ്ഞുപോയി. പക്ഷേ, ഞാൻ അയാളുടെ ജീവിതം പകർത്തുകയായിരുന്നില്ല. അതിനെ കഥയുടെ ഇതിവൃത്തമാക്കുകയാണ് ചെയ്തത്.
‘ആടുജീവിതം’ പ്രശസ്തമായി തുടങ്ങിയ കാലത്ത് ഒരു വിവാദമുണ്ടായി. പ്രശസ്തനായ നിരൂപകൻ പറഞ്ഞു, ബെന്യാമിന്റെ ‘ആടുജീവിതം’ ഒരു കേട്ടെഴുത്താണെന്ന്. അതെങ്ങനെ നോവലാകുമെന്ന് അദ്ദേഹം ചോദിച്ചു. നജീബിന്റെ അനുഭവങ്ങളെക്കാൾ കൂടുതൽ ഞാൻ നോവലിനുവേണ്ടി സൃഷ്ടിച്ചെടുത്ത പശ്ചാത്തലങ്ങളാണ്. ഒരു നോവലെഴുതുന്നതിന് ഞാൻ നടത്തുന്ന മുന്നൊരുക്കങ്ങളുണ്ട്. അത് മുഴച്ചുനിൽക്കരുത്, ലയിച്ചുകിടക്കണം. അങ്ങനെ ‘ആടുജീവിത’ത്തിൽ ഞാൻ സൃഷ്ടിച്ചെടുത്ത പലതും നജീബിൽനിന്ന് കേട്ടെഴുതിയതാണെന്ന് ചിലർ വിശ്വസിക്കുന്നു. അത് അവരുടെ പോരായ്മയാണെന്ന് മാത്രമേ ഞാൻ പറയൂ.
സൗദിയുടെ പശ്ചാത്തലത്തിൽ നടന്ന നോവലിൽ ‘അർബാബ്’ എന്ന പ്രയോഗം മുഴച്ചുനിൽക്കുന്നതായി അനുഭവപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യം പ്രതീക്ഷിച്ചിരുന്നു. അത് ഞാൻ മനഃപൂർവം സൃഷ്ടിച്ചതാണ്. സൗദിയിലൊഴിച്ച് മറ്റൊരിടത്തും ‘കഫീൽ’ എന്ന പ്രയോഗമില്ല. ‘ആടുജീവിത’ത്തിൽ മരുഭൂമി മാത്രമാണ് സ്ഥലകാലമായി അവതരിപ്പിക്കുന്നത്. അത് സൗദിയിലാകണമെന്നില്ല. റിയാദിൽ വിമാനമിറങ്ങുന്ന നജീബിനെ അവർ കൊണ്ടുപോകുന്നത് മറ്റേതോ ദേശത്തേക്കാണ്. നജീബ് ഉറങ്ങുന്നു. ഉണരുമ്പോൾ എവിടെയാണെന്നറിയില്ല. കഥയിൽ പറയുന്നതൊക്കെ ഉണ്ടാകണമെന്നില്ല. ‘മികച്ച നുണകളാണ് നോവലുകൾ’. നോവലിന് വെളിയിൽ പോയി ജീവിതം അന്വേഷിക്കരുത്. ‘ആടുജീവിത’ത്തിന്റെ വളർച്ച വളരെ പതുക്കെയായിരുന്നു. മുകുന്ദനെപ്പോലെയുള്ളവർ വായിച്ച് അഭിപ്രായം പറഞ്ഞു. അബൂദബി ശക്തി അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡുമൊക്കെ കിട്ടിയതോടെ കൂടുതൽ ജനകീയമായി. ‘ആടുജീവിതം’ വായിച്ച ഓരോ പ്രവാസിയും അതിലെവിടെയൊക്കെയോ സ്വന്തം ജീവിതമോ തനിക്കറിയാവുന്ന ജീവിതമോ ഒക്കെ കണ്ടു. ‘ആടുജീവിത’ത്തെക്കാൾ മികച്ചതെഴുതാനുള്ള ശ്രമമായിരുന്നു പിന്നീട്. എന്റെ ആറു പുസ്തകങ്ങൾക്കു ശേഷമാണ് ‘ആടുജീവിതം’ പ്രസിദ്ധീകരിക്കുന്നത്. നജീബെന്ന നിസ്സഹായന്റെ ജീവിതം വിറ്റ് ബെന്യാമിൻ ഉയരങ്ങൾ കയറിയെന്ന് ചിലരൊക്കെ ആരോപിക്കുന്നു. എന്റെ എല്ലാ കഥാപാത്രങ്ങളെയും സഹായിക്കാൻ എനിക്ക് കഴിയില്ല. നജീബിന്റെ ജീവിതം സമൂഹത്തിനു മുന്നിൽ ഞാൻ എത്തിച്ചുകൊടുത്തു. അത് ഏറ്റെടുക്കേണ്ടത് സമൂഹമാണ്. അതിനു പകരം അവർ കല്ലെറിയുകയാണ്. ആദ്യകാലങ്ങളിൽ ഞാൻ നജീബിനുവേണ്ടി ധാരാളം പേരെ കണ്ടിരുന്നു. പല വാഗ്ദാനങ്ങളും ജലരേഖകളായി.
‘ആടുജീവിതം’ മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങൾ തന്നു. ഒരുദിവസം രാത്രി ഒരു മണിയായി കാണും. നല്ല ഉറക്കത്തിൽ ഫോൺ നിർത്താതെ ബെല്ലടിക്കുന്നതിനാലാണ് അത് എടുത്തത്. അങ്ങേത്തലക്കൽ നിന്ന് ഒരു സ്വരം... ‘‘അതേയ്, ആടുജീവിതം എഴുതിയ ബെന്യാമിനാണോ?’’ ‘‘അതെ.’’ ഞാൻ മറുപടി നൽകി. ‘‘ആടുജീവിതം വായിച്ച എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. മനസ്സിനെ അത് കീറിമുറിക്കുന്നു. അതിനാൽ അതെഴുതിയ നിങ്ങളും ഉറങ്ങേണ്ട.’’ സൗദിയിൽനിന്നായിരുന്നു ആ വിളി. ഏറെ പണിപ്പെട്ട് അയാളെ ആശ്വസിപ്പിച്ച് ഫോൺ കട്ട് ചെയ്യുമ്പോഴേക്കും അയാൾ വീണ്ടും വിളിക്കും. ഒടുവിൽ ഞാൻ അയാൾക്കൊപ്പം ആ രാത്രിയിൽ ഉറങ്ങാതിരുന്നു.
ഒരിക്കൽ കോഴിക്കോട് ഒരു പരിപാടിക്കെത്തിയപ്പോൾ 90 വയസ്സുള്ള ഉമ്മ കാണാൻ വന്നു. ‘ആടുജീവിത’മെഴുതിയ ആളിനെ ഏറെ നേരമായി കാത്തുനിൽക്കുകയായിരുന്നു. ഗൾഫിലുള്ള മക്കളാരോ ഉമ്മാക്ക് വായിച്ചുകൊടുക്കുകയായിരുന്നു ‘ആടുജീവിതം’. ചെറുപ്പത്തിലേ ഗൾഫിലേക്കു പോയ മക്കൾക്കുവേണ്ടി പ്രാർഥനയുമായിക്കഴിഞ്ഞ ഉമ്മാക്ക് നജീബ് സഹിച്ച വേദനകൾ തന്റെ ഖൽബിൽ നിറഞ്ഞ ആശങ്കകൾ കൂടിയായിരുന്നു. വിതുമ്പിനിന്ന ആ ഉമ്മ തലയിൽ കൈവെച്ച് അനുഗ്രഹിച്ചപ്പോൾ എഴുത്ത് ധന്യമായെന്ന് തോന്നി.
