കർഷകരക്ഷാ സമരവുമായി കെ.പി.സി.സി
text_fieldsതിരുവനന്തപുരം: രണ്ടു ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കാർഷിക വിലനിർണയ കമീഷൻ രൂപവത്കരിക്കുക, നെല്ല് സംഭരിച്ച വകയിൽ നൽകാനുള്ള 193.16 കോടി കർഷകർക്ക് നൽകുക, കാർഷിക കടാശ്വാസ കമീഷനിൽ കെട്ടിക്കിടക്കുന്ന 47,000ൽപരം അപേക്ഷകളിൽ തീർപ്പ് കൽപിക്കുക, വളത്തിെൻറ വിലകുറക്കാൻ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങി 15 ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ ‘കർഷകരക്ഷാസമരം’ സംഘടിപ്പിക്കും. കേരളത്തിെൻറ നെല്ലറയായ പാലക്കാട്ട് ആഗസ്റ്റ് 22ന് എ.കെ. ആൻറണി സമരം ഉദ്ഘാടനം ചെയ്യുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സമരത്തിന് മുന്നോടിയായി 10 ലക്ഷം കർഷകരുടെ ഒപ്പ് ശേഖരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നൽകും. സംസ്ഥാനത്തുടനീളം കർഷകരക്ഷാ സംഗമങ്ങളും സംഘടിപ്പിക്കും. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ കോട്ടയം, ആലപ്പുഴ, കാസർകോട്, ഇടുക്കി, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലെ റബർ, നെൽ, നാളികേരം, അടക്ക, തേയില, കാപ്പി, കുരുമുളക്, ക്ഷീര കർഷകരുടെ പ്രത്യേകം സംഗമങ്ങളും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏഴുമാസമായി മുടങ്ങിക്കിടക്കുന്ന പെൻഷനുകൾ ഒാണത്തിനു മുമ്പ് എല്ലാ കർഷകർക്കും നൽകണമെന്നും സ്വാശ്രയ മാനേജ്മെൻറുകൾക്ക് കൊള്ളനടത്താൻ അവസരം തുറന്നുകൊടുത്ത മന്ത്രി രാജിവെക്കുകയല്ല, മറിച്ച് അവരെ മുഖ്യമന്ത്രി പുറത്താക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൈയേറ്റക്കാരുടെയും നിയമലംഘകരുടെയും മുന്നണിയായി സർക്കാർ മാറിയെന്നും ഹസൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.