ആസ്ട്രേലിയൻ ഒാപൺ: ഫെഡറർ, കെർബർ, ചുങ് യോൺ സെമിയിൽ
text_fieldsമെൽബൺ: കരിയറിലെ 20ാം ഗ്രാൻഡ്സ്ലാം കിരീടമെന്ന അമൂല്യ നേട്ടം രണ്ടു ജയം അകലെ റോജർ ഫെഡററെ കാത്തിരിക്കുന്നു. വമ്പന്മാർക്ക് കാലിടറിയ ക്വാർട്ടർ ഫൈനലിലെ വെല്ലുവിളി അനായാസം മറികടന്ന് ഫെഡറർ ആസ്ട്രേലിയൻ ഒാപൺ സെമിയിൽ. മെൽബൺ പാർക്കിൽ ഫെഡററുടെ 14ാം സെമി പ്രവേശനം. ആവേശകരമായ മത്സരത്തിൽ 19ാം സീഡുകാരനായ ചെക്ക് റിപ്പബ്ലിക് താരം തോമസ് ബെർഡിചിനെ നേരിട്ടുള്ള െസറ്റുകൾക്കു കീഴടക്കിയാണ് നിലവിലെ ചാമ്പ്യെൻറ യാത്ര. സ്കോർ: 7-6, 6-3, 6-4. ദക്ഷിണ കൊറിയയുടെ സീഡില്ലാ താരം ചുങ് യോൺ ആണ് സെമിയിലെ എതിരാളി. പ്രീക്വാർട്ടറിൽ നൊവാക് ദ്യോകോവിചിനെ അട്ടിമറിച്ച ചുങ്, ക്വാർട്ടർ ഫൈനലിൽ അമേരിക്കയുടെ ടെന്നിസ് സാൻഡ്ഗ്രെനെയാണ് തോൽപിച്ചത്. സ്കോർ: 6-4, 7-6, 6-3.
വനിത സിംഗ്ൾസ് സെമി ഫൈനലിൽ ഒന്നാം നമ്പറുകാരി സിമോണ ഹാലെപും മുൻ ജേത്രി ആഞ്ജലിക് കെർബറും ഏറ്റുമുട്ടും. ക്വാർട്ടറിൽ ഹാലെപ് ആറാം സീഡ് കരോലിന പ്ലിസ്കോവയെയാണ് തോൽപിച്ചത്. സ്കോർ 6-3, 6-2. കെർബർ അമേരിക്കയുടെ മാഡിസൺ കിയെ അനായാസം വീഴ്ത്തി (6-1, 6-2) മുന്നേറി.
58ാം റാങ്കുകാരനായ ചുങ് യോൺ സീഡില്ലാതെയാണ് ആസ്ട്രേലിയൻ ഒാപൺ പോരാട്ടത്തിനിറങ്ങിയത്. മെൽബണിലെത്തും മുമ്പത്തെ ഗ്രാൻഡ്സ്ലാം മികവ് മൂന്നാം റൗണ്ട് മാത്രം. എന്നാൽ, കട്ടിക്കണ്ണടയും 21െൻറ ചുറുചുറുക്കുമായി കുതിച്ച കൊറിയക്കാരൻ ആരാധകരുെട മനംകവർന്നു. ദ്യോകോയെ അട്ടിമറിച്ചവനെന്ന മികവുമായെത്തുന്ന ചുങ്ങിനെ ഫെഡറർ സെമിയിലേക്ക് സ്വാഗതം ചെയ്തു. ‘ഒരു ഗ്രാൻഡ്സ്ലാമിലും ഒരാഴ്ചയിൽ കൂടുതൽ ഞാൻ തങ്ങിയിട്ടില്ല. ഇൗ നേട്ടം തീർത്തും അവിശ്വസനീയമാണ്. ഇനി സെമിയെ കുറിച്ചു മാത്രമാണ് എെൻറ ചിന്ത’ -ഗ്രാൻഡ്സ്ലാം സെമിയിലെത്തുന്ന ആദ്യ കൊറിയക്കാരനായി മാറിയ ചുങ് പറഞ്ഞു.
രണ്ട് മണിക്കൂർ 14 മിനിറ്റിലായിരുന്നു ഫെഡറർ ബെർഡിചിെൻറ വെല്ലുവിളി മറികടന്നത്. ഒന്നാം സെറ്റ് ടൈബ്രേക്കറിലെത്തിയെങ്കിലും രണ്ടും മൂന്നും സെറ്റിൽ ഫോർഹാൻഡ് ഷോട്ടും വിന്നറുകളും പായിച്ച് ഫെഡ് എക്സ്പ്രസ് അനായാസം സ്വന്തമാക്കി. ഒന്നാം സെറ്റിൽ സർവ് ബ്രേക് വഴങ്ങിയ ഫെഡറർ, 3-0ത്തിന് പിന്നിൽ നിന്ന ശേഷമാണ് തിരിച്ചെത്തിയത്. എന്നിട്ടും പിഴവുകൾ ആവർത്തിച്ചപ്പോൾ 5-2ന് പ്രതിരോധത്തിലായി. പക്ഷേ തുടർഗെയ്മുകളിൽ നിരന്തരം വിന്നറുകൾ തൊടുത്ത ഫെഡറർ, സർവ് ബ്രേക്ക് ചെയ്ത് കളിയിൽ മുന്നേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.