ഇപ്പോൾ ‘ആടുജീവിതം’ സിനിമയായി നിങ്ങളുടെ മുന്നിലെത്തിക്കഴിഞ്ഞു. ‘ആടുജീവിതം’ സിനിമയാക്കുന്നതിനെക്കുറിച്ച് ബ്ലസിയുമായി സംസാരിക്കുകയും അദ്ദേഹം അതിന്റെ തിരക്കഥ ഏറക്കുറെ പൂർത്തിയാക്കുകയും ചെയ്തു. ഒട്ടും തിരക്കുപിടിക്കാതെ അനുകൂല കാലത്തിനുവേണ്ടി കാത്തിരിക്കുകയും കേവലം നിർമാതാവ് എന്നതിനപ്പുറം അതിനെ ഏറ്റെടുക്കാൻ ഒരാൾ വേണമെന്ന് തീരുമാനിക്കുകയുമായിരുന്നു. ‘ആടുജീവിത’ത്തിന്റെ തീക്ഷ്ണതകൾ ചോർന്നുപോകാതെ വേണം അതിനെ അഭ്രപാളിയിൽ എത്തിക്കാനെന്ന് നിർബന്ധമുണ്ടായിരുന്നു. അതാണിപ്പോൾ സാധ്യമായിരിക്കുന്നത്.
മരുക്കാറ്റിനൊപ്പം
ഉഗ്രവിഷമുള്ള പാമ്പുകളുണ്ട് മരുഭൂമിയില്‍. രക്ഷപ്പെടാനുള്ള പ്രതീക്ഷകള്‍ നഷ്ടമായപ്പോള്‍ മരിച്ചിരുന്നെങ്കിലെന്ന് കൊതിച്ചുപോയി. രാത്രിയില്‍ പാമ്പുകടിച്ചെങ്കിലും മരിക്കട്ടെ എന്നുകരുതി നിലത്ത് കിടന്നുറങ്ങിയിട്ടുണ്ട്. ചിലപ്പോഴൊക്കെ നിലത്ത് വിരിച്ചുകിടന്ന തുണിമടക്കിയെടുക്കുമ്പോള് അതിനടിയില്‍ പാമ്പിൻകൂട്ടങ്ങളെ കണ്ടിട്ടുണ്ട്. മണ്ണില്‍ അത് പൂഴ്ന്നു കിടക്കും. അല്ലാഹുവിന്റെ അദൃശ്യകാവല് എന്നെ കാത്തുരക്ഷിക്കുകയായിരുന്നു. രാത്രിയില്‍ വിമാനങ്ങളും ഹെലികോപ്ടറുമെല്ലാം താഴ്ന്ന് പറന്നുപോകുമ്പോള്‍ പ്രതീക്ഷയോടെ ഞാന്‍ കൈകളുയര്‍ത്തി പുറകെ ഓടും.
ഇരുളിൽനിന്നകന്ന്...
ആടുമേക്കാന്‍ പോകുമ്പോള്‍ ചിലപ്പോഴൊക്കെ ഹക്കീമിനെ കാണും. സംസാരിക്കാന്‍ പറ്റുമായിരുന്നില്ല. അവന്റെ കൂടെ ജോലിചെയ്തിരുന്ന സോമാലിയക്കാരന്‍ ഇബ്രാഹീമാണ് രക്ഷപ്പെടാനുള്ള പ്രതീക്ഷ നല്‍കിയത്.
