Begin typing your search above and press return to search.
proflie-avatar
Login

ആർ.എസ്.എസിനെ റിപ്പബ്ലിക് പരേഡിലേക്ക് നെഹ്റു വിളിച്ചിരുന്നോ? -ഒരു ‘ചരിത്രനുണ’യെ പൊളിക്കുന്നു

ആർ.എസ്.എസിനെ റിപ്പബ്ലിക് പരേഡിലേക്ക് നെഹ്റു വിളിച്ചിരുന്നോ? -ഒരു ‘ചരിത്രനുണ’യെ പൊളിക്കുന്നു
cancel

‘‘രാജ്യത്തിന്റെ അടിയന്തര ഘട്ടങ്ങളിൽ ആർ.എസ്.എസ് വഹിച്ച പങ്ക് പരിഗണിച്ച് പണ്ഡിറ്റ് നെഹ്റു 1963ലെ റിപ്പബ്ലിക് ദിന പരേഡിലേക്ക് ക്ഷണിച്ചതാണ്’’- ആർ.എസ്.എസ് മാധ്യമ വിഭാഗം അംഗമായ രത്തൻ ഷാർദ എഴുതിയതിങ്ങനെയാണ്. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നാഗ്പൂർ ആസ്ഥാന സന്ദർശനം പുകിലായപ്പോൾ വിമർശകരുടെ വായടക്കാൻ ആർ.എസ്.എസ് പ്രചരിപ്പിച്ചത് ഇതേ അവകാശവാദമായിരുന്നു. 2022ൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൃശൂരിൽ ആർ.എസ്.എസ് നേതാവിന്റെ വീട്ടിലെത്തി സംഘ് പ്രമുഖ് മോഹൻ ഭഗവതിനെ സന്ദർശിച്ചതിനെതിരെ വിമർശനമുയർന്നപ്പോഴും ഇതേ വാദം നിരത്തിയാണ് അതിനെ അദ്ദേഹം നേരിട്ടത്. എന്നാൽ ഈ ആർ.എസ്.എസ് - നെഹ്റു കഥയുടെ യാഥാർഥ്യമെന്താണ്?

ന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 1963ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കാളിയാകാൻ ആർ.എസ്.എസിനെ ക്ഷണിച്ചോ?. സംഘ്പരിവാർ കാലങ്ങളായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. കാലക്രമേണ എല്ലാവരും അത് വിശ്വസിക്കുകയും ചെയ്തു.

കള്ളം തിരുകിക്കയറ്റി ദേശചരിത്രത്തെ അപനിർമിക്കാനുള്ള നീക്കത്തിെൻറ ഭാഗമാണിത്. എന്നാൽ രേഖകളത്രയും ഈ വാദം തള്ളിക്കളയുന്നു. മാത്രമല്ല, നേർവിപരീതമായ മറ്റൊരു ചിത്രമാണ് ചരിത്രം നമുക്കു മുന്നിൽ വെക്കുന്നത്. 1962ലെ ഇന്ത്യ- ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സൈനിക പരേഡ് നടത്തുന്നതിലെ പ്രയാസം മൂലം പൗരന്മാരെ അണിനിരത്തിയാണ് മാർച്ച് ഒരുക്കിയത്. ഈ മാർച്ചിൽ ആർ.എസ്.എസ് വേഷത്തിൽ കുറേ പേർ കടന്നുകയറിയിരുന്നു. അത്രയുമാണ് സംഭവിച്ചത്.

കഴിഞ്ഞ കുറേ വർഷങ്ങളായി ഇതുമായി ബന്ധപ്പെട്ട പ്രചാരണം തകൃതിയാണ്. ‘‘രാജ്യത്തിന്റെ അടിയന്തര ഘട്ടങ്ങളിൽ ആർ.എസ്.എസ് വഹിച്ച പങ്ക് പരിഗണിച്ച് പണ്ഡിറ്റ് നെഹ്റു 1963ലെ റിപ്പബ്ലിക് ദിന പരേഡിലേക്ക് ക്ഷണിച്ചതാണ്’’- ആർ.എസ്.എസ് മാധ്യമ വിഭാഗം അംഗമായ രത്തൻ ഷാർദ 2018ൽ പുറത്തിറക്കിയ ‘ആർ.എസ്.എസ്. 360’ എന്ന പുസ്തകത്തിൽ പറയുന്നത് ഇങ്ങനെയാണ്. ‘‘മൂന്നു ദിവസം മുമ്പു ലഭിച്ച അറിയിപ്പിന്റെ അടിസ്ഥാനത്തിൽ യൂനിഫോമണിഞ്ഞ 3000 പേരടങ്ങിയ ആർ.എസ്.എസ് സംഘമാണ് പരേഡിൽ പങ്കാളികളായത്’’- 2018 ജൂണിൽ മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജി നാഗ്പൂരിലെ സംഘ് ആസ്ഥാനത്ത് നടത്തിയ സന്ദർശനം പുകിലായപ്പോൾ വിമർശകരുടെ വായടക്കാൻ ആർ.എസ്.എസും അനുഭാവികളും വ്യാപകമായി പറഞ്ഞുനടന്നത് ഈ അവകാശവാദമായിരുന്നു. 2022ൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൃശൂരിൽ ആർ.എസ്.എസ് നേതാവിന്റെ വീട്ടിലെത്തി സംഘ് പ്രമുഖ് മോഹൻ ഭഗവതിനെ സന്ദർശിച്ചതിനെതിരെ വിമർശനമുയർന്നപ്പോഴും ഇതേ വാദം നിരത്തിയാണ് അതിനെ അദ്ദേഹം നേരിട്ടത്. 

രത്തൻ ഷാർദ

ഇതുപോലൊരു സംഭവം നടന്നിട്ടില്ലെന്നതിന് രേഖകൾ സാക്ഷി. ‘‘ഒരു ലക്ഷത്തിലേറെ പേരാണ് പൗരാവലി അണിനിരന്ന മാർച്ചിൽ പങ്കാളികളായത്. ചൈനീസ് കടന്നുകയറ്റത്തിനും വഞ്ചനക്കുമെതിരെ രാജ്യത്തിന്റെ അഭിമാനവും ഐക്യവും സംരക്ഷിക്കുമെന്ന പ്രതിജ്ഞ പുതുക്കുന്ന മുദ്രാവാക്യങ്ങളാണ് അവരുയർത്തിയത്’’- 1963 ജനുവരി 28നിറങ്ങിയ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തതിങ്ങനെയാണ്.

’’സായുധ സേനാപരേഡ് ഈ വർഷം വളരെ ഹൃസ്വമായിരുന്നു. അതിർത്തിയിൽ ചൈനീസ് കടന്നുകയറ്റം ചെറുക്കുകയാണ് സേനയെന്ന സന്ദേശം നൽകുകയായിരുന്നു ലക്ഷ്യം. മിതത്വം പാലിക്കേണ്ട സമയമായമായതിനാൽ ജനകീയ മാർച്ച് പോലും ആർഭാടങ്ങളില്ലാതെയായിരുന്നു. നെഹ്റുവും മന്ത്രിസഭാംഗങ്ങളും പാർലമെൻറ് അംഗങ്ങളുമടക്കം മാർച്ചിൽ അണിനിരന്നു’’ - ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതിങ്ങനെയാണ്.

ജനകീയ മാർച്ച് നെഹ്റുവിന്റെ ആശയമായിരുന്നു. പരേഡ് നടത്താൻ ചുമതലയുള്ള പ്രതിരോധ മന്ത്രാലയം ഈ പരേഡ് പൂർണമായി ഒഴിവാക്കുകയെന്ന ആശയമാണ് മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ റിപ്പബ്ലിക് ദിനാഘോഷം ഒഴിവാക്കാനുള്ള നീക്കത്തെ എതിർത്തും ജനകീയ മാർച്ച് നിർദേശിച്ചും നെഹ്റു നേരിട്ട് അന്നത്തെ പ്രതിരോധ മന്ത്രി വൈ.ബി ചവാന് വിശദമായ കത്ത് അയക്കുകയായിരുന്നു.

