Begin typing your search above and press return to search.
proflie-avatar
Login

പൗരത്വത്തിൽ അവർ പിന്തുടരുന്നത്​ കൊളോണിയൽ യുക്തികൾ

പൗരത്വത്തിൽ അവർ പിന്തുടരുന്നത്​  കൊളോണിയൽ  യുക്തികൾ
cancel

മോദി സർക്കാർ തെരഞ്ഞെടുപ്പിന്​ മുമ്പ്​ ​പ്രാബല്യത്തിൽ വരുത്തിയ സി.എ.എ ചട്ടങ്ങൾ എന്താണ്​ സൃഷ്​ടിക്കുക? പൗരത്വം ആർക്കാണ്​ ലഭിക്കുക? എന്താണ്​ ഹിന്ദുത്വവാദികളുടെ ‘പൗരത്വ’ അജണ്ടയിൽ ഉള്ളത്​? അവരുടെ യുക്തി എന്താണ്​? –നിയമവിദഗ്​ധനും അഭിഭാഷകനും എഴുത്തുകാരനുമായ ലേഖകൻ സി.എ.എയെ വിശകലനം ചെയ്യുന്നു. ഇന്ത്യ എന്ന രാഷ്ട്രത്തിലെ പൗരത്വത്തിന്റെ അടിസ്ഥാനം എന്താണ്? എങ്ങനെയാണ് ഇവിടത്തെ പൗരത്വ നിയമങ്ങൾ കാലങ്ങളിലൂടെ വികസിച്ചുവന്നത്, വിവിധ ചരിത്ര സന്ദർഭങ്ങൾ അതിനെ എങ്ങനെയൊക്കെ സ്വാധീനിച്ചു? സമീപകാല പൗരത്വ ഭേദഗതി നിയമം എങ്ങനെ പൗരത്വത്തിന്റെ അടിസ്ഥാന സങ്കൽപനങ്ങളെയും ഭരണഘടനയുടെ അടിസ്ഥാന...

Your Subscription Supports Independent Journalism

View Plans
മോദി സർക്കാർ തെരഞ്ഞെടുപ്പിന്​ മുമ്പ്​ ​പ്രാബല്യത്തിൽ വരുത്തിയ സി.എ.എ ചട്ടങ്ങൾ എന്താണ്​ സൃഷ്​ടിക്കുക? പൗരത്വം ആർക്കാണ്​ ലഭിക്കുക? എന്താണ്​ ഹിന്ദുത്വവാദികളുടെ ‘പൗരത്വ’ അജണ്ടയിൽ ഉള്ളത്​? അവരുടെ യുക്തി എന്താണ്​? –നിയമവിദഗ്​ധനും അഭിഭാഷകനും എഴുത്തുകാരനുമായ ലേഖകൻ സി.എ.എയെ വിശകലനം ചെയ്യുന്നു. 

ഇന്ത്യ എന്ന രാഷ്ട്രത്തിലെ പൗരത്വത്തിന്റെ അടിസ്ഥാനം എന്താണ്? എങ്ങനെയാണ് ഇവിടത്തെ പൗരത്വ നിയമങ്ങൾ കാലങ്ങളിലൂടെ വികസിച്ചുവന്നത്, വിവിധ ചരിത്ര സന്ദർഭങ്ങൾ അതിനെ എങ്ങനെയൊക്കെ സ്വാധീനിച്ചു? സമീപകാല പൗരത്വ ഭേദഗതി നിയമം എങ്ങനെ പൗരത്വത്തിന്റെ അടിസ്ഥാന സങ്കൽപനങ്ങളെയും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെയും അട്ടിമറിക്കുന്നു എന്നീ കാര്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. പൗരത്വം എന്നത് പുറമെ ലളിതമായി തോന്നുമെങ്കിലും നിരവധി സങ്കീർണതകളും വൈരുധ്യങ്ങളും സംവഹിക്കുന്ന ഒന്നാണ്.