പിന്നെ കാത്തിരിപ്പായിരുന്നു. ഹക്കീമിന്റെ അറബിയുടെ മകളുടെ കല്യാണത്തിന് എല്ലാവരുംകൂടി പോയ ദിവസമാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. ഓടുകയായിരുന്നു. ഒരിടത്തുപോലും നിന്നില്ല. ജീവനുവേണ്ടിയുള്ള ഓട്ടമായിരുന്നു അത്. ഒരു രാവും പകലും ഞങ്ങള്‍ ഓടി. മരുഭൂമിയുടെ വന്യമായ ഭാവങ്ങള്‍ക്കു മുന്നില്‍ ഞങ്ങള്‍ പലപ്പോഴും മരണം മുന്നില്‍ക്കണ്ടു. ഇബ്രാഹിമിനുള്ള മരുഭൂമിയിലെ പരിചയമാണ് ഞങ്ങളെ കാത്തത്. റോഡ് കണ്ടപ്പോഴേക്കും തളര്‍ന്നുപോയിരുന്നു. ഇബ്രാഹിമിന്റെ കൈയില്‍ 20 റിയാലുണ്ടായിരുന്നു. റോഡിലെത്തിയപ്പോള്‍ അതില്‍ അഞ്ച് റിയാല്‍ ഞങ്ങള്‍ക്ക് തന്നു. ഞാനാദ്യമായി റിയാല്‍ കാണുകയായിരുന്നു. അവന് അവിടെ നിന്ന് യാത്ര പറഞ്ഞുപോയി. ഇന്നും ഒരിക്കലെങ്കിലും ഞാനവനെ ഓര്‍ക്കാതിരിക്കില്ല. ബഹ്റൈനില്‍ ജോലിക്കിടയിലെല്ലാം കറുത്ത് ബലിഷ്ഠമായ ദേഹമുള്ളവരെ കാണുമ്പോഴൊക്കെ ഞാന്‍ സൂക്ഷിച്ച് നോക്കും. അത് ഇബ്രാഹിമാണോ?
ഒരിക്കൽക്കൂടി അവനെ കണ്ടിരുന്നെങ്കിലെന്ന് വെറുതെ കൊതിച്ചുപോകാറുണ്ട്. അതുപോലുള്ള മറ്റൊരു മുഖമായിരുന്നു അവിടെനിന്ന് ഞങ്ങളെ ബത്ഹയിലെത്തിച്ച സൗദി. ഒത്തിരി വാഹനങ്ങള്‍ക്ക് കൈകാണിച്ചു. ആരും നിര്‍ത്തിയില്ല. ഒടുവില്‍ ഒരു വിലകൂടിയ കാർ ഞങ്ങളെ കടന്ന് മുന്നോട്ടുപോയി. നിരാശരായിനിന്ന ഞങ്ങള്‍ക്ക് പ്രതീക്ഷനല്‍കി അല്പം മുന്നില്‍ പോയിനിര്ത്തി പിന്നോട്ടുവന്നു.
ഞങ്ങള്‍ ദയനീയമായി അദ്ദേഹത്തെ നോക്കുകമാത്രമേ ചെയ്തുള്ളൂ. കയറാന്‍ അദ്ദേഹം ആംഗ്യം കാണിച്ചു. രണ്ട് ചെക്ക് പോസ്റ്റുകള്‍ കഴിഞ്ഞാണ് അദ്ദേഹം ഞങ്ങളെ ബത്ഹയിലെത്തിച്ചത്. ഇദ്ദേഹത്തിന്റെ വാഹനംമാത്രം പരിശോധിക്കാതെ കടത്തിവിടുകയായിരുന്നു. അയാള്‍ ഞങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളം തന്നു. വെയില് ചൂടേറ്റ് വാടിക്കിടന്ന ഉപ്പുവെള്ളം കുടിച്ചിരുന്ന എനിക്ക് ചെറിയ തണുപ്പുള്ള ആ വെള്ളം അമൃതായാണ് അനുഭവപ്പെട്ടത്. അയാള്‍ ഒന്നും ചോദിച്ചില്ല. അങ്ങോട്ട് ചോദിക്കാന്‍ ഞങ്ങള്‍ക്ക് ഭാഷയും അറിയില്ലായിരുന്നു. ബത്ഹയില്‍ കാര്‍ നിര്‍ത്തി. ഞങ്ങളിറങ്ങിയപ്പോള്‍ അദ്ദേഹം വാഹനമോടിച്ചുപോയി. കാലമെത്ര കഴിഞ്ഞാലും തേജസ്സ് നിറഞ്ഞ ആ മുഖം എനിക്ക് മറക്കാനാവില്ല. ഇനിയൊരിക്കലും സൗദിയിലേക്ക് ഞാനില്ല. എങ്കിലും, എവിടെവെച്ചെങ്കിലും ആ മുഖം ഒരിക്കല്‍ക്കൂടി കണ്ടിരുന്നെങ്കിലെന്ന് വെറുതെ ആഗ്രഹിച്ചുപോകുന്നു.
