ബ്രിട്ടനെ നടുക്കിയ ഭീകരാക്രമണം
text_fieldsലണ്ടൻ: ഭയം, കലാപം, ആശങ്ക- മാഞ്ചസ്റ്റർ സിറ്റിയിലെ അരീന ഗ്രാൻഡ് കൺസേർട്ടിൽ നടന്ന ഭീകരാക്രമണത്തിെൻറ നടുക്കുന്ന ഒാർമകൾ ദൃക്സാക്ഷികൾ പങ്കുവെക്കുന്നത് ഇൗ വാക്കുകളിലൂടെയാണ്. എന്തോ തകർന്നടിയുന്നതിെൻറ ശബ്ദമാണ് ആദ്യം കേട്ടത്. പിന്നാലെ ആളുകൾ ഭീതിയോടെ ഒാടുന്നതും കണ്ടു. കൺസേട്ട് ഹാളിെൻറ പുറത്തേക്കുള്ള വാതിൽ തിരഞ്ഞെത്തിയവരിൽ കൂടുതലും കുട്ടികളും കൗമാരപ്രായക്കാരുമായിരുന്നു -ദൃക്സാക്ഷികളിലൊരാളായ സാദത്ഖാൻ വിവരിക്കുന്നു. മുന്നിലുണ്ടായിരുന്ന കസേരകൾ വലിച്ചെറിഞ്ഞ് അവർ ഒാടുകയായിരുന്നു. രണ്ടുനിലക്കെട്ടിടം അകന്നുമാറുന്നത് സങ്കൽപിച്ചുനോക്കൂ. അത്രയും ഭീകരമായിരുന്നു ആ അവസ്ഥയെന്ന് മറ്റൊരു ദൃക്സാക്ഷി പറഞ്ഞു. സംഗീതക്കച്ചേരി അവസാനിക്കാറായപ്പോഴായിരുന്നു സംഭവം. ‘‘അവസാനത്തെ പാട്ട് കേട്ട് പോകാൻ ഒരുങ്ങുകയായിരുന്നു ഞങ്ങൾ. പെട്ടെന്ന് വലിയൊരു ശബ്ദവും പുക ഉയരുന്നതും കണ്ടു. പരിഭ്രാന്തരായ ജനങ്ങൾ നിലവിളിച്ച് തലങ്ങും വിലങ്ങും ഒാടി. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല. ആളുകളുടെ കൈയിലെ കോട്ടും മൊബൈൽ ഫോണുമെല്ലാം താഴെ വീണുകിടക്കുന്നത് കാണാം’’ -മറ്റൊരു ദൃക്സാക്ഷി വിവരിച്ചു.
മിനിറ്റുകളുടെ വ്യത്യാസത്തിലാണ് സംഭവിച്ചത്. കുട്ടികൾ ആൾക്കൂട്ടത്തിനിടയിലൂടെ പുറത്തേക്കുള്ള വാതിലിലൂടെ ഒാടിയപ്പോൾ സ്വന്തം മക്കളെ കണ്ടെത്താനുള്ള ആധിയിലായിരുന്നു മുതിർന്നവർ. സ്ഫോടനം നടത്തിയത് ചാവേറാണെന്ന് വിശ്വസിക്കുന്നതായി രണ്ടു മക്കൾക്കൊപ്പം കൺസേട്ടിനെത്തിയ അമ്മ പറഞ്ഞു. ഞങ്ങൾ ഇരുന്നിടത്തുനിന്ന് 15 അടി അകലെയായിരുന്നു അത്. വലിയൊരു ബലൂൺ പൊട്ടിയതുപോലെയാണ് ആദ്യം തോന്നിയത്. എന്നാൽ, ബലൂണല്ല ശരിക്കും സ്ഫോടനംതന്നെയാണെന്ന് മനസ്സിലായപ്പോൾ ആളുകൾ പുറത്തേക്കു കുതിച്ചു. ഒരു ഹൊറർ സിനിമപോലെയായിരുന്നു പിന്നീട് നടന്നതെല്ലാം.
രണ്ടു തവണ സ്ഫോടനമുണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു. രണ്ടും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് നടന്നത്. ബ്രിട്ടീഷ് പാർലമെൻറ് തെരഞ്ഞെടുപ്പിന് മൂന്നാഴ്ച ശേഷിക്കെയാണ് ആക്രമണം. ബ്രിട്ടനിലെ എല്ലാ പാർട്ടികളും പ്രചാരണ പരിപാടികൾ നിർത്തിവെച്ചു. ബ്രിട്ടനെ മനഃപൂർവം ലക്ഷ്യമിട്ട് നടന്ന ആക്രമണമാണിതെന്ന് ആഭ്യന്തര സെക്രട്ടറി ആംബർ റൂഡ് പ്രസ്താവിച്ചു. ആക്രമണത്തിനുശേഷം ലണ്ടൻ നഗരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചതായി മേയർ സാദിഖ് ഖാൻ അറിയിച്ചു. ബ്രിട്ടനിലെ മറ്റു നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മരിച്ചവരോടുള്ള ആദരസൂചകമായി ഡൗണിങ് സ്ട്രീറ്റിൽ ദേശീയപതാക താഴ്ത്തിക്കെട്ടി. സംഭവത്തിനുശേഷം ചൊവ്വാഴ്ച രാവിലെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അടിയന്തര മന്ത്രിസഭ യോഗം വിളിച്ചു. ഇതിനുമുമ്പ് 2005 ജൂലൈ ഏഴിനാണ് ബ്രിട്ടനെ നടുക്കി സ്ഫോടനം നടന്നത്. അന്ന് 52 പേരാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ മാർച്ചിൽ ബ്രിട്ടീഷ് പാർലമെൻറിനു സമീപം നടന്ന ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു.
