Begin typing your search above and press return to search.
proflie-avatar
Login

​അതെ, സർക്കാറിന്റെ ധൈര്യത്തിൽ തന്നെയാണ് ചാനലുകളുടെ ഈ വിദ്വേഷ പ്രചാരണം

​അതെ, സർക്കാറിന്റെ ധൈര്യത്തിൽ തന്നെയാണ് ചാനലുകളുടെ ഈ വിദ്വേഷ പ്രചാരണം
cancel
camera_alt

സുദർശൻ ന്യൂസ് എഡിറ്റർ സുരേഷ് ചവാ​ങ്കെ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കുമൊപ്പം

ഇന്ത്യൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വിദ്വേഷങ്ങൾക്ക് ആരാണ് ഉത്തരവാദി?. കേന്ദ്ര സർക്കാറും ബി​.ജെ.പിയും എങ്ങനെയാണ് ഇവ പരിപോഷിപ്പിക്കുന്നത്.

ഏറ്റവും നിന്ദ്യമായ വിദ്വേഷ പ്രവർത്തിയാണ് ഇക്കഴിഞ്ഞ ജൂലൈ 31ന് അരങ്ങേറിയത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അംഗമായ ചേതൻ സിങ് ചൗധരി എന്നയാൾ വെടിവെച്ചിട്ടത് നാലു മനുഷ്യരെയാണ്. മരിച്ചവരിൽ 3 പേരും മുസ്‍ലിംകൾ. തന്നെ സംരക്ഷണ ചുമതലയേൽപ്പിച്ച ട്രെയിനിലൂടെ മുസ്‍ലിംകളെ വേട്ടയാടാൻ തിരഞ്ഞു നടക്കുകയായിരുന്നു അദ്ദേഹം. പേരുചോദിച്ചായിരുന്നു അയാൾ നിറയൊഴിച്ചത്. ബുർഖ ധരിച്ച ഒരു മുസ്‍ലിം വനിതയോട് ദുർഗ ദേവിയെ പ്രകീർത്തിച്ച് ജയ് മാതാദി എന്ന് വിളിക്കാനും അയാൾ ആക്രോശിച്ചു.

ഈ ​കൂട്ടക്കൊലക്ക് പ്രേരകമായ ചേതോവികാരം എന്താണ്?. അതിനുള്ള ഉത്തരം ചൗധരി തന്നെ സ്വയം നൽകുന്നുണ്ട്. വെടിയേറ്റ് വീണുകിടക്കുന്ന മനുഷ്യ​രുടെ അരികിൽ നിന്നും ചൗധരി ഒരു പ്രസംഗം നടത്തുന്നുണ്ട്. ആ പ്രസംഗം അദ്ദേഹം മറ്റു യാത്രക്കാരോട് ​റെക്കോർഡ് ചെയ്യാനും ആവശ്യപ്പെടുന്നു. പാകിസ്താനായി ചാരവൃത്തി നടത്തുകയാണ് ഇവരെന്ന് പറഞ്ഞ ചൗധരി കൊല്ലപ്പെട്ടവരുടെ നേതാക്കൾ പാകിസ്താനിലാണെന്നും പറയുന്നുണ്ട്.

ഈ വിവരങ്ങൾ തനിക്കുകിട്ടിയത് ഇന്ത്യൻ മാധ്യമങ്ങളിൽ നിന്നാണെന്ന് അയാൾ പറയുന്നുണ്ട്. ഹിന്ദുത്വനേതാക്ക​ൾക്കായി ശബ്ദമുയർത്തിയാണ് അയാൾ സംസാരം അവസാനിപ്പിക്കുന്നത്. നിങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കണമെങ്കിൽ നിങ്ങൾ യോഗി ആദിത്യനാഥിനോ നരേന്ദ്ര മോദിക്കോ അതുമല്ലെങ്കിൽ താക്കറെക്കോ വോട്ട് ചെയ്യണമെന്നും കൊലപാതകി അട്ടഹസിക്കുന്നു.

ചേതൻസിങ് ചൗധരി

ഇന്ത്യയിലെ മുസ്‍ലിംകളുടെ കാര്യത്തിൽ പാകിസ്താൻ ഇടപെടുന്നുവെന്ന് ചൗധരി പറയുന്നത് നമുക്ക് അസ്വീകാര്യമായിരിക്കാം. പക്ഷേ ഇത് ഇന്ത്യൻ മീഡിയയിലെ സ്ഥിരം സംസാരമാണ്. പ്രത്യേകിച്ചും ഹിന്ദി, ഇംഗ്ലീഷ് ന്യൂസ് ചാനലുകളിൽ. ചൗധരിയുടെ ഇന്ത്യൻ മീഡിയകളെ ഉദ്ധരിച്ചുകൊണ്ടുള്ള മുസ്‍ലിം കൂട്ടക്കൊല ഇന്ത്യയുടെ മാറുന്ന രാഷ്ട്രീയത്തിന്റെയും സാമൂഹിക ഘടനയുടെയും ഉദാഹരണമാണ്. ഇംഗ്ലീഷ് ഹിന്ദി ന്യൂസ് ചാനലുകളിൽ വർധിച്ചുവരുന്ന വെറുപ്പ് നമ്മോട് എന്താണ് പറയുന്നത്?