‘‘റിപ്പബ്ലിക് ദിനാഘോഷത്തിൽ അനാവശ്യമായ എല്ലാ ചെലവും ഒഴിവാക്കണമെന്നതിനോട് ഞാൻ യോജിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിക്കപ്പെട്ട സൈനികരെ ഡൽഹിയിലെത്തിക്കുന്നതിനോടും ഞാൻ യോജിക്കുന്നില്ല. എന്നാൽ, ഒരു പരേഡ് എന്തുകൊണ്ട് അരുത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഡൽഹിയിലുള്ള കുറച്ചു സൈനികർ മാത്രം അണിനിരന്ന്, പിറകിൽ നമ്മുടെ ജനം കൂട്ടമായി പങ്കാളികളായി ഒരു പരേഡ് നടത്താനാകണം. ഹോംഗാർഡുകൾ, എൻ.സി.സി എന്നിവരും ഡൽഹിയിലെ മറ്റു സന്നദ്ധ വിഭാഗങ്ങളും തീർച്ചയായും ഉണ്ടാകും. സ്കൂൾ, കോളജ് വിദ്യാർഥികളും പങ്കെടുക്കട്ടെ. ഡൽഹിയിലെ വിവിധ സംഘടനകൾ, ട്രേഡ് യൂനിയനുകൾ എന്നിവർക്കും അണിനിരക്കാം. കൃത്യമായ പദചലനങ്ങളോടെയാകണം അവർ നീങ്ങുന്നത് എന്നതും വിഷയമല്ല. അവർ ഒന്നിച്ച് നടന്നുനീങ്ങട്ടെ. പങ്കെടുക്കുന്നവർക്കും കാണുന്നവർക്കും നൽകുന്നത് വലിയ ഒരു സന്ദേശമാകും എന്ന് തോന്നുന്നു’’.

ഇതേ ആശയം പിറ്റേന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലും നെഹ്റു മുന്നോട്ടുവെച്ചു. ‘‘പരേഡ് വേണ്ടെന്നുവെക്കാനുള്ള നിർദേശം വന്നിരുന്നു. എനിക്ക് അതിനോട് യോജിപ്പില്ല. ഈ മാർച്ച് സൈനിക പ്രകടനമാകുന്നതിന് പകരം ജനകീയമാക്കണം. അതിനാൽ, പാർലമെൻറ് അംഗങ്ങളും ഈ പരേഡിൽ അണിനിരക്കണമെന്നാണ് നിലവിലെ ആശയം’’. മാർച്ചിൽ ഒരു ലക്ഷം പേരെങ്കിലും പങ്കാളികളാകണമെന്ന ആഗ്രഹം തന്റെ പേഴ്സണൽ സെക്രട്ടറി കേശു റാമിന് 1963 ജനുവരി 19ന് നൽകിയ കുറിപ്പിലും നെഹ്റു പങ്കുവെക്കുന്നു.

എങ്ങനെയും പൊതുസമ്മതി നേടുകയായിരുന്നു ഈ സമയം ആർ.എസ്.എസ് ലക്ഷ്യം. 1948ൽ ഗാന്ധി വധത്തോടെ നേരിട്ട നിരോധനം നീങ്ങിയിരുന്നുവെങ്കിലും വിശ്വാസ്യത തീരെ കുറഞ്ഞുനിന്ന സമയമായിരുന്നു അത്. ഇത് അവസരമായി കണ്ട ആർ.എസ്.എസ് ഡൽഹിയിൽ നിന്നും മറ്റിടങ്ങളിൽനിന്നും ആളുകളെ കൂട്ടിത്തുടങ്ങി. ഇത് നെഹ്റു പിന്നീട് വ്യക്തമാക്കുന്നുമുണ്ട്. 1963 ഫെബ്രുവരി നാലിന് ആർ.എസ്.എസ് ജിഹ്വയായ ഓർഗനൈസർ എഴുതിയത് രണ്ടായിരത്തിലേറെ സ്വയംസേവകർ ‘വെള്ള കുപ്പായവും കാക്കി നിക്കറും ബെൽറ്റും കറുത്ത തൊപ്പിയും ബൂട്ടുമടക്കം പൂർണ യൂനിഫോമിൽ പരേഡിൽ അണിനിരന്നുവെന്നും അത് ഡൽഹി പൗരാവലി സഞ്ചയത്തിൽ പ്രധാന ആകർഷണമായെന്നുമായിരുന്നു.

ഈ നീക്കങ്ങളെ കുറിച്ച് നെഹ്റുവിന് ഉത്തമ ബോധ്യമുണ്ടായിരുന്നു. 1963 ജനുവരി 27ന് പാർലമെന്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്ത് നെഹ്റു പറഞ്ഞു: ‘‘ചില കോൺഗ്രസുകാർ എന്റെയടുത്തുവന്ന് ആർ.എസ്.എസുകാർ ഗാസിയാബാദിൽനിന്നും മീറത്തിൽനിന്നും മറ്റിടങ്ങളിൽനിന്നും ആളുകളെയും അവർക്കണിയാൻ യൂനിഫോമും സംഘടിപ്പിക്കുന്നതായി ധരിപ്പിച്ചിരുന്നു. ഞാൻ അവരോട് പറഞ്ഞത്. ‘എനിക്ക് അവർ വരുന്നത് തടയാനാകില്ലെന്നാണ്. ഒരുവിഭാഗത്തെ മാത്രം തടയുന്നത് ശരിയല്ല’. മാർച്ചിൽ അണിനിരക്കുന്ന ജനത്തിന് പ്രത്യേക വേഷം നിർദേശിച്ചിട്ടില്ലെന്നും നെഹ്റു പറഞ്ഞു. എന്നാൽ, പാർട്ടി ചിഹ്നങ്ങൾ വേണ്ടെന്നു മാത്രം അറിയിച്ചതാണെന്നും ഏതു വേഷത്തിലും യൂനിഫോമിലും അവർ എത്തട്ടെയെന്നും കൂട്ടിച്ചേർത്തു.

