ഷിംലയിൽ അടിതെറ്റി സി.പി.എം
text_fieldsന്യൂഡൽഹി: ഷിംല മുനിസിപ്പാലിറ്റി അഞ്ച് വർഷം ഭരിച്ചിട്ടും സി.പി.എമ്മിന് തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാനായത് ഒരു കൗൺസിലറെ മാത്രം. സ്വന്തം സ്ഥാനാർഥികൾ തന്നെ മേയർക്കും ഡെപ്യൂട്ടി മേയർക്കും ഭരണത്തിനും എതിരെ ആക്ഷേപം ഉന്നയിക്കുക കൂടി ചെയ്തതോടെ സി.പി.എം നിർത്തിയ 27 സ്ഥാനാർഥികളിൽ 26 പേരും തോറ്റു. തോൽവിയിൽ പകച്ച ഹിമാചൽപ്രദേശ് സംസ്ഥാന നേതൃത്വം അന്വേഷണത്തിന് ഒരുങ്ങുകയാണ്.
2012 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും ബി.ജെ.പിയെയും ഞെട്ടിച്ച് നേരിട്ടുള്ള തെരഞ്ഞെടുപ്പിൽ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനവും കൂടാതെ മൂന്ന് കൗൺസിലർ സ്ഥാനങ്ങളും സി.പി.എം പിടിച്ചെടുത്തിരുന്നു. ഒരു കൗൺസിലർ പിന്നീട് കോൺഗ്രസിലേക്ക് മാറി. പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ തിരിച്ചടി നേരിട്ട സമയത്തുണ്ടായ ഇൗ വിജയം ദേശീയ ശ്രദ്ധ നേടിയുന്നു.
മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് നേരിട്ട് തെരഞ്ഞെടുപ്പ് ഒഴിവാക്കിയാണ് ഇൗ ജൂൺ 16 ന് മുനിസിപ്പാലിറ്റിയിലേക്ക് പുതിയ തെരഞ്ഞെടുപ്പ് നടന്നത്. 34 വാർഡുകളിൽ 11ലും മറ്റ് പാർട്ടികളേക്കാൾ മുേമ്പ സ്ഥാനാർഥികളെ പ്രഖ്യാപിച്ച സി.പി.എം ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രചാരണം നടത്തി. 90,000 വോട്ടർമാരുള്ള സിംല മുനിസിപ്പാലിറ്റിയിൽ പാർട്ടി അംഗങ്ങൾ 240 ഒാളം മാത്രമെങ്കിലും ഭരണപ്രതിച്ഛായയിലായിരുന്നു നേതൃത്വത്തിെൻറ പ്രതീക്ഷ.
സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ മേയർ സഞ്ജയ് ചൗഹാനെയും ഡെപ്യൂട്ടി മേയർ ടിക്കന്ദർ സിങ് പൻവാറിനെയും മാറ്റിനിർത്തിയായിരുന്നു മത്സരം.
അഞ്ചുമാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭതെരഞ്ഞെടുപ്പിൽ സിംല മുനിസിപ്പാലിറ്റി ഉൾപ്പെടുന്ന മണ്ഡലത്തിൽ സഞ്ജയ് ചൗഹാനെയാണ് നേതൃത്വം മുന്നിൽ കാണുന്നത്. എന്നാൽ, പ്രചാരണരംഗത്ത് പാർട്ടിയുടെ കാലിടറി.
‘‘വളരെ മോശം തന്ത്രങ്ങളുമായാണ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രചാരണങ്ങൾക്ക് ഒരു ഏകോപനവുമില്ലായിരുന്നു. സംഘടനാപ്രവർത്തനം തീർത്തും ദുർബലമായിരുന്നു’’ -സംസ്ഥാനത്തെ മുതിർന്ന സി.പി.എം നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു. ‘കഴിഞ്ഞതവണ പാർട്ടി നടത്തിയ പ്രചാരണത്തിനുപുറമെ ഏറെ സഹായിച്ച ‘ഷിംല സിറ്റിസൺ ഫോറം’ എന്ന സംവിധാനം ഇത്തവണ നിർജീവമായതും പാർട്ടിക്ക് തിരിച്ചടിയായി. അതോടെ വിജയം ഒരു സീറ്റിലൊതുങ്ങുകയായിരുന്നു. പ്രചാരണരംഗത്തെ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് സി.പി.എം ഹിമാചൽ ഘടകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.