കറാച്ചിയിൽ ചാവേറാക്രമണം; ജപ്പാൻ പൗരന്മാർ അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsകറാച്ചി: സുസുക്കി മോട്ടോർസിനായി ജോലിചെയ്യുന്ന ജപ്പാൻ പൗരന്മാർ സഞ്ചരിച്ച വാനിനുനേരെ ചാവേറാക്രമണത്തിൽ ഒരുസുരക്ഷ ഉദ്യോഗസ്ഥൻ മരിച്ചു. അഞ്ച് ജാപ്പനീസ് പൗരന്മാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ലാന്ധിയിലെ മുർതാസ ചോരാംഗിക്ക് സമീപമുള്ള റോഡിലാണ് സംഭവം.
വിദേശികൾ സഞ്ചരിക്കുന്ന വാഹനം കാത്തുനിന്ന തീവ്രവാദികൾ ജാപ്പനീസ് പൗരൻമാർ സഞ്ചരിച്ച വാനിൽ വാഹനം ഇടിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് തീവ്രവാദികൾ വെടിയുതിർത്തു. ഏറ്റുമുട്ടലിൽ രണ്ടു തീവ്രവാദികളെയും സുരക്ഷസേന വധിച്ചു. ഇവരിൽനിന്ന് ഗ്രനേഡ് ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു.
ക്ലിഫ്ടണിലെ സംസാമയിലുള്ള വസതിയിൽനിന്ന് കയറ്റുമതി കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു ജപ്പാൻകാർ. പരിക്കേറ്റ സുരക്ഷ ഉദ്യോഗസ്ഥൻ ആശുപത്രിയിലാണ് മരിച്ചത്. രണ്ടുപേർ ചികിത്സയിലാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ജാപ്പനീസ് പൗരന്മാർ സഞ്ചരിച്ച വാഹനം ബുള്ളറ്റ് പ്രൂഫായിരുന്നുവെന്നും ഡി.ഐ.ജി പറഞ്ഞു. ആക്രമണത്തെ പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയും പ്രധാനമന്ത്രി ശഹ്ബാസ് ഷെരീഫും അപലപിച്ചു.
തീവ്രവാദി ആക്രമണം: മരണം ഏഴായി
പെഷാവർ: പാകിസ്താനിലെ ഖൈബർ പക്തൂൺക്വ പ്രവിശ്യയിൽ സർക്കാർ വാഹനത്തിനുനേരെയുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ രണ്ടുപേർകൂടി മരിച്ചു. ഇതോടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. അഞ്ച് ഉദ്യോഗസ്ഥരും വഴിയാത്രക്കാരായ ഒരാളും നാലുവയസ്സുകാരിയുമാണ് മരിച്ചത്. ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ ക്വറ്റ റോഡിൽ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ പതിവ് ജോലിയുടെ ഭാഗമായി റോന്തുചുറ്റുന്നതിനിടെ അജ്ഞാതരായ തോക്കുധാരികൾ വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം അഫ്ഗാനിസ്താനിൽനിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴു തീവ്രവാദികളെ വധിച്ചതായി സുരക്ഷസേന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.