ദുർഗന്ധം മാത്രമുള്ള ജീവനുകൾ
സൗദിയുടെ തലസ്ഥാനമായ റിയാദിലെ ബത്ഹയിലെ തിരക്ക്. നോക്കുന്നിടത്തെല്ലാം മലയാളികള്‍. എല്ലാവരും ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നു. അത്ര വികൃതമായിരുന്നു വേഷം. മസറയില്‍ ചെന്ന രാത്രി ഞങ്ങളുടെ വസ്ത്രങ്ങള്‍ ഊരി വാങ്ങി ധരിക്കാന്‍ തന്ന തോർത്ത് പിന്നെ ഊരിയിരുന്നില്ല. വര്‍ഷങ്ങളായി ദേഹം വെള്ളം കണ്ടിട്ടില്ല. ദുര്‍ഗന്ധം ഉണ്ടായിരുന്നിരിക്കണം. ബത്ഹയിലെ മലബാര്‍ റസ്റ്റാറന്റിന്റെ മുന്നില്‍ ഞങ്ങള്‍ തളര്‍ന്നിരുന്നു. സംസാരിക്കാന്‍ നാവുപൊന്തിക്കാനുള്ള ശേഷിപോലും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. അവിടത്തെ ആവി പൊന്തുന്ന നെയ്ച്ചോറിന്റെയും ഇറച്ചിക്കറിയുടെയും മണം മൂക്കിലേക്ക് വലിച്ചുകയറ്റി ഞങ്ങൾ വിശപ്പിനെ പ്രതിരോധിക്കാൻ നോക്കി.
കുറേ കഴിഞ്ഞപ്പോൾ അവിടത്തെ കുഞ്ഞിക്ക വന്നു. ഒന്നും ചോദിച്ചില്ല. ഇതുപോലുള്ള പലരെയും അദ്ദേഹം കണ്ടിട്ടുണ്ടാവും. അവിടെനിന്ന് വയറു നിറയെ ഭക്ഷണം തന്നു. ഇത്ര രുചിയോടെ പിന്നീടൊരിക്കലും ഞാൻ ആഹാരം കഴിച്ചിട്ടില്ല. കുഞ്ഞിക്ക മലബാറിൽ എവിടെയെങ്കിലുമുള്ള ആളായിരിക്കുമെന്ന് മാത്രമേ എനിക്ക് ഊഹിക്കാന്‍ കഴിയുന്നുള്ളൂ. കുഞ്ഞിക്ക ഇപ്പോഴും അവിടെയുണ്ടാകുമോ? ഉണ്ടെങ്കില്‍തന്നെ അദ്ദേഹം എന്നെ ഓര്‍ക്കുന്നുണ്ടാകുമോ?
പക്ഷേ, ഒരുകാര്യം ഉറപ്പ്. അതിനുശേഷം ഇതേവരെ ഒരുനേരവും ഞാന്‍ ഇവര്‍ക്കൊക്കെ വേണ്ടി പ്രാർഥിക്കാതിരുന്നിട്ടില്ല. എന്റെ മക്കളോടും ഞാന്‍ പറയും, ‘‘വാപ്പാക്ക് തുണയായ അവര്‍ക്കുവേണ്ടി എന്നും പ്രാർഥിക്കണമെന്ന്. ദുരിതങ്ങളില്‍ പിടയുന്ന മനുഷ്യന്റെ പ്രാർഥന ദൈവം കേള്‍ക്കുകതന്നെ ചെയ്യും.
രക്ഷപ്പെടുന്ന വഴിയിലെല്ലാം അവന്റെ ഇടപെടലുണ്ടായിരുന്നു. തീര്‍ച്ച. പിന്നീടിരുന്ന് ചിന്തിക്കുമ്പോഴാണ് എനിക്കത് മനസ്സിലായത്.