2022ൽ ഇന്ത്യൻ മാധ്യമങ്ങളിലെ വെറുപ്പിനെക്കുറിച്ചുള്ള കേസ് പരിഗണക്കവെ സുപ്രീംകോടതി പ്രേക്ഷകരെയാണ് വിമർശിച്ചത്. ‘‘വിദ്വേഷം ടി.ആർപിയും ലാഭവും ഉണ്ടാക്കുന്നു’’ എന്നായിരുന്നു ഒരു ജഡ്ജിയുടെ പ്രസ്താവന. തീർച്ചയായും ഈ പറഞ്ഞതിൽ സത്യമുണ്ട്. വിദ്വേഷം കേൾക്കാൻ ആളുകളുണ്ട്. എന്നാൽ ഇത്രയും വലിയ അളവിൽ കാഴ്ചക്കാരുണ്ടോ?

ന്യൂസ് ചാനലുകളുടെ ടി.ആർ.പിയും പ്രേക്ഷക സ്വീകാര്യതയും അളക്കുന്നതിന് നമുക്ക് പരിമിതികളുണ്ട്. പക്ഷേ പരമ്പരാഗത ന്യൂസ് ചാനലുകൾക്ക് ബദലായി വളർന്നുകൊണ്ടിരിക്കുന്ന യൂട്യൂബ് ചാനലുകളെ അളക്കാനുള്ള മാർഗങ്ങൾ നമുക്ക് മുന്നിലുണ്ടല്ലോ... യൂട്യൂബിലെ ഹിന്ദി കറന്റ് അഫേഴ്സ് ചാനനുകളിലെ ഉള്ളടക്കം കുറച്ചുകൂടി സന്തുലനം പുലർത്തുന്നതാണ്. തീവ്ര ഹിന്ദുത്വ കണ്ടൻറുകൾ തീർച്ചയായും യൂട്യൂബിലുമുണ്ട്. പക്ഷേ സ്വതന്ത്രമായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന, സർക്കാറിനെ വിലയിരുത്തുന്ന പത്രപ്രവർത്തകരുടെ റോൾ ഏറ്റെടുക്കുന്ന പല പ്രമുഖ കണ്ടന്റ് നിർമാതാക്കളും ഇതിലുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ യൂട്യൂബ് ന്യൂസ് കണ്ടന്റ് ക്രിയേറ്റർ നിലവിൽ റാവിഷ് കുമാറാണ്. അദ്ദേമാണെങ്കിൽ കേന്ദ്രസർക്കാറിന്റെ നിശിത വിമർശകനുമാണ്. ഒരു യൂട്യൂബ് ചാനൽ തുടങ്ങി മാസങ്ങൾക്കുള്ളിൽ അദ്ദേഹം നേടിയെടുത്തത് എൻ.ഡി.ടി.വി ഇന്ത്യ ചാനലിനുള്ളതിന്റെ പകുതി സബ്സ്ക്രൈബർമാരെയാണ്. മോദി അനുകൂലിയായ വ്യവസായി എൻ.ഡി.ടി.വി ഏറ്റെടുത്തതിന് പിന്നാലെയാണ് അദ്ദേഹം ചാനൽ വിട്ടത്.

ഡാറ്റകൾ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് സർക്കാരോ അല്ലെങ്കിൽ അവരുടെ പരിധിയിലുള്ള ഉടമക​ളാലോ ആണെന്നാണ്. കേന്ദ്ര സർക്കാർ എങ്ങനെയാണ് ചാനലുകളെ നിയന്ത്രിക്കുന്നത് എന്ന് ആദ്യം നാം മനസ്സിലാക്കേണ്ടതുണ്ട്. വാർത്ത ചാനലുകൾക്ക് ബ്രോഡ്കാസ്റ്റ് ലൈസൻസ് നൽകുന്നത് കേന്ദ്ര സർക്കാറാണ്. 2021ൽ മീഡിയവണിന്റെ ബ്രോഡ്കാസ്റ്റ് ലൈസൻസ് കേന്ദ്രസർക്കാർ തടഞ്ഞിരുന്നു. ദേശീയ സുരക്ഷയെന്ന കാരണം മുൻ നിർത്തിയായിരുന്നു അത്. എന്നാൽ എന്താണ് ദേശീയ സുരക്ഷക്ക് വിഘാതമാകുന്ന കാരണമെന്ന് ചാനലിനെപ്പോലും അറിയിച്ചില്ല. 2023 ഏപ്രിലിൽ മാത്രമാണ് സുപ്രീംകോടതി ഈ വിധി​യെ തിരുത്തിയത്. കൃത്യമായ ഒരു കാരണം പോലും കാണിക്കാതെ ഒരുവർഷത്തോളം ചാനലി​ന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചത് കേന്ദ്രസർക്കാറിന്റെ കൈയ്യിലുള്ള വടിയുടെ ശക്തി തെളിയിക്കുന്നു.

