‘മരിയ’ ഡൊമിനികയിൽ; വ്യാപകനാശം
text_fieldsസാൻജുവാൻ: അറ്റ്ലാൻറിക് സമുദ്രത്തിെൻറ പടിഞ്ഞാറ് ശനിയാഴ്ച രൂപംകൊണ്ട മരിയ ചുഴലിക്കാറ്റ് ഡൊമിനികയിലെത്തി. രാജ്യത്തുടനീളം വ്യാപകമായ നാശനഷ്ടമാണ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായതെന്ന് പ്രധാനമന്ത്രി റൂസ്വെൽറ്റ് സ്കെറിറ്റ് പറഞ്ഞു. തെൻറ വീട് പ്രളയത്തിൽ മുങ്ങിയെന്നും മേൽക്കൂര കാറ്റിൽ തകർന്നെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഡൊമിനികയിൽ മണ്ണിടിച്ചിൽ ഉണ്ടായതായും റിപ്പോർട്ടുണ്ട്.
കാറ്റഗറി അഞ്ചിൽ പെടുന്ന ചുഴലിക്കാറ്റാണ് മരിയ. ആദ്യം മണിക്കൂറിൽ 257 കി.മീ വേഗത്തിലാണ് കാറ്റ് വീശിയതെന്ന് യു.എസ് ദേശീയ ഹരിക്കെയ്ൻ സെൻറർ അറിയിച്ചു. തുടക്കത്തിൽ കാറ്റഗറി നാലിലായിരുന്ന കാറ്റ് പിന്നീട് ശക്തിയാർജിക്കുകയായിരുന്നു. 72,000ത്തിൽ കൂടുതൽ ആളുകളാണ് ഒരുകാലത്ത് ബ്രിട്ടീഷ് കോളനിയായിരുന്ന ഡൊമിനികയിൽ കഴിയുന്നത്. കാറ്റിനെ തുടർന്ന് ദ്വീപരാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും അടച്ചു. ഇവിടെ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.
വൻനാശം വിതച്ച ഇർമക്കു ശേഷം വീശിയടിച്ച ജോസ് ചുഴലിക്കാറ്റ് ഏതാണ്ട് ശമിച്ചതിനു പിന്നാലെയാണ് മരിയയുടെ വരവ്. വിർജിൻ ദ്വീപുകളും പ്യൂട്ടോറികോയിലും അടുത്തദിവസംതന്നെ ചുഴലിക്കാറ്റെത്തും. ഇൗവർഷം അറ്റ്ലാൻറികിൽ രൂപംകൊള്ളുന്ന നാലാമത്തെ ചുഴലിക്കാറ്റാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.