അത് ദേശീയതയുമായി പലപ്പോഴും ഇഴചേർന്നും ഇടകലർന്നും പോവുകയും പലപ്പോഴും മാറിമാറി പൊതു വ്യവഹാരങ്ങളിൽ ഉപയോഗിക്കപ്പെടുകയും ചെയ്യാറുണ്ടെങ്കിലും രണ്ടും ഒന്നല്ല; മൗലികമായി ഏറെ വ്യത്യാസങ്ങളുള്ള ഭിന്ന സങ്കൽപങ്ങളാണ്. പൗരത്വം എന്നത് ഒരു നിയമസ്വത്വം എന്നതുപോലെത്തന്നെ ഒരു രാഷ്ട്രീയ സ്വത്വംകൂടിയാണ്. പൗരത്വത്തിന്റെ ഒരു അടിസ്ഥാന അനിവാര്യ ഘടകമല്ല ദേശീയത. രാഷ്ട്രത്തിന്റെ അതിർത്തികളെ അതിലംഘിച്ചും ഭൗതികമായ ബന്ധങ്ങൾ ഒന്നും ഇല്ലാതെയും ദേശീയതയുടെ വൈകാരിക അനുഭവങ്ങൾ പങ്കുവെക്കപ്പെടുന്നുണ്ടാകും. എന്നാൽ, പൗരത്വത്തിന് രാഷ്ട്രത്തിന്റെ അതിരുകളും അതിനുള്ളിലെ സ്ഥിരവാസവും എല്ലാം പ്രധാനമാകും.

ഭരണഘടനകളിൽ സാധാരണ പൗരത്വത്തെ നിർവചിക്കാറില്ല. പൗരത്വ നിയമങ്ങളാണ് പൗരത്വത്തെ നിർണയിക്കാറ്. ഇന്ത്യൻ ഭരണഘടനാ നിർമാണ സഭയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട ഒരുഭാഗം പൗരത്വത്തെ സംബന്ധിച്ചുള്ളതാണ്. ഭരണഘടന നിർമാണ സഭ സമ്മേളിച്ച 1946-49 കാലഘട്ടത്തിൽ ഏതാണ്ട് രണ്ടുവർഷത്തോളം പൗരത്വത്തെ സംബന്ധിച്ചുള്ള ചർച്ചകൾ നടന്നു എന്നതും ഏതാണ്ട് 120 ഭേദഗതികൾ അവതരിപ്പിക്കപ്പെട്ടു എന്നതും പൗരത്വത്തെ സംബന്ധിച്ചുള്ള അനുച്ഛേദങ്ങൾ രൂപപ്പെടുത്തുന്നതിൽ ഭരണഘടനാ നിർമാണ സഭയിലെ അംഗങ്ങൾ അഭിമുഖീകരിച്ച വെല്ലുവിളികളെയും പ്രതിസന്ധികളെയും വെളിപ്പെടുത്തുന്നുണ്ട്. അവ ഏറെയും വിഭജനം ഉൾപ്പെടെയുള്ള ചരിത്ര സാഹചര്യങ്ങളുടെ നിർമിതിയായിരുന്നു എന്നുകൂടി അറിയേണ്ടതുണ്ട്.

‘‘ഈ ഒരു അനുച്ഛേദമല്ലാതെ വേറെ ഏതെങ്കിലും അനുച്ഛേദം ഭരണഘടന നിർമാതാക്കൾക്ക് ഇത്രയും തലവേദന നൽകിയിട്ടില്ല. എല്ലാ സാഹചര്യങ്ങളെയും സന്ദർഭങ്ങളെയും ഉൾക്കൊള്ളുന്ന നിലയിൽ രൂപപ്പെടുത്തുന്നതിനുവേണ്ടി എത്രമാത്രം കരട് തയാറാക്കി എന്നോ എത്രമാത്രം ഭേദഗതികൾ തയാറാക്കി എന്നതിനോ കണക്കില്ല’’ എന്ന് അംബേദ്‌കർ തന്നെ പറഞ്ഞിട്ടുണ്ട്.

