വിർജീനിയ വംശീയ സംഘർഷം; ട്രംപിെൻറ പ്രതികരണത്തിൽ പരക്കെ വിമർശനം
text_fieldsവാഷിങ്ടൺ: വിർജീനിയയിലെ ഷാലോട്സിവില്ലിൽ വംശീയ സംഘർഷത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രതികരണത്തിനെതിരെ വ്യാപക വിമർശനം. നിയോനാസി അനുഭാവമുള്ള തീവ്ര വലതുപക്ഷക്കാരുടെ റാലിക്കെതിരെ സമാധാനമായി പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേരെയാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും 19പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിൽ ഇരുപക്ഷക്കാർക്കും ഒരുപോലെ പങ്കുണ്ടെന്നായിരുന്നു ട്രംപിെൻറ പരാമർശം. ട്രംപിെൻറ പ്രതികരണത്തിനെതിരെ റിപ്പബ്ലിക്കൻ-ഡെമോക്രാറ്റിക് പ്രതിനിധികൾ രംഗത്തുവന്നിരുന്നു. വംശീയവാദം എതിർക്കപ്പെടേണ്ടതാണെന്നും അവരെ ഒരുതരത്തിലും ന്യായീകരിക്കേണ്ട ആവശ്യമില്ലെന്നും റിപ്പബ്ലിക്കൻ സ്പീക്കർ പോൾ റയാൻ പറഞ്ഞു. തുടക്കത്തിൽ വംശീയവാദികളെ കുറ്റപ്പെടുത്തിയായിരുന്നു ട്രംപിെൻറ പ്രതികരണം. ന്യൂയോർക്കിെല ട്രംപ് ടവറിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പ്രസ്താവിച്ചത്. പിന്നീട് ആ പ്രസ്താവന മയപ്പെടുത്തുകയായിരുന്നു. തൊട്ടുപിന്നാലെ കു ക്ലുസ് ക്ലാൻ നേതാവ് ഡേവിഡ് ഡ്യൂട് ട്രംപിനെ അഭിനന്ദിച്ചു രംഗത്തുവന്നു. അമേരിക്കന്‍ ആഭ്യന്തര യുദ്ധകാലത്ത് കോണ്‍ഫെഡറേഷന്‍ സേനയെ നയിച്ച ജന. റോബർട്ട് ലീയുടെ പ്രതിമ നീക്കുന്നതിനെതിരെയാണ് ഫാഷിസ്റ്റ് സംഘം റാലി നടത്തിയത്.
1862ല്‍ നടന്ന അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തിലെ പട്ടാളമേധാവിയായിരുന്നു റോബര്‍ട്ട് ഇ. ലീ. അടിമത്തത്തെ പ്രോത്സാഹിപ്പിച്ചയാളാണ് ഇദ്ദേഹം. അവിടെ നടന്നത് വെള്ളക്കാരുടെ ആക്രമണമാണെന്ന് കൃത്യമായറിഞ്ഞിട്ടും ട്രംപ് നിലപാട് മയപ്പെടുത്തിയത് ശരിയായില്ലെന്ന് വിർജീനിയ സെനറ്റർ ടിം കെയ്ൻ കുറ്റപ്പെടുത്തി. ജൂതനും അമേരിക്കൻ പൗരനും മനുഷ്യനുമെന്ന നിലയിൽ ട്രംപിെൻറ പ്രതികരണം നിരാശപ്പെടുത്തിയെന്നും ഇതല്ല ഒരു പ്രസിഡൻറിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നും ഹവായ് സെനറ്റർ ബ്രെയ്ൻ ഷട്സ് തുറന്നടിച്ചു. മുതിർന്ന റിപ്പബ്ലിക്കൻ സെനറ്റർ ജോൺ മക്കെയ്ൻ, പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വ മത്സരത്തിൽ ട്രംപിെൻറ എതിരാളിയായിരുന്ന മാർകോ റൂബിയോ എന്നിവരും വിമർശനവുമായി രംഗത്തുവന്നു.
അതിനിടെ, തീവ്ര വലതുവംശീയവാദികൾ എക്കാലവും എതിർക്കപ്പെടേണ്ടവരാണെന്നും അവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ഉത്തരവാദപ്പെട്ടവരിൽ നിന്ന് ഒരിക്കലുമുണ്ടാകരുതെന്നും ട്രംപിനോട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. ഫാഷിസ്റ്റുകളെയും അവരെ എതിർക്കുന്നവരെയും തമ്മിലും ഒരിക്കലും താരതമ്യം ചെയ്യാനാവില്ല. വംശീയതയുടെയും വെറുപ്പിെൻറയും തത്ത്വങ്ങളാണ് അത്തരം ഫാഷിസ്റ്റ് സംഘങ്ങൾ പിന്തുടരുന്നതെന്നും മേയ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.