മണിമുഴക്കം
text_fields
‘നാക്ക് ആയുസ്സ് കുറക്കും’ എന്ന ചൊല്ല് വെറുതെ പറയുന്നതല്ല. ഒരു നാക്കുപിഴ സംഭവിച്ചാൽ മതി കാര്യങ്ങൾ തകിടംമറിയും. പിടിച്ചു പുറത്താക്കുക മാത്രമല്ല, ചിലപ്പോൾ ആയുസ്സുതന്നെ അപകടത്തിലായെന്നു വരും. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരാണ് സ്വന്തം നാവിെൻറ ഒടുവിലത്തെ ‘ഇര’.മണിശങ്കർ അയ്യർക്ക് പാർട്ടിയിലും അധികാര കേന്ദ്രങ്ങളിലും വലിയ സ്ഥാനമാനങ്ങളൊന്നും ഇല്ലെങ്കിലും നേതാവായിരുന്നു. കോൺഗ്രസിെൻറ പ്രാഥമികാംഗത്വത്തിൽനിന്നാണ് കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ടത്. എന്നാൽ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണോ, ഉപാധ്യക്ഷൻ രാഹുൽ ആണോ ആ തീരുമാനത്തിന് പിന്നിൽ എന്ന ചോദ്യത്തിന് രണ്ടും ശരിയാണെന്ന് പറയുന്നതാവും വലിയ ശരി.
ഒരുകാലത്ത് 10 ജൻപഥിെൻറ ഇഷ്ടക്കാരനാണെന്ന പരിഗണന പോലും അയ്യർക്ക് കിട്ടിയില്ല. ഒരുകാലത്ത് രാജീവ് ഗാന്ധിക്ക് പ്രസംഗം എഴുതിക്കൊടുത്തിരുന്നത് മണിയായിരുന്നു.
പ്രശസ്തമായ ഡൂൺ സ്കൂളിലും കേംബ്രിജിലെ ട്രിനിറ്റി ഹാളിലും രാജീവ് ഗാന്ധിയുടെ സഹ പാഠിയായിരുന്നു അയ്യർ. നല്ല സാമർഥ്യമുള്ള അയ്യർ ബോയ്. മണി െഎ.എഫ്.എസിലെത്തി. രാജീവുമായുള്ള അടുത്ത ബന്ധമാണ് കോൺഗ്രസിലേക്ക് വഴി തുറന്നത്.
രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിെൻറ പടിവാതിൽക്കൽ, കോൺഗ്രസ് പടയോട്ടം നടത്തുേമ്പാഴാണ് പ്രധാനമന്ത്രി മോദിയെ ‘നീചൻ’ എന്നു വിളിച്ച് ഇക്കുറി മണിശങ്കർ അയ്യർ ചാടിവീഴുന്നത്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ‘നീചൻ’ വികടസരസ്വതിയായി അയ്യരുടെ രസനയിൽ തുള്ളിക്കളിച്ചത്. തമിഴും ഹിന്ദിയും അൽപസ്വൽപം പറഞ്ഞാലും അയ്യർക്ക് ഇംഗ്ലീഷ് കടന്നുവരുന്നത് സ്വാഭാവികമാണ്. കേംബ്രിജിൽ ധനതത്ത്വശാസ്ത്രം പഠിച്ച് ഒന്നാം സ്ഥാനക്കാരനായി പുറത്തുവന്ന അദ്ദേഹം രാഷ്ട്രീയത്തിൽ മാത്രമല്ല, പത്രപ്രവർത്തനം, നയതന്ത്രം, ഗ്രന്ഥരചന, സാമൂഹിക പ്രവർത്തനം തുടങ്ങിയ മേഖലകളിൽ വിരാജിച്ച പ്രതിഭയാണ്. അങ്ങനെയുള്ള അയ്യർക്ക് നാക്കുപിഴക്കുമോ എന്ന കാര്യത്തിൽ സന്ദേഹിക്കുന്നവരുമുണ്ട്.
‘മോദി നീചനായ ഒരു മനുഷ്യനാണ്. അദ്ദേഹത്തിന് സഭ്യത തീരേയില്ല’ എന്നൊക്കെ പറയുേമ്പാൾ പ്രതികരണം എന്തായിരിക്കുമെന്ന് മണിശങ്കർ അയ്യർ ചിന്തിച്ചിട്ടുണ്ടാവും. മോദിയും അമിത് ഷായും അടക്കമുള്ള ബി.ജെ.പിയുടെ സാരഥികൾ വാളെടുത്ത് തുള്ളും. ചാടുകയും വെട്ടുകയും ചെയ്യും. എന്നാൽ, ഇതു മാത്രമല്ല സംഭവിച്ചത്. ഒരുപക്ഷേ, ബി.ജെ.പിയെക്കാൾ ഗോളടിച്ചത് രാഹുൽ ഗാന്ധിയാണ്. രാഹുൽ നേരിട്ടുതന്നെ അയ്യരുടെ മര്യാദക്കേട് വിളിച്ചു പറഞ്ഞു. കോൺഗ്രസിെൻറ ചരിത്രവും മാന്യതയും ഒരിക്കലും ബി.ജെ.പിക്കാർക്ക് അവകാശപ്പെടാനാവില്ല. അത് വിട്ടുകളിച്ചാൽ മണിശങ്കർ ആയാലും പുറത്തു പോകണം. ഇതു കേട്ട് മാപ്പുപറഞ്ഞ് തലയൂരാൻ നിന്ന അയ്യരെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്താണ് ഹൈകമാൻഡ് അരിശം തീർത്തത്.