ഇന്ത്യ സ്വതന്ത്രമാവുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന ബ്രിട്ടീഷ് കൊളോണിയൽ നിയമത്തിൽ പൗരത്വത്തിന്റെ അടിസ്ഥാനം വംശമായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനികൊണ്ടുവന്ന രണ്ടു പ്രധാനപ്പെട്ട പൗരത്വ നിയമങ്ങൾ Regulating Act,1773, Charter 1774 എന്നിവയായിരുന്നു. ആ നിയമം ബാധകമായിരുന്നത് ബ്രിട്ടീഷ് പ്രജകൾക്കായിരുന്നു (Subjects). 1858ൽ കമ്പനിയിൽനിന്ന് ഇന്ത്യൻ കോളനിയുടെ ഭരണം ബ്രിട്ടീഷ് ഭരണകൂടം ഏറ്റെടുത്തപ്പോൾ ഇന്ത്യ എന്ന കോളനി ഭൂവിഭാഗം രണ്ട് രാഷ്ട്രീയ യൂനിറ്റുകൾ ആയിത്തീർന്നു; ബ്രിട്ടീഷ് ഇന്ത്യയും ഇന്ത്യൻ ഇന്ത്യയും. ഇതിൽ ബ്രിട്ടീഷ് ഇന്ത്യ നേരിട്ട് ബ്രിട്ടീഷ് ഭരണത്തിന് കീഴിലുള്ള പ്രദേശങ്ങളായിരുന്നു എങ്കിൽ ഇന്ത്യൻ ഇന്ത്യ പ്രാദേശിക രാജഭരണകൂടങ്ങൾക്ക് കീഴിലായിരുന്നു.

 

ബ്രിട്ടീഷ് പരമാധികാരത്തിന് വിധേയമായിരുന്നു ഈ ഭരണാധികാരികളും പ്രദേശങ്ങളുമെങ്കിലും അവിടത്തെ ജനങ്ങൾ ബ്രിട്ടീഷ് പ്രജകൾ (Subject) എന്ന പരിഗണനക്ക് അർഹരായിരുന്നില്ല. 1914ലെ British Nationality and Status of Aliens Act ബ്രിട്ടീഷ് പ്രജകളെ തന്നെ രണ്ടായി തരംതിരിച്ചു; സ്വാഭാവിക ജന്മംകൊണ്ട് ബ്രിട്ടീഷ് പ്രജകളായവരും കൊളോണിയൽ ഭരണകൂടം നൽകുന്ന സാക്ഷ്യപത്രങ്ങൾ വഴി പൗരത്വം സ്വാംശീകരിച്ചവരും. ഇതിൽ യൂറോപ്യൻ ബ്രിട്ടീഷ് വംശജരായ പൗരൻമാർക്ക് വലിയ മുൻഗണനകളും സവിശേഷ അവകാശങ്ങളും ഉണ്ടായിരുന്നപ്പോൾ തദ്ദേശീയരായ ഇന്ത്യക്കാർ ഇതിനൊന്നും അർഹതയില്ലാത്ത രണ്ടാംതരം പൗരൻമാരായിരുന്നു. ഭരണഘടന കൊളോണിയൽ കാലം മുതൽ തുടർന്നു വന്നിരുന്ന പൗരത്വത്തിലെ ഈ അസമത്വത്തെയാണ് ഇല്ലാതാക്കിയത്.

ന്യൂനപക്ഷാവകാശങ്ങൾ ഉൾ​െപ്പടെ ഭരണഘടനയിലെ വിവിധ അനുച്ഛേദങ്ങളെ വിഭജനം സ്വാധീനിച്ചതുപോലെ പൗരത്വത്തെ സംബന്ധിച്ചുള്ള അനുച്ഛേദങ്ങളെ രൂപപ്പെടുത്തുന്നതിലും അന്നത്തെ രാഷ്ട്രീയ കാലാവസ്ഥ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ കരട് തയാറാക്കുന്ന വേളയിൽ ആദ്യം മൗലികാവകാശങ്ങളുടെ ഭാഗമായാണ് പൗരത്വം വിഭാവനം ചെയ്തത്.

