കുടുംബത്തിലെ ഒമ്പത് പേരുടെ 'ആത്മഹത്യ'യിൽ ട്വിസ്റ്റ്; ചായയിൽ വിഷം കലർത്തിയുള്ള കൊലപാതകമെന്ന് തെളിഞ്ഞു
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ കുടുംബത്തിലെ ഒമ്പത് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഇവരുടെ മരണം കൂട്ട ആത്മഹത്യയല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും പൊലീസ് കണ്ടെത്തി. സംഭവത്തിൽ സോളാപൂർ സ്വദേശികളായ അബ്ബാസ് മുഹമ്മദ് അലി ബഗ്വാന്‍, ധീരജ് സുരവാസെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പത് പേരും വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.
ജൂൺ 19നാണ് സംഗലി ജില്ലയിലെ മേസാലിൽ കൂട്ടക്കൊല നടന്നത്. മൃഗ ഡോക്ടറായ മാണിക് വാൻമോറെ, സഹോദരനും അധ്യാപകനുമായ പോപ്പറ്റ് വാൻമോറെ, ഇവരുടെ കുടുംബാംഗങ്ങൾ എന്നിവരാണ് കൊല്ലപ്പെട്ടത്. ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് അബ്ബാസ് മുഹമ്മദ് അലി ബഗ്വാന്‍ ഇവരിൽനിന്ന് ഒരു കോടിയിലേറെ രൂപ കൈപ്പറ്റിയിരുന്നു. ഈ പണം തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ബഗ്വാന്‍ കൂട്ടാളിയായ ധീരജ് സുരവാസെയുമായി ചേർന്നാണ് കൊലപാതകം നടത്തിയയത്. ചായയിൽ വിഷം കലർത്തി ഇരു കുടുംബങ്ങൾക്കും നൽകിയെന്നാണ് പൊലീസിന് ലഭിച്ച സൂചന. മാണിക് വാൻമോറെ, മാതാവ് അക്കത്തായി, ഭാര്യ രേഖ, മക്കളായ പ്രതിമ, ആദിത്യ എന്നിവരുടെ മൃതദേഹം ഒരു വീട്ടിലും പോപ്പറ്റ്, ഭാര്യ അർച്ചന, മക്കളായ സംഗീത, ശുഭം എന്നിവരുടെ മൃതദേഹം മറ്റൊരു വീട്ടിലുമായാണ് കണ്ടെത്തിയത്. ഇരു വീട്ടിൽനിന്നും ആതമഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.
പലതവണയായി കോടികൾ കൈപ്പറ്റിയ ബഗ്വാൻ മന്ത്രവാദിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ പണം കൈപ്പറ്റിയ ശേഷവും നിധി എടുത്ത് നൽകാത്തതിനാൽ മാണിക് പണം തിരിച്ച് ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകം നടന്ന ദിവസം, ബഗ്വാനും ധീരജും മാണികിന്റെയും സോഹദരന്റെയും വീടുകളിലെത്തുകയും നിധി ലഭിക്കാൻ ഒരു പൂജ ചെയ്യാനുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഓരോരുത്തരെയായി ടെറസിലേക്ക് വിളിച്ചു വരുത്തി വിഷം കലർത്തിയ ചായ നൽകുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.