ഉയർന്ന ജാതിക്കാരനായ അയ്യർ ‘നീചനെ’ന്ന് വിളിച്ചപ്പോൾ മോദി അതും തുറുപ്പുശീട്ട് പുറത്തെടുത്ത് വീശി.‘‘ഞാൻ ദരിദ്ര വിഭാഗത്തിൽ പിറന്ന മനുഷ്യൻതന്നെ. ദലിതർ, ആദിവാസികൾ, പിന്നാക്കക്കാർ എന്നിവർക്ക് വേണ്ടിയാണ് എെൻറ പ്രവർത്തനം. പാവപ്പെട്ട സാഹചര്യത്തിൽനിന്ന് വന്ന ഞാൻ നല്ല വസ്ത്രങ്ങൾ ധരിക്കുന്നതു കണ്ട് പ്രശ്നം തോന്നിയാൽ അത് മുഗൾ മനോഭാവമാണ്! അയ്യർക്കും കോൺഗ്രസിനും ഗുജറാത്തിലെ ജനങ്ങൾ വോട്ടുയന്ത്രത്തിലൂടെ അമർത്തി മറുപടി നൽകും’’ -മോദി ഇങ്ങനെ പറയുേമ്പാൾ കോൺഗ്രസ് എങ്ങനെ വിയർക്കാതിരിക്കും. അയ്യർ എങ്ങനെ കെണിയിൽ പെട്ട് പിടയാതിരിക്കും? അയ്യർ തന്നെ ഇല്ലാതാക്കാൻ പാകിസ്താന് ക്വേട്ടഷൻ നൽകിയെന്നു വരെ മോദി പറഞ്ഞു.
ദേശീയ പ്രസ്ഥാനമായ കോൺഗ്രസിന് ഒരു വ്യത്യസ്ത സംസ്കാരം ഉണ്ട്. ആ പാരമ്പര്യം കൈവിട്ട് ശത്രുക്കൾക്ക് ആയുധം നൽകുന്ന തരത്തിൽ വാക്കുകൾ പ്രയോഗിക്കരുത്. പ്രധാനമന്ത്രി പദവിയെ മാനിക്കണം. അയ്യരുടെ ‘നീചൻ’ പ്രയോഗത്തെ ഞാൻ അനുകൂലിക്കില്ല. മാപ്പു പറഞ്ഞേ പറ്റൂ -രാഹുൽ പറഞ്ഞു.
അയ്യർ ഇപ്പോൾ മാത്രമല്ല, 2014ൽ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തും മോദിയെ കൊച്ചാക്കിയിട്ടുണ്ട്. ‘ചായ് വാല’ എന്ന പരിഹാസം അന്ന് വിവാദമായി. വീണുകിട്ടിയ ‘ചായ് വാല’യെ ഉപയോഗിച്ചാണ് ബി.ജെ.പി പിന്നീട് കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. ആ ദുരനുഭവംകൂടി ഉള്ളതുകൊണ്ടണ് ഒട്ടും സമയം കളയാതെ അയ്യരെ നോക്കി പാർട്ടി ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞത്.
താൻ ഒരു ഫ്രീലാൻസ് കോൺഗ്രസുകാരനാണെന്നും പാർട്ടിയിൽ ഒരു സ്ഥാനവും ഇല്ലെന്നും മണിശങ്കർ അയ്യർ പറഞ്ഞുനോക്കിയെങ്കിലും ‘നീചൻ’ തലക്ക് മുകളിൽ പാറിക്കളിച്ചു. നീചൻ എന്ന വാക്കിന് പല വ്യാഖ്യാനങ്ങളുണ്ടെങ്കിലും ജാത്യാർഥം അറിയില്ലായിരുന്നു. മോദിയുടെ ജാതിയെക്കുറിച്ച് ഒാർത്തിട്ടു പോലുമില്ല. ഹിന്ദി അറിയാത്തതുകൊണ്ടാണ് പിഴവ് പറ്റിയത്, മാപ്പ് -അയ്യർ മാന്യമായിത്തന്നെ മാപ്പു പറഞ്ഞു.