എന്നാൽ, മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനവും പലായനങ്ങളും അഭയാർഥി പ്രവാഹങ്ങളും ബർമ, സിലോൺ, മലേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ കുടിയേറിയ ഇന്ത്യൻ വംശജരുടെ ഇന്ത്യയിലേക്ക് തിരിച്ചുവരുമ്പോഴുള്ള പൗരത്വവും ഇതിനെല്ലാം നിശ്ചയിക്കേണ്ട സമയപരിധിയും തുടങ്ങി ഭരണഘടനാ നിർമാതാക്കളുടെ മുന്നിലുള്ള പരിഗണനാ വിഷയങ്ങൾ നിരവധിയായിരുന്നു, അത്യന്തം സങ്കീർണവുമായിരുന്നു. നിലവിലുള്ള ശൂന്യതയെ നികത്തുന്നതിനുള്ള താൽക്കാലിക സംവിധാനമായാണ് ഒടുവിൽ ഭരണഘടനയുടെ രണ്ടാം ഭാഗത്ത് പൗരത്വത്തെ സംബന്ധിച്ചുള്ള അഞ്ചു മുതൽ 11 വരെയുള്ള അനുച്ഛേദങ്ങൾ പ്രത്യക്ഷപ്പെടുന്നത്. അനുച്ഛേദം അഞ്ചിൽ ഭരണഘടന നിലവിൽ വരുമ്പോൾ എന്താണ് പൗരത്വത്തിന്റെ മാനദണ്ഡങ്ങൾ എന്നു പറയുന്നു.

ഇന്ത്യയിൽ ജനിച്ചവരോ മാതാപിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യയിൽ ജനിച്ചവരോ ഭരണഘടന നിലവിൽ വരുന്നതിനു തൊട്ടുമുമ്പ് അഞ്ചിൽ കുറയാത്ത വർഷങ്ങൾ ഇന്ത്യൻ ഭൗമ അതിർത്തിക്കകത്ത് സ്ഥിരതാമസക്കാരായിരുന്നവരോ ആണെങ്കിൽ ഇന്ത്യൻ പൗരന്മാരായിരിക്കുമെന്ന് പറയുന്നു. അനുച്ഛേദം അഞ്ചിന്റെ അടിസ്ഥാനം ഇന്ത്യ എന്ന ഭൂവിഭാഗവുമായുള്ള ബന്ധമാണ് (Jus Soli). ഏതെങ്കിലും തരത്തിലുള്ള സ്വത്വവുമായി പൗരത്വത്തെ ബന്ധപ്പെടുത്തുന്ന (Jus Sanguinis) വിഭാഗീയമായ സങ്കൽപനത്തിനു പകരം ആധുനികമായ ഒരു സങ്കൽപനത്തെ അത് മുന്നോട്ടു വെക്കുന്നു. ആറും ഏഴും അനുച്ഛേദങ്ങൾ വിഭജനം സൃഷ്ടിച്ച സാഹചര്യങ്ങളെ നേരിടുന്നതിനുള്ളതായിരുന്നു.

അനുച്ഛേദം ആറ് അനുസരിച്ച് ഇപ്പോൾ പാകിസ്താന്റെ ഭാഗമായ ഭൂഭാഗത്ത് ജനിച്ച് ഇന്ത്യയിലേക്ക് കുടിയേറിയ ഒരാളുടെ മാതാപിതാക്കളോ പൂർവ മാതാപിതാക്കളോ ഇന്ത്യക്കാരാണെങ്കിൽ അത്തരം ഒരു വ്യക്തിക്ക് ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടാകും. 1948 ജൂലൈ 19ന് മുമ്പാണ് ഈ കുടിയേറ്റം എങ്കിൽ ആ വ്യക്തിയെ ഇന്ത്യയിലെ സ്ഥിരതാമസക്കാരനായി കണക്കാക്കും (Resident in India). ഇനി ഈ തീയതിക്കുശേഷമാണെങ്കിൽ ആ വ്യക്തി നിശ്ചയിക്കപ്പെട്ട ഉ​േദ്യാഗസ്ഥൻ മുമ്പാകെ പൗരൻ ആയി രജിസ്റ്റർ ചെയ്യണം. ഇതിന്റെ മറു ഭാഗമായിരുന്നു അനുച്ഛേദം ഏഴ്. അത് ഇന്ത്യയിൽനിന്ന് പാകിസ്താനിലേക്ക് പോയി തിരിച്ചുവന്നവരുടെ പൗരത്വത്തെ സംബന്ധിച്ചായിരുന്നു.

