ആർ.എസ്.എസ് അടുപ്പം: ബി.ജെ.പി നേതാവ് സംഘടന നടപടിയിൽ നിന്നൊഴിവായേക്കും
text_fieldsപാലക്കാട്: അഴിമതി ആരോപണം അന്വേഷിച്ച പാർട്ടി കമീഷൻ പ്രതിസ്ഥാനത്ത് നിർത്തിയ ബി.ജെ.പി സംസ്ഥാന നേതാവിനെ ആർ.എസ്.എസ് അടുപ്പം കണക്കിലെടുത്ത് ‘ഊരി’യെടുക്കാൻ സംസ്ഥാന നേതൃത്വം തകൃതിയായ ശ്രമം തുടങ്ങി. മെഡിക്കൽ കോളജുകൾ അനുവദിക്കാമെന്ന് പറഞ്ഞ് ചിലരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന പ്രമുഖ നേതാവടക്കം നാല് പേരെയാണ് സമ്മർദത്തെ തുടർന്ന് നടപടിയിൽ നിന്ന് ഒഴിവാക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കം നടത്തുന്നതിനിടെ സ്വന്തം നേതാവിനെതിരെ നടപടി കൈകൊണ്ടാൽ അത് പാർട്ടി പ്രതിച്ഛായയെ ബാധിക്കുമെന്നാണത്രെ സംസ്ഥാന നേതൃത്വത്തിെൻറ നിലപാട്.
ആരോപണത്തിൽ കാമ്പുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നിട്ടും പ്രതിച്ഛായക്കാര്യം പറഞ്ഞ് നടപടിയിൽ നിന്ന് ഒഴിവാക്കാനാണ് ശ്രമം. ഇതിനെതിരെ പാർട്ടിയിലെ ഒരുവിഭാഗം രംഗത്ത് വന്നത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. അന്വേഷണ കമീഷൻ റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിെൻറ ശ്രദ്ധയിൽ കൊണ്ടുവന്ന് നടപടിയെടുപ്പിക്കാനാണ് ഇവരുടെ ശ്രമം. അഴിമതി ആരോപണം കേന്ദ്ര നേതൃത്വത്തിെൻറ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി. ശ്രീശൻ, സംസ്ഥാന സെക്രട്ടറി എ.കെ. നസീർ എന്നിവരെ അന്വേഷണ കമീഷനായി നിയമിച്ചത്. കമീഷൻ നൽകിയ റിപ്പോർട്ടിൽ ആരോപണം ശരിയാണെന്ന് കാര്യകാരണ സഹിതം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന.
റിപ്പോർട്ട് ചർച്ചയായേക്കുമെന്ന് കരുതിയ തൃശൂരിലെ കോർകമ്മിറ്റിയോഗം നേതാക്കൾ എത്താത്തതിനെ തുടർന്ന് മാറ്റിവെച്ചിരുന്നു. വിഷയത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷൻ പറയുമ്പോഴും അതിനുള്ള സാധ്യത ഇല്ലെന്നാണ് അറിയുന്നത്. വിഷയം പതിയെ ഒതുക്കാമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്. 2019 ലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മറ്റ് രാഷ്ട്രീയ പാർട്ടികൾ അടിത്തറ ഉറപ്പിക്കുമ്പോൾ ബി.ജെ.പിക്ക് വേണ്ടത്ര മുന്നേറാൻ സാധിക്കുന്നില്ലെന്ന് പാർട്ടി നേതൃനിരയിൽ നിന്നു തന്നെ പരാതി ഉയരുന്നുണ്ട്.
തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി പങ്കെടുക്കുന്ന വികസന സെമിനാറിൽ മുൻ സംസ്ഥാന അധ്യക്ഷനെ ക്ഷണിക്കാതിരുന്നത് വിഭാഗീയതയുടെ ഒടുവിലത്തെ ഉദാഹരണമായി കേന്ദ്രനേതൃത്വത്തിെൻറ മുന്നിലെത്തിക്കാനാണ് ചില നേതാക്കളുടെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.