സൺ പത്രത്തിലെ മുസ്ലിംവിരുദ്ധ ലേഖനം; എതിർപ്പുമായി ബ്രിട്ടീഷ് നേതാക്കളുടെ കത്ത്
text_fieldsലണ്ടൻ: ബ്രിട്ടനിലെ ‘ദ സൺ’ പത്രത്തിൽ അച്ചടിച്ചുവന്ന മുസ്ലിംവിരുദ്ധ ലേഖനത്തിനെതിരെ നൂറിലേറെ വരുന്ന വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ തുറന്ന കത്ത്. ലേബർ പാർട്ടി എം.പിയായ നാസ് ഷായുടെ നേതൃത്വത്തിലാണ് ഇത്തരം ഒരു കത്ത് പത്രത്തിെൻറ എഡിറ്റർക്ക് സമർപ്പിച്ചത്. എന്നാൽ, ലേബർ, കൺസർവേറ്റിവ്, ലിബറൽ, ഡെമോക്രാറ്റിക്, ഗ്രീൻ പാർട്ടിയിലെ നേതാക്കളടക്കം കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. നാസികളുടെ ഭാഷ ഉപയോഗിച്ച് ബ്രിട്ടനിലെ മുസ്ലിം സമൂഹത്തെ മുഴുവൻ അടച്ചാക്ഷേപിക്കുകയായിരുന്നുവെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇസ്ലാം ഒരു ‘അപ്രഖ്യാപിത ഭയത്തെ’ നിർമിക്കുന്നുവെന്നും ഇത് ബ്രിട്ടനിലും യൂറോപ്പിൽ ആകമാനവും കേന്ദ്രീകരിക്കുന്നുവെന്നും ‘ദ മുസ്ലിം പ്രോബ്ലം’ എന്ന പേരിൽ പത്രത്തിെൻറ മുൻ പൊളിറ്റിക്കൽ എഡിറ്റർ ട്രെവർ കാവ്നാഗ് എഴുതിയ ലേഖനത്തിൽ ആരോപിക്കുന്നു. ഇൗ പ്രതിഭാസത്തെ രാഷ്ട്രീയ തിരുത്തലുകളിലൂടെ അടിച്ചമർത്താൻ കഴിയുന്നുണ്ടെന്നും എഴുത്തുകാരൻ വാദിക്കുന്നുണ്ട്. മുസ്ലിംകൾ ഉണ്ടാക്കുന്ന പ്രശ്നത്തിൽ നമുക്ക് എന്തു ചെയ്യാൻ കഴിയും എന്ന ചോദ്യത്തോടെയാണ് കാവ്നാഗ് തെൻറ ലേഖനം അവസാനിപ്പിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് 107 എം.പിമാരാണ് ‘ദ സണി’െൻറ എഡിറ്റർക്ക് കത്തെഴുതിയത്. മുൻ മന്ത്രിമാരായ ബറോനസ് വാർസിയും അന്ന സൗബ്രിയും ഇതിൽ ഉൾപ്പെടും. എന്നാൽ, കത്തിൽ ഒപ്പുവെച്ചിട്ടില്ലെങ്കിലും ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ ഇതിെൻറ ഉള്ളടക്കത്തെ സ്വാഗതം ചെയ്തു. ഇസ്ലാമോഫോബിയ വളർത്താനും മുഴുവൻ ജനതക്കുംമേൽ ദുഷ്പേര് വരുത്താനും ഇൗ ലേഖനം ഇടയാക്കുന്നുവെന്നും കോർബിൻ പ്രതികരിച്ചു.
ജൂത-മുസ്ലിം സംഘടനകൾ ലേഖനത്തിനെതിരെ സംയുക്തമായി പ്രസ് െറഗുലേറ്ററിന് പരാതി നൽകിയിരുന്നു. ‘ദ മുസ്ലിം പ്രോബ്ലം’ എന്ന തലക്കെട്ടിൽ ദേശീയ പത്രത്തിൽ എഴുതിയ ലേഖനം അപകടകരമായ കീഴ്വഴക്കമാണ് സൃഷ്ടിക്കുകയെന്ന് ഇവർ ആശങ്ക ഉന്നയിച്ചു. 21ാം നൂറ്റാണ്ടിലെ കോളമിസ്റ്റ് ന്യൂനപക്ഷങ്ങൾക്കെതിരെ ഇത്തരത്തിൽ നാസി പ്രയോഗങ്ങൾ നടത്തുന്നത് ഞെട്ടിച്ചുവെന്നും അവർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.