വളരെ ശക്തമായ വാദപ്രതിവാദങ്ങൾ ഭരണഘടനാ നിർമാണസഭയിൽ നടന്ന ഒന്നായിരുന്നു ഈ അനുച്ഛേദം. ഈ രണ്ടു അനുച്ഛേദങ്ങളിലും ‘മതം’ എവി​െടയും പ്രത്യക്ഷത്തിൽ പരാമർശിക്കപ്പെടുന്നില്ലെങ്കിലും അനുച്ഛേദം ആറിന്റെ ഗുണഭോക്താക്കൾ ഹിന്ദുക്കളും ഏഴിന്റേത് മുസ്‍ലിംകളുമായിരുന്നു. ഭരണഘടനാ നിർമാണ സഭയിലെ ചർച്ചകളിൽ മതപരമായ വിഭാഗീയ സമീപനം അംഗങ്ങളുടെ ഭാഷകളിൽത്തന്നെ പ്രകടമായിരുന്നു എന്ന് ഇതിനെക്കുറിച്ച് പഠിച്ച നീരജ ഗോപാൽ ജയാൽ പറയുന്നുണ്ട്.

പാകിസ്താനിൽനിന്ന് ഇന്ത്യയിലേക്ക് വന്ന ഹിന്ദുക്കൾ ‘അഭയാർഥികളായി’ വ്യവഹരിക്കപ്പെട്ടപ്പോൾ വിഭജനത്തിന്റെ തന്നെ ഇരകളായി ഇന്ത്യയിൽനിന്നും പാകിസ്താനിലേക്ക് പോയി പിന്നീട് തങ്ങളുടെ ജീവനോ സ്വത്തോ കുടുംബമോ ബന്ധുമിത്രാദികളെയോ തേടി ഇന്ത്യയിലേക്കുതന്നെ തിരിച്ചു വന്ന മുസ്‍ലിംകൾ ‘കുടിയേറ്റക്കാരായി’ ആണ് വിശേഷിപ്പിക്കപ്പെട്ടത്. അവർ ഇന്ത്യ എന്ന ദേശത്തോടുള്ള കൂറ് നിസ്സാരമായി വലിച്ചെറിഞ്ഞവരും അഞ്ചാംപത്തികളും ഒക്കെയായി ചിത്രീകരിക്കപ്പെട്ടു. അതേസമയം തന്നെ അവരും വിഭജനം എന്ന ചരിത്ര സാഹചര്യത്തിന്റെ ഇരകളാണ് എന്ന് തിരിച്ചറിഞ്ഞവരും ഭരണഘടനാ നിർമാണ സഭയിൽ ഉണ്ടായിരുന്നു. അനുച്ഛേദം ഒമ്പത് അനുസരിച്ച് വിദേശ പൗരത്വം നേടുന്നയാളുടെ ഇന്ത്യൻ പൗരത്വം സ്വാഭാവികമായി ഇല്ലാതാകും.

 

അനുച്ഛേദം പത്തും പതിനൊന്നുമാണ് പാർലമെന്റിന് പൗരത്വത്തെ സംബന്ധിച്ചുള്ള നിയമനിർമാണത്തിന് അധികാരം നൽകുന്നത്. അങ്ങനെയാണ് 1955ൽ പാർലമെന്റ് ഇന്ത്യൻ പൗരത്വ നിയമം നിർമിക്കുന്നത്. മൂന്നു മുതൽ ഏഴുവരെയുള്ള വകുപ്പുകൾ പൗരത്വം നേടുന്നതിനെക്കുറിച്ചും എട്ടു മുതൽ പത്തുവരെയുള്ളവ പൗരത്വം നഷ്ടമാകുന്നതിനെക്കുറിച്ചും പറയുന്നു. പൗരത്വ നിയമം അനുസരിച്ച് അഞ്ച് രീതിയിൽ പൗരത്വം നേടാം എന്ന് പറയുന്നു: ജനനം, പിന്തുടർച്ച, രജിസ്ട്രേഷൻ, സ്വാംശീകരണം (Naturalisation), ഭൂഭാഗങ്ങളുടെ കൂട്ടിച്ചേർക്കൽ വഴി. ഇതിൽ ജനനം വഴിയുള്ള പൗരത്വത്തിന് രണ്ട് ഭേദഗതികൾ വന്നു, 1986ലും 2003ലും.

