ചെങ്ങന്നൂർ: കുമ്മനം തഴയപ്പെട്ടത് കേന്ദ്ര ഇടപെടലിൽ
text_fieldsപാലക്കാട്: ചെങ്ങന്നൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിപ്പട്ടികയിൽനിന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ തഴയപ്പെട്ടത് കേന്ദ്ര ഇടപെടലിനെ തുടർന്ന്. വോട്ട് കുറയുന്ന സാഹചര്യങ്ങൾ ഏത് വിധേനയും ഒഴിവാക്കാനുള്ള തീരുമാനം ഇതിന് കാരണമായെന്നാണ് സൂചന. സംസ്ഥാന പ്രസിഡൻറ് മത്സരിച്ചിട്ടും മോശം പ്രകടനം കാഴ്ചവെച്ചാൽ പാർട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും കേന്ദ്രനേതൃത്വം പറയുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച അഡ്വ. പി.എസ്. ശ്രീധരൻപിള്ളയുടെ പ്രകടനം മികച്ചതായിരുന്നു എന്ന വിലയിരുത്തലാണ് നേതൃത്വത്തിന്. ഇത്തവണ സംസ്ഥാന പ്രസിഡൻറുതന്നെ മത്സര രംഗത്തിറങ്ങിയാൽ കുറേക്കൂടി ഗൗരവവും പ്രാധാന്യവും ഉണ്ടാവുമെന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തിൽതന്നെ ഉണ്ടായിരുന്നു.
കുമ്മനം രാജശേഖരനെ പരീക്ഷിച്ചാൽ വോട്ടുകുറയുമെന്നാണ് കേന്ദ്ര നേതൃത്വത്തിന് കണക്ക് കൂട്ടൽ. ഇതേ തുടർന്നാണ് ശ്രീധരൻപിള്ളയെതന്നെ മത്സരിപ്പിക്കുന്നതിലേക്ക് ബി.ജെ.പി നേതൃത്വം എത്തിയിരിക്കുന്നത്. നായർ വോട്ടുകളാണ് നിർണായക ശക്തിയെങ്കിലും ചെങ്ങന്നൂർ മണ്ഡലത്തിൽ ന്യൂനപക്ഷ വോട്ടുകൾക്കും ഏറെ പ്രാധാന്യമുണ്ട്. ന്യൂനപക്ഷ വോട്ടുകൾ നേടുന്നതിൽ പഴയ വിശ്വഹിന്ദു പരിഷത്ത് നേതാവ് കൂടിയായ കുമ്മനം രാജശേഖരനേക്കാൾ മികവുള്ളവർ പാർട്ടിയിൽ ഉണ്ടെന്നാണ് കേന്ദ്ര നിഗമനം. എൻ.എസ്.എസുമായി നല്ലബന്ധം പുലർത്തുമ്പോൾതന്നെ മറ്റുവിഭാഗങ്ങളുമായി കുറേക്കൂടി പ്രായോഗിക ബന്ധം ശ്രീധരൻ പിള്ളക്കാണെന്ന കണക്കുകൂട്ടലാണ് കുമ്മനം തഴയപ്പെടാൻ കാരണമായത്.
മത്സരിക്കാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുനിന്ന ശ്രീധരൻപിള്ളയോട് കേന്ദ്ര നേതൃത്വം ദിവസങ്ങൾക്ക് മുമ്പുതന്നെ ആശയവിനിമയം നടത്തിയിരുന്നു. ചെങ്ങന്നൂരിൽ മുമ്പ് സ്ഥാനാർഥിയായ ശ്രീധരൻപിള്ളക്ക് വീണ്ടും അവസരം നൽകിയാൽ സീറ്റിന് അവകാശവാദം ഉന്നയിക്കുന്ന ബി.ഡി.ജെ.എസ് അടക്കമുള്ള ഘടകകക്ഷികളെ നിശ്ശബ്ദരാക്കാൻ സാധിക്കുമെന്നും നേതൃത്വം കണക്ക് കൂട്ടുന്നുണ്ട്. അതേസമയം, മുന്നണിയിലെ പാർട്ടികളുമായി ബി.ജെ.പിയുടെ ബന്ധം ആടിയുലഞ്ഞ് നിൽക്കുന്ന ഈ സാഹചര്യത്തിൽ കഴിഞ്ഞ തവണത്തെ പ്രകടനം കാഴ്ചവെക്കാൻ പാർട്ടി സ്ഥാനാർഥിക്ക് സാധിക്കില്ലെന്ന അഭിപ്രായവും പാർട്ടിയിൽ പ്രബലമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തെ അനുകൂല ഘടകങ്ങൾ ഇപ്പോഴില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.