സുദർശൻ ന്യൂസ് എഡിറ്റർ സുരേഷ് ചവാ​ങ്കെ ഗോരക്ഷാ ദൾ നേതാവ് മോനു ​മനേസറിനൊപ്പം

മാധ്യമങ്ങളെ നിയന്ത്രിക്കാൻ സർക്കാറി​ന്റെ കൈയ്യിൽ വേറെയും മാന്ത്രിക വിദ്യകളുണ്ട്. ടെലിവിഷൻ ന്യൂസ് ചാനലുകളുടെ ഏറ്റവും വലിയ വരുമാന സ്രോതസ് സർക്കാർ പരസ്യങ്ങളാണ്. 2017നു 2022നും ഇടയിൽ 526 കോടിയാണ് ടെലിവിഷൻ പരസ്യങ്ങൾക്കായി കേന്ദ്ര സർക്കാർ നീക്കിവെച്ചത്. ഉത്തർ പ്രദേശിലെ ബി.ജെ.പി സർക്കാർ 2020 ഏപ്രിലിലും 2021 മാർച്ചിനും ഇടയിൽ 160 കോടിയാണ് ടി.വി പരസ്യങ്ങൾക്കായി വിനിയോഗിച്ചത്. മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള നെറ്റ്‍വർക്ക് 18 ഗ്രൂപ്പാണ് ഇതിൽ നിന്നുള്ള ഏറ്റവും വലിയ ഗുണഭോക്താക്കൾ.

ടെലിവിഷൻ ചാനലുകളിലെ വിദ്വേഷത്തെ സർക്കാർ പരിപോഷിപ്പിക്കുന്നതിന് വേറെയും ഉദാഹരണങ്ങളുണ്ട്. തീവ്രഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സുദർശൻ വാർത്തചാനലിനും ഉത്തർപ്രദേശ് സർക്കാറിന്റെ പരസ്യം ലഭിക്കുന്നുണ്ട്. ചാനലിന്റെ ചീഫ് എഡിറ്റർ സുരേഷ് ചാവാ​ങ്കെ മുസ്‍ലിംവിരുദ്ധ ​പ്രസ്താവനകളുടെ​ പേരിൽ കുപ്രസിദ്ധനാണ്. 2017ൽ അറസ്റ്റ് ചെയ്യ​പ്പെടുകയും ചെയ്തിരുന്നു. അയാളിൽനിന്നും തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളാണ് വന്നുകൊണ്ടിരുന്നത്, ഇതിൽ നടപടിയെടുക്കാൻ ഡൽഹി പൊലീസ് പരാജയപ്പെട്ടതിനെത്തുടർന്ന് സുപ്രീംകോടതി അപലപിച്ചിരുന്നു. ഓഗസ്റ്റ് 12ന് ചാനലിലെ സീനിയർ എഡിറ്ററെ ഹരിയാന കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും ബി.ജെ.പിയും ആർ.എസ്.എസും അടക്കമുള്ള സംഘടനകളിൽ നിന്നും കനത്ത സംരക്ഷണമാണ് ചാനലിന് കിട്ടിക്കൊണ്ടിരിക്കുന്നത്.

ടെലിവിഷൻ ചാനലുകളിൽ വർധിച്ചുവരുന്ന മുസ്‍ലിം വിരുദ്ധത ബി.ജെ.പിയുടെ പ്രത്യയ ശാസ്ത്രത്തെയും തെരഞ്ഞെടുപ്പ് താൽപര്യങ്ങളെയും സേവിക്കുന്നുണ്ട്. ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങളെ പാർട്ടി ശക്തമായ നിയന്ത്രണവലയത്തിനുള്ളിൽ നിർത്തുന്നതും വിദ്വേഷ പരിപാടികളെ പ്രോത്സാഹിപ്പിക്കുന്നതും അതുകൊണ്ടുതന്നെയാണ്. പൊതുജനാഭിപ്രായത്തെ രൂപപ്പെടുത്തുന്നതിൽ ടെലിവിഷൻ ചാനലുകൾക്കുള്ള പങ്ക് വിലയിരുത്തുമ്പോൾ അത് ബി.ജെ.പിയുടെ വലിയ വിജയമാണ്.

വാസ്തവത്തിൽ, മോദി ദശകത്തിൽ ടെലിവിഷൻ ചാനലുകളിലുണ്ടായ അവിശ്വസനീയമായ അളവിലുള്ള കടുത്ത ഹിന്ദുത്വ പ്രോഗ്രാമുകൾ ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുകയും രാജ്യത്തെ കുത്തനെ ധ്രുവീകരിക്കുകയും ചെയ്ത പ്രധാന ഘടകമാണെന്ന് വേണം വിലയിരുത്താൻ.

സ്വതന്ത്ര വിവർത്തനം: മാധ്യമം വീക്ക്‍ലി വെബ്സീൻ ഡെസ്ക്
കടപ്പാട്: scroll.in

Show More expand_more