’86ലെ ഭേദഗതിയുടെ ഉദ്ദേശ്യലക്ഷ്യത്തിൽതന്നെ പറയുന്നത് ജനനം വഴി സ്വാഭാവികമായി പൗരത്വം ആർജിക്കുന്നത് തടയുന്നതിനുവേണ്ടിയാണ് ഈ ഭേദഗതി എന്നാണ്. ’86ലെ ഭേദഗതി അനുസരിച്ച് ഉപവകുപ്പ് രണ്ടിലെ ഒഴികെ 1950 ജനുവരി 26നോ അതിനുശേഷമോ. പക്ഷേ, 1986ലെ ഭേദഗതി നടപ്പിൽ വരുന്നതിനുമുമ്പ് ജനിച്ച വ്യക്തികളും അന്ന് അവരുടെ മാതാപിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യൻ പൗരന്മാരുമാണെങ്കിൽ അവർ ഇന്ത്യൻ പൗരന്മാരായിരിക്കും എന്നാണ്. ’86ലെ ഭേദഗതി വഴി ജനനം മുഖേന പൗരത്വം ആർജിക്കുന്നതിന് രണ്ട് നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്.

ഒന്ന് 1950 ജനുവരി 26-1986 എന്ന ഒരു കാലപരിധി കൊണ്ടുവന്നു. രണ്ട്; ഇവിടെ ജനിക്കുന്ന വ്യക്തിക്ക് ഈ ഭൂഭാഗവുമായി പാരമ്പര്യമായി ഒരു ബന്ധവും ഉണ്ടാകണമെന്ന് വന്നു. അതായത് ജനിക്കുന്ന വ്യക്തിയുടെ മാതാപിതാക്കളിൽ ഒരാളെങ്കിലും 86നുമുമ്പ് ഇന്ത്യൻ പൗരൻ/ പൗരി ആയിരിക്കണം. ഈ ഭേദഗതിക്കും 85ൽ ആറ് ഭേദഗതി ചെയ്ത് 6 A എന്ന പുതിയ വകുപ്പ് ഉൾപ്പെടുത്തുന്നതിനും പ്രധാന കാരണമായത് അന്നത്തെ ചരിത്ര സന്ദർഭങ്ങളും സമ്മർദങ്ങളുമാണ്.

പൂർവ പാകിസ്താനിൽനിന്നുള്ള അഭയാർഥി പ്രവാഹങ്ങൾ ബംഗ്ലാദേശ് രൂപവത്കരണ സമയമായപ്പോഴേക്കും അതിന്റെ മൂർധന്യത്തിലെത്തി. അസം വിദ്യാർഥി യൂനിയൻ എന്ന സംഘടന (പിന്നീടിത് അസം ഗണ പരിഷത്ത് എന്ന രാഷ്ട്രീയ പാർട്ടിയായി മാറുകയും അസമിലെ ഭരണകക്ഷിയായി മാറുകയും ചെയ്തു.) അസമിൽ ‘വിദേശികളുടെ’ കടന്നുകയറ്റം വഴി തദ്ദേശ സംസ്കാരം ഇല്ലാതാകുന്നു എന്ന പേരിൽ വലിയ പ്രക്ഷോഭങ്ങൾ ആരംഭിക്കുകയും 1983 ഫെബ്രുവരിയിൽ നെല്ലി എന്ന സ്ഥലത്ത് വലിയ കൂട്ടക്കൊല നടക്കുകയും ചെയ്തു. ഇത് ‘അസം ധാരണ’ എന്ന പേരിൽ പ്രക്ഷോഭകരും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളും തമ്മിൽ ഒരു രാഷ്ട്രീയ ധാരണയുണ്ടാക്കുന്നതിന് നിർബന്ധിതരാക്കി.