പൊലീസിലും പിടികൊടുത്തു
പൊലീസ് പിടിച്ചാലേ നാട്ടിലേക്ക് വരാനാകൂ എന്നറിഞ്ഞ് ഒരുപാട് പ്രാവശ്യം റോഡിലും മറ്റും മാറി നിന്നെങ്കിലും പൊലീസ് എന്നെമാത്രം പിടിച്ചില്ല. പിടികൊടുക്കാന്‍ പൊലീസ് സ്റ്റേഷന് പരിസരത്ത് ദിവസങ്ങളോളം കാത്തിരുന്നു. ഒടുവില്‍ പിടിക്കപ്പെട്ട് ജയിലിനകത്തേക്ക് അയക്കുമ്പോള്‍ കരണം തീര്ത്തൊരടി കിട്ടി. പക്ഷേ, എനിക്ക് നൊന്തില്ല. ഒരടിയല്ല, ഒരായിരം അടി ഏറ്റുവാങ്ങാന്‍ ഞാന്‍ തയാറായിരുന്നു.
ജയിലിലേതുപോലെ ഞാന്‍ ജീവിതത്തില്‍ സ്വാതന്ത്ര്യം അനുഭവിച്ചിട്ടില്ല. മരുഭൂമിയില്‍നിന്ന് ഞാന്‍ രക്ഷപ്പെട്ടിരിക്കുന്നു എന്ന ചിന്ത എന്നെ തുള്ളിച്ചാടാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. എല്ലാ പേടിയും മാറി ഞാന്‍ കഴിയുമ്പോഴാണ് എന്നെ തട്ടിക്കൊണ്ടുപോയ സൗദി ഒരു ദിവസം ജയിലിലെത്തുന്നത്. ഒളിച്ചോടിപ്പോയ പലരെയും തേടിയെത്തുന്ന തൊഴിലുടമകള്‍ ജയിലില്‍നിന്ന് വലിച്ചിഴച്ച് കൊണ്ടുപോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ശ്വാസം നിലച്ചതുപോലെയായി. മരണത്തിന്റെ മഹാ കയം മുന്നില്‍ വാപിളര്‍ത്തി നില്ക്കുന്നതുപോലെ എനിക്ക് തോന്നി. ഒന്ന് ഇമവെട്ടാന്‍ പോലുമാവാതെ ഞാന്‍ നിന്നു. പക്ഷേ, കുറേനേരം അവനെന്നെ സൂക്ഷിച്ചുനോക്കി നിന്നതിനുശേഷം കടന്നുപോയി. എന്ത് അത്ഭുതമാണ് സംഭവിച്ചതെന്ന് എനിക്കറിയില്ലായിരുന്നു. അന്ന് വൈകുന്നേരം അവിടെയുള്ള പൊലീസുകാരന് പറഞ്ഞു, സൗദി പറഞ്ഞത്രേ, അവന് എന്റെ ആളല്ലാതെ പോയി. അല്ലെങ്കില്‍ ഞാനവനെ മസറ വരെ വലിച്ചിഴക്കുമായിരുന്നുവെന്ന്. യാ അല്ലാഹ്, ഒരിക്കല്‍ക്കൂടി അകപ്പെട്ട് പോയിരുന്നെങ്കില്‍ ആടുജീവിതത്തിന്റെ കഥപറയാന്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല.
ദിവസങ്ങള്‍ ജയിലില്‍ കഴിഞ്ഞതിനുശേഷം കൈയിലും കാലിലും ചങ്ങലയിട്ട് വിമാനത്തിലേക്ക് കൊണ്ടുപോയപ്പോള്‍ തോന്നിയ ആഹ്ലാദം പറഞ്ഞറിയിക്കാനാവില്ല. വിമാനത്തിനകത്ത് എത്തിയപ്പോഴാണ് ചങ്ങല അഴിച്ചത്. വിമാനം പറന്നുയര്‍ന്നപ്പോള്‍ സ്വര്‍ഗത്തിലൂടെയാണ് ഞാന്‍ യാത്ര ചെയ്യുന്നതെന്ന് കരുതിപ്പോയി.
