പോക്സോ കേസിൽ അറസ്റ്റിലായ മുൻ കൗൺസിലർക്കെതിരെ പുതിയ നാല് കേസുകൾ കൂടി
text_fieldsമലപ്പുറം: പോക്സോ കേസിൽ അറസ്റ്റിലായ മുൻ കൗൺസിലർക്കെതിരെ പുതിയ നാല് കേസുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. മലപ്പുറം സെന്‍റ് ജെമ്മാസ് സ്കൂൾ റിട്ട. അധ്യാപകനും നഗരസഭ മുൻ സി.പി.എം കൗൺസിലറുമായ കെ.വി. ശശികുമാറിനെതിരെയാണ് പുതിയ പരാതിയിൽ വീണ്ടും പോക്സോ വകുപ്പ് പ്രകാരം ഒരു എഫ്.ഐ.ആറും ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളും മലപ്പുറം വനിത പൊലീസ് രജിസ്റ്റർ ചെയ്തത്.
പോക്സോ നിയമം നിലവിലില്ലാത്ത 1990 കാലഘട്ടത്തിൽ സ്കൂളിൽ നിന്ന് പഠനം കഴിഞ്ഞിറങ്ങിയവരുടെ പരാതിയിലാണ് പീഡനകേസുകൾ രജിസ്റ്റർ ചെയ്തത്. 30 വർഷത്തോളമായി അധ്യാപകൻ വിദ്യാർഥിനികളെ പീഡിപ്പിച്ചതായും ഒട്ടേറെ പേർ ലൈംഗിക ചൂഷണത്തിനിരയായതായും സ്കൂളിലെ പൂർവ വിദ്യാർഥി സംഘടന പ്രതിനിധി വാർത്തസമ്മേളനത്തിൽ ആരോപിച്ചതോടെ പരാതികൾ ലഭിക്കുന്ന മുറക്ക് വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
മഞ്ചേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ ജയിലിലെത്തിയാകും പുതിയ കേസുകളിലെ അറസ്റ്റ് രേഖപ്പെടുത്തുക. പുതിയ കേസിൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിന് കൊണ്ടുപോകാനുമായി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് ഉടൻ കോടതിയിൽ അപേക്ഷ നൽകുമെന്നാണ് വിവരം. അധ്യാപകൻ വിദ്യാർഥികളോട് മോശമായി പെരുമാറിയെന്ന് കാട്ടി സെന്‍റ് ജമ്മാസ് സ്കൂൾ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തിട്ടില്ലെന്ന പൂർവ വിദ്യാർഥികളുടെ ആരോപണം അന്വേഷിക്കുമെന്ന് ശിശുക്ഷേമസമിതി ചെയർമാൻ ഷാജേഷ് ഭാസ്കർ വ്യക്തമാക്കി.
സ്കൂൾ അധികൃതർക്കെതിരെ പൊലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ ശശികുമാറിനെചൊല്ലി മലപ്പുറം നഗഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്തർക്കമുണ്ടായി. വിദ്യാർഥിനികളെ പീഡിപ്പിച്ച ശശികുമാറിനെതിരെ നഗരസഭ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകണമെന്ന ഭരണപക്ഷ ആവശ്യത്തെ തുടർന്നായിരുന്നു തർക്കം. പരാതി നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചിട്ടുണ്ട്. കേസിനു പിന്നാലെ കൗൺസിലർ സ്ഥാനം രാജിവെച്ച ശശികുമാറിനെ സി.പി.എമ്മും പുറത്താക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.