ഈ ധാരണയനുസരിച്ച് 1966ന് മുമ്പ് വന്നവരെയെല്ലാം ഇന്ത്യൻ പൗരന്മാരായി കണക്കാക്കും, 1966-71 വരെയുള്ളവരെ വിദേശികളായി കണക്കാക്കി രജിസ്ട്രേഷൻ വഴി ഇവിടെ തുടരാം; 71ന് ശേഷമുള്ളവരെയെല്ലാം അനധികൃത കുടിയേറ്റക്കാരായി കണക്കാക്കും. അങ്ങനെ അനധികൃത കുടിയേറ്റക്കാരായി പത്ത് ലക്ഷത്തിലധികം ആളുകളുണ്ട് എന്നായിരുന്നു കണക്ക്. അവരിൽ പലരും റേഷൻ കാർഡുൾ​െപ്പടെയുള്ള നിയമപരമായ രേഖകൾ കൈവശമുള്ളവരുമായിരുന്നു. 1985ലെ ഭേദഗതി കൊണ്ടുവന്നത് ഈ അനധികൃത കുടിയേറ്റക്കാരെയും 66ന് ശേഷം വന്ന ‘വിദേശികളെയും’ തെരഞ്ഞെടുപ്പ് പട്ടികയിൽനിന്ന് പുറത്താക്കാനായിരുന്നു. 1983ൽ കോൺഗ്രസ് ഭരണകൂടം ഈ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് പുറത്താക്കുന്നതിനായി IIIegal Migrants (Determination by tribunals) Act എന്ന നിയമം കൊണ്ടുവന്നു.

ഈ നിയമം അസം എന്ന സംസ്ഥാനത്തിനുമാത്രം ബാധകമായിരുന്നു. മാത്രവുമല്ല, ഇന്ത്യയിലെ വിദേശികളെ സംബന്ധിച്ചുള്ള നിയമം അനുസരിച്ച് പൗരത്വം തെളിയിക്കാനുള്ള ബാധ്യത അതത് വ്യക്തികൾക്കാണ്. ഈ നിയമം അതിൽനിന്ന് ഭിന്നമായി ട്രൈബ്യൂണലാണ് ഒരാളുടെ കുടിയേറ്റം അനധികൃതമാണോ എന്ന് നിശ്ചയിക്കേണ്ടതും തിരിച്ചയക്കേണ്ടതും.

ഈ നിയമം സുപ്രീംകോടതിയിൽ ചോദ്യംചെയ്യപ്പെട്ടു. ഭാരതീയ ജനതാ പാർട്ടി ഈ നിയമത്തിന് എതിരായിരുന്നു. അതുപോലെ അസം ഗണപരിഷത്തും ഇത് വിദേശികളെ പുറത്താക്കാനല്ല സംരക്ഷിക്കാനാണ് എന്ന് ആരോപിച്ചു. 2005ൽ സുപ്രീംകോടതി ഈ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയും എല്ലാ കേസുകളും 1964ലെ ഫോറിനേഴ്സ് ട്രൈബ്യൂണൽ ഓർഡർ അനുസരിച്ചുള്ള ട്രൈബ്യൂണൽ ഫോറിനേഴ്സ് ആക്ട് അനുസരിച്ച് നിശ്ചയിക്കാനും വിധിച്ചു.