തിരികെ നാട്ടിലേക്ക്
ബോംബെയില്‍ വിമാനമിറങ്ങുമ്പോള്‍ അഞ്ചു പൈസപോലും കൈയിലുണ്ടായിരുന്നില്ല. പക്ഷേ, ജയിലില്‍ പരിചയപ്പെട്ട കന്യാകുമാരിക്കാരന്‍ കായംകുളത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തു തന്നു. അവിടം വരെ ആഹാരം വാങ്ങിത്തന്നതും അദ്ദേഹമാണ്. രാത്രിയില്‍ കായംകുളത്ത് ട്രെയിനിറങ്ങുമ്പോള്‍ അവന്റെ കൈകള്‍ കൂട്ടിപ്പിടിച്ച് യാത്രപറഞ്ഞ നേരം ഞാന്‍ വിതുമ്പിപ്പോയി; അവനും. ഏത് ബന്ധമായിരുന്നു അത്. ഒരു കൂടപ്പിറപ്പിനെപ്പോലെ എന്നെ ജയിലിലും നോക്കിയിരുന്നത് അവനായിരുന്നു. അവനെയും പിന്നീടൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, എനിക്കുറപ്പുണ്ട് അവന് എനിക്ക് ചെയ്തുതന്ന സഹായത്തിന് അല്ലാഹു അവന് പ്രതിഫലം നല്‍കിയിട്ടുണ്ടാവുമെന്ന്. റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇരുട്ട് കട്ടപിടിച്ച വഴിയിലൂടെ നടക്കുമ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ വികാരം എനിക്ക് ഇപ്പോഴും വിവരിക്കാനാകുന്നില്ല.
സങ്കടംവന്ന് കണ്ണുനിറഞ്ഞപ്പോള്‍ ഞാന്‍ വഴിയരികിലെ ഒരു കടത്തിണ്ണയില്‍ ഇരുന്നു. രക്ഷപ്പെട്ടെന്ന് വിശ്വസിക്കാന്‍ ഞാനെന്റെ ദേഹത്ത് നുള്ളിനോക്കി. സങ്കടം ഒന്നടങ്ങിയപ്പോൾ പതുക്കെ എഴുന്നേറ്റ് നടന്നു. കായംകുളത്തുള്ള അപ്പച്ചിയുടെ (വാപ്പായുടെ സഹോദരി) വീട്ടില്‍ ചെന്നുകയറി. രണ്ട് ദിവസത്തോളം അവിടെ നിന്നു. നാട്ടിലേക്ക് വരാന്‍ ഒരു സങ്കോചം. ഒരു രാത്രിയില്‍ കായംകുളത്തുനിന്ന് പുറപ്പെടുന്ന ട്രാൻസ്പോര്‍ട്ട് ബസില്‍ നാട്ടിലേക്ക് തിരിച്ചു. രാത്രി വൈകിയാണ് ഈ ബസ് ആറാട്ടുപുഴയിലെത്തുക. അപ്പോഴേക്കും റോഡുകള്‍ ശൂന്യമായിട്ടുണ്ടാകും. വീട്ടില്‍ വന്നു കയറുമ്പോള്‍ സഫിയത്ത് നമസ്കാരപ്പായയിലായിരുന്നു.
ഉമ്മയുടെ മടിയിലിരുന്ന് കളിക്കുകയായിരുന്നു മകന്. ഞാന്‍ വരാന്തയിലേക്ക് കയറിയപ്പോഴേക്കും ഉമ്മ കരയാന്‍ തുടങ്ങി. ഞാനും കരഞ്ഞുപോയി. പിന്നെ ഉമ്മ എന്റെ മോനെ വിളിച്ച് ഇതാ നിന്റെ വാപ്പ വന്നു എന്നുപറഞ്ഞ് എന്റെ അരികിലേക്ക് വിട്ടു. ഇതെന്റെ വാപ്പയൊന്നുമല്ല. കൈ തട്ടിമാറ്റി അവന് ഓടിപ്പോയി. ആദ്യമായി അവനെ കാണാനെത്തുന്ന വാപ്പ ഒരു തുണ്ട് മിഠായിപോലും അവനായി കൊണ്ടുവന്നിരുന്നില്ലല്ലോ. പിന്നെയെങ്ങനെ അവന് വാപ്പയെ അറിയും.
