CO ; നിശ്ശബ്ദ കൊലയാളി
text_fieldsകാർബൺ മോണോക്സൈഡ് എന്ന വിഷവാതകം ശ്വസിച്ച് തിരുവനന്തപുരം സ്വദേശികളായ എട്ടുപേർ മരിച്ച വാർത്ത മാധ്യമങ്ങൾ വഴി കൂട്ടുകാർ ശ്രദ്ധിച്ചിരിക്കുമല്ലോ? നിറവും മണവുമില്ലാത്ത കാർബൺ മോണോക്സൈഡ് നിശ്ശബ്ദനായ കൊലയാളിയാണ്. ശ്വസനത്തിലൂടെ നമ്മുടെ ശരീരത്തിലെത്തുന്ന ഈ വാതകം രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്ന് ഓക്സിജെൻറ സംവഹനശേഷി കുറക്കുന്നു. ഓക്സിസിജൻ ശരീരകോശങ്ങളിലെത്താതിരിക്കുമ്പോൾ മരണത്തിന് കാരണമാകുന്നു. വിവിധ ക്ലാസുകളിൽ പഠിക്കാനുള്ള കാർബൺ മോണോക്സൈഡിനെ കുറിച്ച് കൂടുതൽ വായിച്ചോളൂ.
കാർബോക്സി ഹീമോഗ്ലോബിൻ
ശ്വസനത്തിലൂടെ ശരീരത്തിലെത്തുന്ന കാർബൺ മോണോക്സൈഡ് ഹീമോഗ്ലോബിനുമായി ചേർന്ന് കാർബോക്സി ഹീമോഗ്ലോബിനായി മാറുന്നു.ഇത് ഓക്സിജനെ ശരീരകോശങ്ങളിലേക്ക് എത്തിക്കുന്നത് തടയുന്നു.തന്മൂലം ശരീര കലകൾക്ക് ഓക്സിജൻ കിട്ടാതെ വരുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
CO
പേര് പോലെതന്നെ കാർബണും ഓക്സിജനും ചേർന്ന വാതകമാണ് കാർബൺ മോണോക്സൈഡ്. ഇതിന് നിറവും മണവുമില്ല. പൂർണമായും ജ്വലനം നടക്കാത്ത വസ്തുക്കളിൽനിന്നാണ് കാർബൺ മോണോക്സൈഡ് അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നത്.
രാസപ്രവർത്തനം
ഇന്ധനങ്ങൾ ഓക്സിജെൻറ സാന്നിധ്യത്താൽ കത്തുമ്പോഴാണ് ഊർജത്തോടൊപ്പം കാർബൺ ഡൈ ഓക്സൈഡും ജലബാഷ്പവും ഉണ്ടാകുന്നത്. എന്നാൽ, പൂർണമായ ജ്വലനം നടക്കാത്തപ്പോൾ കാർബൺ ഡൈഓക്സൈഡ് കൂടാതെ, കാർബൺ മോണോക്സൈഡ് അന്തരീക്ഷത്തിലേക്ക് ധാരാളമായി എത്തുന്നു.
ലക്ഷണങ്ങൾ
കാർബൺ മോണോക്സൈഡ് എന്ന വിഷവാതകം കുറഞ്ഞ അളവിൽ ശ്വസിച്ചാൽതന്നെ തലവേദന, തലചുറ്റൽ എന്നിവ അനുഭവപ്പെടാം. തുടർന്ന് അബോധാവസ്ഥയും അതുവഴി മരണത്തിനും കാരണമാകാം.
അപകടകാരികൾ
- പൂർണമായും കത്താത്ത ഇന്ധനം
- വാഹനങ്ങൾ പുറത്തെത്തിക്കുന്ന പുക
- വ്യവസായശാലകൾ പുറന്തള്ളുന്ന പുക
- ഹീറ്റർ, എയർ കണ്ടീഷണർ തുടങ്ങി പലതരം വാതകങ്ങൾകൊണ്ട് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ
ഹീറ്ററും അപകടകാരി
വാതകച്ചോർച്ചക്ക് കാരണമാകുന്ന അപകടകാരിയാണ് ഗ്യാസ് ഹീറ്റർ. ഗ്യാസ് ഹീറ്ററിൽനിന്നും കാർബൺ മോണോക്സൈഡാണ് പുറത്തു വരുന്നത്. അത് പോകാൻ ഇടമില്ലാത്ത വിധം മുറികൾ അടഞ്ഞുകിടന്നാൽ അപകട സാധ്യത ഏറും. വലിയതോതിൽ ഈ വാതകം ഉള്ളിൽച്ചെന്നാൽ ബോധക്ഷയം ഉണ്ടാകും. ഛർദി, തലകറക്കം, ക്ഷീണം, ശ്വാസതടസ്സം എന്നിവയും ഉണ്ടാകാറുണ്ട്. തുടർന്ന് മരണവും. വാതകത്തിെൻറ അളവ് അനുസരിച്ച് ലക്ഷണങ്ങളുടെ സ്വഭാവവും മാറും. സുരക്ഷാ സ്ഥാനത്തേക്ക് മാറ്റുകയോ അടിയന്തര ചികിത്സ ലഭ്യമാക്കുകയോ ചെയ്താൽ ജീവൻ തിരിച്ചുപിടിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.