ഒാസ്ട്രേലിയൻ ഒാപ്പൺ: നദാൽ ക്വാർട്ടറിൽ പുറത്ത്
text_fieldsമെൽബൺ: വൻ വീഴ്ചകൾ തുടർക്കഥയായി ആസ്ട്രേലിയൻ ഒാപൺ വേദിയായ മെൽബൺ പാർക്ക്. ഒന്നാം നമ്പറും 16 ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ ഉടമയുമായ റാഫേൽ നദാൽ ക്വാർട്ടർ ഫൈനലിൽ പരിക്കേറ്റ് പുറത്തായപ്പോൾ, മൂന്നാം നമ്പറുകാരൻ ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവും കീഴടങ്ങി. പുരുഷ സിംഗ്ൾസ് സെമിയിൽ ആറാം സീഡ് മരിൻ സിലിചും ബ്രിട്ടെൻറ 49ാം റാങ്കുകാരൻ കെയ്ൽ എഡ്മണ്ടും ഏറ്റുമുട്ടും. സിലിചിനെതിരെ അഞ്ചാം സെറ്റിൽ നദാൽ പരിക്കിനെ തുടർന്ന് പിന്മാറുകയായിരുന്നു. സ്കോർ: 3-6, 6-3, 6-7, 6-2, 2-0.
വനിത സിംഗ്ൾസിൽ രണ്ടാം നമ്പറുകാരി കരോലിന വോസ്നിയാകി സെമിയിൽ കടന്നു. എന്നാൽ, നാലാം സീഡുതാരം യുക്രെയ്െൻറ എലിന സ്വിറ്റോലിനക്ക് ക്വാർട്ടറിൽ അടിതെറ്റി. ബെൽജിയത്തിെൻറ എലിസ് മെർടൻസാണ് സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയത്.
വേദനയിൽ പുളഞ്ഞ് നദാൽ
നൊവാക് ദ്യോകോവിചിെൻറ പരിക്കും പുറത്താവലുമായിരുന്നു തിങ്കളാഴ്ച റോഡ്ലാവർ അറീനയെ ഞെട്ടിച്ചത്. ക്വാർട്ടർ പോരാട്ടങ്ങൾ നിറഞ്ഞ ചൊവ്വാഴ്ചയും ആരാധകരുടെ വേദന മാറിയില്ല. ക്രൊയേഷ്യയുടെ ആറാം സീഡുകാരൻ മരിൻ സിലിചിനെതിരെ അനായാസ ജയമൊന്നും മോഹിച്ചില്ലെങ്കിലും നിലവിലെ ഫോമിൽ നദാൽ സെമിയിലെത്തുമെന്നു തന്നെ ഉറപ്പിച്ചു. ആദ്യ സെറ്റ് അനായാസമായി പിടിച്ചെടുത്തതോടെ കളി ഏകപക്ഷീയമെന്ന് തോന്നി.
എന്നാൽ, രണ്ടാം സെറ്റിൽ മൂർച്ചയേറിയ സിലിചിനെയാണ് കണ്ടത്. നദാൽ പതറിയപ്പോൾ ഫോർഹാൻഡ് വിന്നറുകളിലൂടെ സിലിച് ഒപ്പമെത്തി. കഠിനമായിരുന്നു മൂന്നാം സെറ്റ്. സർവ് ബ്രേക്ക് ചെയ്യപ്പെടാതെ ഇരുവരും കുതിച്ചു. ഒടുവിൽ ടൈബ്രേക്കറിലൂടെ നദാൽ തിരിച്ചെത്തി. തകർപ്പൻ എയ്സുകളുമായി സിലിച് അങ്കലാപ്പ് തീർത്തപ്പോൾ, ഫോർഹാൻഡും ഡ്രോപ് ഷോട്ടും കൊണ്ട് പിടിച്ചുനിൽക്കാനായിരുന്നു നദാലിെൻറ ശ്രമം. 20 എയ്സുകൾ സിലിൻ തൊടുത്തപ്പോൾ, നദാലിന് മറുപടിയായി മൂന്നെണ്ണം മാത്രമേ നൽകാനായുള്ളൂ. കളി നാലാം സെറ്റിലെത്തിയതോടെ നദാലിെൻറ വലതുകാൽ പിണങ്ങിത്തുടങ്ങി. 4-1ന് പിന്നിൽ നിൽക്കെ ഇടക്ക് ചികിത്സ തേടി. എതിരാളിയുടെ തളർച്ച സിലിചിന് ഉൗർജമായപ്പോൾ പോയൻറുകൾ എളുപ്പത്തിലെത്തി. കോർട്ട് നിറഞ്ഞോടാൻ നദാൽ വിസമ്മതിച്ചപ്പോൾ 6-2ന് സെറ്റ് സിലിചിന് സ്വന്തം. നിർണായകമായ അഞ്ചാം സെറ്റിൽ മൂന്ന് എയ്സുകളിലൂടെ നദാൽ ആദ്യ ഗെയിം നേടി. രണ്ടാം ഗെയിം ബ്രേക് പോയേൻറാടെ പിടിച്ചെടുത്ത് ലീഡ് നേടിയപ്പോഴാണ് നദാലിെൻറ പരിക്ക് വഷളാവുന്നതും പിന്മാറുന്നതും.
ബ്രിട്ടെൻറ പുതുതാരോദയമായ കെയ്ൽ എഡ്മണ്ട് 6--4, 3-6, 6-3, 6-4 സ്കോറിനാണ് ഗ്രിഗർ ദിമിത്രോവിനെ വീഴ്ത്തിയത്. 49ാം നമ്പറുകാരെൻറ ആദ്യ ഗ്രാൻഡ്സ്ലാം സെമിയാണിത്. ഒാപൺ എറയിൽ ഗ്രാൻഡ്സ്ലാം സെമിയിൽ കടക്കുന്ന ആറാമത്തെ ബ്രിട്ടീഷുകാരനും.വനിതകളിൽ സീഡിൽ ഏറെ പിന്നിലായിരുന്നെങ്കിലും സീസണിൽ ഉജ്ജ്വല ഫോമിലാണ് മെർടൻസ്. ഹൊബാർട്ടിൽ തുടങ്ങിയ ജൈത്രയാത്ര പത്ത് കടന്നപ്പോഴാണ് ക്വാർട്ടറിൽ സ്വിറ്റോളിനയെ അട്ടിമറിച്ചത്. നാലാം സീഡായ സ്വിറ്റോളിനയുടെ അരക്കെട്ടിലെ പരിക്ക് കൂടിയായതോടെ മെർടെൻറ അട്ടിമറി അനായാസമായി (6-4, 6-4).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.