സൗമ്യ മനോഹര മധുര ഭാഷയാണ് സരസ്വതിയുടെ ഒന്നാമത്തെ ഗുണമെന്നും അത് വികടസരസ്വതിയിലേക്ക് പരിണാമം ചെയ്യരുതെന്നും നല്ല നിശ്ചയമുള്ള അയ്യർ ഗുജറാത്ത് തെരഞ്ഞെടുപ്പ് എന്ന യുദ്ധമുഖത്ത് പിടിച്ചു നിൽക്കുന്ന പാർട്ടിയെ കടന്നാക്രമിക്കാൻ എതിരാളികൾക്ക് ആയുധം എറിഞ്ഞുകൊടുത്തുവെന്ന് മാന്യന്മാരും മര്യാദക്കാരുമായ കോൺഗ്രസ് നേതാക്കൾ ആരും കരുതുന്നില്ലെങ്കിലും, മികച്ച പാർലമെേൻററിയനും കേന്ദ്രമന്ത്രിയും മറ്റുമായിരുന്ന ഇൗ കേംബ്രിജ് താരത്തിന് ഇങ്ങനെ ഒരു ‘നാക്കുപിഴ’ വെറുതെ സംഭവിക്കില്ലെന്ന് കരുതുന്ന രാഷ്ട്രീയ വിശാരദന്മാരും ഉണ്ട്.
പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു കോൺഗ്രസ് നേതാവ് സോണിയയുമായി ബന്ധപ്പെടുന്നവരെ നിരീക്ഷിക്കാൻ ഇൻറലിജൻസ് ബ്യൂറോയെ ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തൽ ഒാർക്കുക. സോണിയയുമായുള്ള ബന്ധങ്ങൾ മോശമായ 1995 മേയിൽ റാവു െഎ.ബിയിലെ ‘പൂച്ചക്കുട്ടി’കളോട് ആവശ്യപ്പെട്ടത് ‘താൻ തട്ടിക്കൂട്ടുന്ന മന്ത്രിസഭയിൽ കയറാൻ കാത്തുനിൽക്കുന്നവരിൽ എത്രപേർക്ക് തന്നോട് കൂറുണ്ട്, സോണിയയോട് മമത എത്ര പേർക്ക് എന്നാണ്.െഎ.ബി തയാറാക്കിയ പട്ടികയിൽ 10 ജൻപഥിെൻറ അഥവാ സോണിയയുടെ ഒന്നാം നമ്പർ മിത്രം വേറെ ആരുമല്ല. മണിശങ്കർ അയ്യർതന്നെ. ശുദ്ധ തമിഴ് ബ്രാഹ്മണൻ. അയോധ്യ വിഷയമടക്കം കൈകാര്യം ചെയ്തതിൽ റാവുവിനെ കുത്തി നോവിച്ചവരിൽ മുമ്പൻ.
1992 ഒക്ടോബറിൽ രാമേശ്വരത്തുനിന്ന് അയോധ്യയിലേക്ക് അയ്യർ നടത്തിയ 44 ദിവസത്തെ ‘റാം റഹീം’ യാത്ര ആരും മറന്നിട്ടില്ല. മതേതരത്വമാണ് തെൻറ മതമെന്ന് പലപ്പോഴും ‘അയ്യർ സാബ്’ പറയാറുണ്ട്. മണി പറയുന്നതിങ്ങനെ: സത്യത്തിൽ ഞാനൊരു അഭയാർഥിയാണ്. ജനിച്ചത് പാകിസ്താനിലെ ലാഹോറിൽ. അച്ഛൻ വി. ശങ്കർ അയ്യർ ചാർേട്ടഡ് അക്കൗണ്ടൻറായിരുന്നു. അമ്മ അധ്യാപികയായ ഭാഗ്യലക്ഷ്മി. 1941ലാണ് ജനനം. 12ാം വയസ്സിൽ അച്ഛൻ മരിച്ചു. പിന്നീട് കഷ്ടപ്പെട്ടാണ് പഠിച്ചത്. െഎ.എഫ്.എസ് സഫാരി സ്യൂട്ട് അഴിച്ചുവെച്ച് ഖാദി കൂർത്തയും പൈജാമയുമണിഞ്ഞത് 1989ലാണ്. രാജീവ് ഗാന്ധിയുടെ അധികാരത്തണലിലായിരുന്നു വളർച്ച. ഒരു കാലത്ത് ബി.ജെ.പിയെയും പ്രതിപക്ഷ നിരയെയും പരിഹസിക്കാൻ പത്രപംക്തി തുടങ്ങിയ മണിശങ്കർ അയ്യർ എന്നും കോൺഗ്രസിലെ ബുദ്ധിജീവികളിൽ പ്രഥമഗണനീയനാണ്.
കാലം മാറുേമ്പാൾ പലതും മാറുമല്ലോ. ഇൗ മണി മുഴങ്ങുന്നത് ആർക്കുവേണ്ടി എന്ന ചോദ്യംവരെ കേട്ടു. തെരഞ്ഞെടുപ്പിൽ തോറ്റ് ഒരു തവണയെങ്കിലും പ്രതിപക്ഷത്തിരിക്കുന്നതാണ് പാർട്ടിക്ക് ഗുണകരമെന്ന് അയ്യർ 2013ൽ പറയുേമ്പാൾ അങ്ങനെയൊരു കാലം വന്നുചേരുമെന്ന് പലരും കരുതിയിരുന്നില്ല. ഇപ്പോൾ ‘നീച്’ എന്നത് വെറും ഒരു വാക്കല്ലെന്നും മണിമുഴക്കമാണെന്നും അദ്ദേഹം പഠിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.