വീണ്ടും എന്തിനു ഗള്‍ഫ് തേടി പോയി?
അതാണ് ഞാനും അത്ഭുതപ്പെടുന്നത്. രക്ഷപ്പെട്ടെത്തുമ്പോള്‍ ഇനിയെങ്ങോട്ടുമില്ലെന്നായിരുന്നു. പക്ഷേ, എല്ലാം പോയിരുന്നില്ലേ? തിരിച്ചുപിടിക്കാന്‍ ഗള്‍ഫ് അല്ലാതെ മാർഗമില്ലെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. മനസ്സ് ധൈര്യം തന്നപ്പോള്‍, ഇനി അങ്ങനെ സംഭവിക്കില്ലെന്ന് തോന്നിയപ്പോള്‍ പോയി.
സഫിയത്ത് പറഞ്ഞുതുടങ്ങി...
ഇക്കയെ നിര്‍ബന്ധിച്ച് ഗള്ഫിലേക്കയക്കുമ്പോള് ഒത്തിരി പ്രതീക്ഷയായിരുന്നു. പക്ഷേ പോയതിനുശേഷം ഒരുവിവരവും അറിയാതായപ്പോള്‍ ആകെ തളര്‍ന്നുപോയി. ഉള്ളില്‍ വളരുന്ന കുഞ്ഞിനെക്കുറിച്ചോര്ക്കുമ്പോള് ആകെ തകരും. എന്തിനുജീവിക്കണം എന്ന് തോന്നും. ഒരുപാട് വട്ടം മരിക്കണമെന്ന് തോന്നിയിട്ടുണ്ട്. വീടിനു പിന്നിലുള്ള കുളത്തിന്റെ വക്കില്‍ ഏറെ നേരം ഞാന്‍ നോക്കിനിന്നിട്ടുണ്ട്. അതില്‍ ചാടി മരിക്കാനായിരുന്നു തീരുമാനം. അങ്ങനെയിരിക്കെ ഒരു കത്ത് വന്നുവെന്ന് പറഞ്ഞു. പക്ഷേ, എന്നെ കാണിച്ചില്ല. ഷുക്കൂറിന് സുഖമാണെന്ന് മാത്രം പറഞ്ഞു. ദിവസങ്ങളോളം ഉറങ്ങാതെ കഴിച്ചുകൂട്ടി. രക്ഷപ്പെട്ട് റിയാദിലെത്തിയതിനുശേഷം എന്നെ വിളിച്ചു. ആദ്യമായി ആ സ്വരം കേട്ടപ്പോള്‍ ഞാന്‍ ഒന്നും പറയാനാവാതെ വിതുമ്പിക്കരഞ്ഞു പോയി. അപ്പുറത്തും അതായിരുന്നു അവസ്ഥ.
‘‘പാകിസ്താനിയുടെ കൈവശമാണ് ആ കത്ത് ഞാന്‍ അയക്കാന്‍ കൊടുത്തു വിടുന്നത്. പലപ്രാവശ്യം ഞാനതിന് ശ്രമിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അടിയും കിട്ടി. ഒരിക്കല്‍ തോക്കുചൂണ്ടി പാകിസ്താനിയെ അവന് ഭീഷണിപ്പെടുത്തുകപോലും ചെയ്തു...’’ നജീബ് ആ കത്തിനെക്കുറിച്ച് വിവരിച്ചു...
(ചിത്രങ്ങൾ: ഷമീർ ആറാട്ടുപുഴ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.