തിരിച്ചുപോക്കിന് സാഹചര്യമില്ലെന്ന് മാണി; പ്രശ്നങ്ങളില്ലാതാകുമെന്ന് കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: യു.ഡി.എഫിലേക്ക് തിരിച്ചുപോകാനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് കേരള കോൺഗ്രസ് ചെയർമാൻ കെ.എം. മാണി. മുസ്ലിം ലീഗിനെ പിന്തുണച്ച മാണിയുടെ തീരുമാനം ശുഭോദർക്കമാണെന്നും ഇന്നുള്ള പ്രശ്നങ്ങൾ നാളെ ഇല്ലാതാകുമെന്നും മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി.
കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് മലപ്പുറത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ, മുന്നണി വിട്ടശേഷം കെ.എം. മാണിക്ക് യു.ഡി.എഫ് ഘടകകക്ഷിക്കൊപ്പമുള്ള ആദ്യ സംഗമവേദിയായി. മലപ്പുറത്ത് ലീഗിനുള്ള പിന്തുണ യു.ഡി.എഫിലേക്കുള്ള പാലമായി കാണുന്നില്ലെന്ന് മാണി പറഞ്ഞു. എന്നാൽ, ലീഗ് വേറിട്ട രാഷ്ട്രീയ ശബ്ദമാണ്. പേരിൽ മുസ്ലിം എന്നുള്ളതാണ് ലീഗിെൻറ കുഴപ്പമായി ചിലർ കാണുന്നത്. മുസ്ലിം ലീഗ് വർഗീയമല്ലെന്ന് മാത്രമല്ല, ഇത്ര മതേതര സ്വഭാവമുള്ള പാർട്ടി വേറെയില്ലെന്നും മാണി കൂട്ടിച്ചേർത്തു. കെട്ടിപ്പിണഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളിൽ സമവായം സൃഷ്ടിക്കുന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി. ചൂടേറിയ കേരള രാഷ്ട്രീയത്തിന് തണലേകുന്ന വടവൃക്ഷം. തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗഹൃദമെന്നത് രാഷ്ട്രീയത്തിനപ്പുറമുള്ള കാര്യമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏത് പ്രതിസന്ധി ഘട്ടത്തിലും കൂടെനിന്ന നേതാവാണ് കെ.എം. മാണി. എല്ലാ തീരുമാനങ്ങളുമെടുക്കാൻ ശക്തിയുള്ള പാർട്ടിയാണ് കേരള കോൺഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിനെക്കുറിച്ച് നല്ലതെന്ന് പറയാൻ ഒന്നുമില്ലെന്ന് പി.ജെ. ജോസഫ് പറഞ്ഞു. യു.ഡി.എഫ് ഘടകകക്ഷിയെന്ന നിലയിലല്ല, രാഷ്ട്രീയ സാഹോദര്യത്തിെൻറ പേരിലാണ് ലീഗിനുള്ള പിന്തുണയെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് ജോണി പുല്ലന്താണി അധ്യക്ഷത വഹിച്ചു. അഡ്വ. ജോയ് എബ്രഹാം, മോൻസ് േജാസഫ്, റോഷി അഗസ്റ്റിൻ, പി.ടി. ജോസ്, ജോസഫ് എം. പുതുശ്ശേരി, ലീഗ് എം.എൽ.എമാരായ ടി.എ. അഹമ്മദ് കബീർ, പി. ഉബൈദുല്ല എന്നിവർ സംബന്ധിച്ചു. കെ.എം. ഇഗ്നേഷ്യസ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.