പ്രണബ് മുഖർജി നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത്. 2018 ജൂണിലായിരുന്നു സന്ദർശനം.

25,000 ആർ.എസ്.എസുകാർ വരുമെന്നായിരുന്നു പ്രചാരണമെങ്കിലും രണ്ടായിരം പേരേ എത്തിയുള്ളൂ എന്നുകൂടി നെഹ്റു പങ്കുവെച്ചു. ‘‘അവരെ തടയാൻ നമുക്കാകില്ല. എന്തു ചെയ്യാനാകും? ജനം എത്തുന്നതുവരെയുള്ള കാര്യമേ സർക്കാറിന് തീരുമാനിക്കാനാകൂ. പിന്നീടുള്ളതൊന്നും നേരിട്ട് സർക്കാറിന് ചെയ്യാവുന്നതല്ല. മേയർ നൂറുദ്ദീൻ അഹ്മദ് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്’’- നെഹ്റുവിന്റെ വാക്കുകൾ ഇങ്ങനെയാണ്.

ആർ.എസ്.എസിന്റെ തൊഴിലാളി സംഘടന ഭാരതീയ മസ്ദുർ സംഘ് അംഗങ്ങളായാണ് മാർച്ചിൽ അവർ അണിനിരന്നത്. ബാനറോ പ്ലക്കാർഡോ സംഘടനയുടെ കാവിക്കൊടിയോ അവർ ഉയർത്തിയിരുന്നില്ല. ആൾക്കൂട്ടത്തിൽ കൂടിക്കലർന്നായിരുന്നു അവർ നീങ്ങിയത്. അതുകൊണ്ടാകണം പല പത്രങ്ങളും ഇവരുടെ സാന്നിധ്യം ശ്രദ്ധിക്കാതെ പോയത്. ഹിന്ദി പത്രമായ ഹിന്ദുസ്ഥാൻ മാത്രമാണ് മാർച്ചിലെ ആർ.എസ്.എസുകാരുടെ ചിത്രം നൽകിയത്. 1963 ജനുവരി 28ന് പരിപാടിയുടെ മുഴുപേജ് ഫോട്ടോ ഫീച്ചറിലായിരുന്നു ഈ ചിത്രവും.

സ്വന്തം പതാകക്കു പകരം ദേശീയ പതാകയാണ് ഇവർ കൈയിലേന്തിയത് എന്നതായിരുന്നു ശ്രദ്ധേയം. ദേശീയ പതാകയോട് ആർ.എസ്.എസ് കുറച്ചെങ്കിലും ആദരം കാണിച്ച (അത് സമയത്തിന്റെ ആവശ്യവുമായിരുന്നു) ആദ്യ മുഹൂർത്തവും ഇതായിരുന്നു. അതുവരെയും ത്രിവർണ പതാകയെ അവർ അംഗീകരിച്ചിരുന്നില്ല. 1949ൽ വിലക്ക് ഉയർത്തുമ്പോൾ ദേശീയ പതാകയെ ആദരിക്കുമെന്ന് പ്രതിജ്ഞയെടുത്തവരായിരുന്നു അവർ. അപ്പോഴും നെഹ്റു ആർ.എസ്.എസിനെ ക്ഷണിച്ചെന്ന കള്ളം സ്ഥാപിക്കാനുള്ള ഏക തെളിവ് അവർ വേറിട്ടു പങ്കെടുത്തതായി പറയുന്ന ഈ ചിത്രം മാത്രമായി മാറുന്നു.


മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമാണ് ലേഖകൻ

കടപ്പാട്: ദി കാരവൻ

സ്വതന്ത്ര വിവർത്തനം: കെ.പി. മൻസൂർ അലി

Show More expand_more
News Summary - Nehru invited the RSS to the 1963 Republic Day event -a historical lie