‘ആരെങ്കിലും കണ്ടോ എെൻറ മകൾ ഒലീവിയയെ’
‘‘ആരെങ്കിലും എെൻറ മകൾ ഒലീവിയയെ കണ്ടോ’’- സ്ഫോടനത്തിൽ മകളെ കാണാതായ ഒരച്ഛൻ സമൂഹ മാധ്യമങ്ങളിൽ ഇട്ട പോസ്റ്റാണിത്. മുടിയിൽ പൂക്കൾ ധരിച്ച മകളുടെ ചിത്രമുൾപ്പെടെയായിരുന്നു പോസ്റ്റ്. സ്ഫോടനത്തിനിടെ കാണാതായവരെയും പ്രിയപ്പെട്ടവരെയും തിരഞ്ഞ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ വ്യാപിക്കുകയാണ്.
ഫോൺ ചെയ്തിട്ട് ലഭിക്കാത്തവരെയും വീട്ടുകാരെയോ സുഹൃത്തുക്കളെയോ ബന്ധപ്പെടാത്തവരെയും വീട്ടിൽ മടങ്ങിയെത്താത്തവരെയും തിരഞ്ഞാണ് പോസ്റ്റുകൾ. കാണാതായവരുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചും സഹായം അഭ്യർഥിക്കുന്നുണ്ട്.‘‘ദയവുചെയ്ത് ഇത് എല്ലാവരും ഷെയർ ചെയ്യണം, ചിത്രത്തിൽ കാണുന്നത് എെൻറ സഹോദരി എമ്മയാണ്. അവൾ മാഞ്ചസ്റ്ററിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു. ഇപ്പോൾ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. സഹായിക്കണം’’- -സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകളിൽ ഒന്നാണിത്.
സഹോദരിയെ കാണാനില്ലെന്നും പിങ്ക് നിറത്തിലുള്ള ബനിയനും നീല ജീൻസുമാണ് വേഷമെന്നും അവളുടെ പേര് വൈറ്റ്നി എന്നാണെന്നും സഹായിക്കണമെന്നും മറ്റൊരു ട്വീറ്റിലുണ്ട്. നഗരത്തിൽനിന്ന് ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്കും വീടുകളിലേക്കുമെത്തിക്കാൻ സൗജന്യ സേവനവുമായി ടാക്സി ഡ്രൈവർമാർ എത്തിയിരുന്നു. മാഞ്ചസ്റ്റർ നഗരവാസികളും അപ്രതീക്ഷിത ആക്രമണത്തിൽപെട്ടവരെ സഹായിക്കുന്നുണ്ട്.
നഗരത്തിൽ കുടുങ്ങിയവർക്ക് സൗജന്യ താമസസൗകര്യം ഒരുക്കുകയാണ് ഇവർ.
ലോകം അപലപിച്ചു
ലോക നേതാക്കൾ ആക്രമണത്തെ അപലപിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ബ്രിട്ടീഷ് ജനതക്ക് എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. ജർമൻ ചാൻസലർ അംഗലാ മെർകലും ഇറ്റാലിയൻ പ്രധാനമന്ത്രി പൗലോ ജൻറിലോണിയും യൂറോപ്യൻ യൂനിയൻ നേതാവ് ഡോണൾഡ് ടസ്കും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ആക്രമണത്തെ അപലപിച്ചു. സ്ഫോടനസമയത്ത് 21,000 പേരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്.
കൊല്ലപ്പെട്ടവരിൽ എട്ടുവയസുകാരി റോസും
മാഞ്ചസ്റ്റർ സിറ്റിയിൽ 22 പേരുടെ ജീവനെടുത്ത സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ സാഫി റോസ് റൂസോ എന്ന എട്ടുവയസ്സുകാരിയും. അമ്മ ലിസക്കും സഹോദരി ആഷ്ലിക്കുമൊപ്പം സംഗീതക്കച്ചേരിക്കെത്തിയതായിരുന്നു അവൾ. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവർ ചികിത്സയിലാണ്. ഏറ്റവും മനോഹരിയായ ഒരു പെൺകുട്ടിയെയാണ് ലോകത്തിന് നഷ്ടപ്പെട്ടതെന്ന് റോസ് പഠിക്കുന്ന സ്കൂളിലെ പ്രധാനാധ്യാപിക ക്രിസ് അപ്റ്റോൺ അനുസ്മരിച്ചു.
എല്ലാവരോടും സ്േനഹത്തോടെയും കരുണയോടെയും പെരുമാറുന്ന പെൺകുട്ടി. അവളുടെ മരണം വലിയ ആഘാതമാണുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരിൽ 18കാരി ജോർജിന കലാന്തറിനെയാണ് ആദ്യം തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.