2003 ഭേദഗതിയിൽ ജനനം വഴിയുള്ള പൗരത്വം കൂടുതൽ നിയന്ത്രണമുള്ളതാക്കി. 2003ന് മുമ്പ് ജനിച്ചവരുടെ ഏതെങ്കിലും മാതാപിതാക്കൾ ഇന്ത്യക്കാർ ആണെങ്കിൽ ജനനം വഴി പൗരത്വം ലഭിക്കും. എന്നാൽ, 2003ന് ശേഷമാണെങ്കിൽ മാതാപിതാക്കൾ ഇരുവരും ഇന്ത്യക്കാരാകണം. മാത്രവുമല്ല, ഇയാളുടെ ജനനസമയത്ത് അവരിൽ ഒരാളെങ്കിലും അനധികൃത കുടിയേറ്റക്കാരനാകാനും പാടില്ല. 2003ലെ ഭേദഗതിയിൽ ആറാം വകുപ്പിൽ ഒന്നാമത്തെ ഷെഡ്യൂൾ എന്നത് അനധികൃത കുടിയേറ്റക്കാർ എന്നാക്കിമാറ്റി. ഇതിനോടൊപ്പംതന്നെ പരിശോധിക്കേണ്ടതാണ് പൗരത്വ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ. 1965-71 കാലഘട്ടത്തിലും 1992ലെ ബാബരി മസ്ജിദ് ധ്വംസനത്തിനും ശേഷം പടിഞ്ഞാറൻ അതിർത്തികൾ വഴി രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് പാകിസ്താനിൽനിന്ന് ഹിന്ദുക്കളുടെ വ്യാപകമായ കുടിയേറ്റം സംഭവിച്ചിട്ടുണ്ട്. പാകിസ്താൻ പാസ്​പോർട്ടുള്ള ഇവരിൽ പലരും ഇന്ത്യയിലേക്ക് സന്ദർശനാനുമതിയുടെ ബലത്തിൽ വരുകയും ഇവിടെ തങ്ങി തിരിച്ചുപോകാത്തവരുമാണ്. അവർ പിന്നീട് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുകയായിരുന്നു.

അസം പ്രക്ഷോഭങ്ങളുടെ തുടർച്ചയിൽ പൗരത്വം നൽകുന്നതിനുള്ള അതത് ജില്ല കലക്ടർമാരുടെ അധികാരം യൂനിയൻ ഗവൺമെന്റ് പിൻവലിച്ച് അത് യൂനിയൻ ഗവൺമെന്റിൽത്തന്നെ നിക്ഷിപ്തമാക്കിയിരുന്നു. പാകിസ്താനിൽനിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കൾക്ക് പൗരത്വം നൽകുന്നതിന് അന്നത്തെ വാജ്പേയ് ഭരണകൂടം കണ്ടെത്തിയ വഴി പൗരത്വ ചട്ടങ്ങളിൽ ഭേദഗതി വരുത്തുക എന്നതായിരുന്നു. 1956ലെ പൗരത്വ ചട്ടങ്ങളിലെ ഭേദഗതി വഴി കൊണ്ടുവന്ന 8 A അനുസരിച്ച് പാകിസ്താൻ പൗരത്വമുള്ള ന്യൂനപക്ഷ ഹിന്ദു കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയിൽ സ്ഥിരമായി താമസിക്കണ​െമന്ന ഉദ്ദേശ്യത്തോടെ തങ്ങുന്നുണ്ടെങ്കിൽ അതത് ജില്ല കലക്ടർമാർക്ക് ഇന്ത്യൻ പൗരന്മരായി അവരുടെ അപേക്ഷകളിൽ രജിസ്റ്റർ ചെയ്യാം.

അങ്ങനെ രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ മാത്രം ജില്ല കലക്ടർമാർക്ക് പ്രത്യേക ക്യാമ്പുകൾ നടത്തി ഹിന്ദു കുടിയേറ്റക്കാർക്ക് പൗരത്വം നൽകാം. ഈ ചട്ട ഭേദഗതിയുടെ തുടർച്ചയും അതിന്റെ നിയമത്തിലേക്കുള്ള വ്യാപനവുമാണ് 2019 വർഷത്തിൽ പൗരത്വനിയമത്തിൽ വരുത്തിയ ഭേദഗതികൾ. നേരത്തേ വാജ്പേയ് ഭരണകൂടം രണ്ട് സംസ്ഥാനങ്ങൾക്ക് മാത്രമായി, ഒരുപക്ഷേ പരീക്ഷണാടിസ്ഥാനത്തിൽ കൊണ്ടുവന്ന ഭേദഗതിയാണ് ഇപ്പോൾ പൗരത്വ നിയമത്തിലും നടപ്പാക്കുന്നത്. പാകിസ്താനിൽനിന്നുള്ള ഹിന്ദുക്കൾക്ക് മാത്രമല്ല, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരും ബുദ്ധിസ്റ്റ്, ജൈന, പാഴ്സി, ക്രിസ്ത്യൻ എന്നിവർക്കുകൂടി ഫോറിനേഴ്സ് നിയമത്തിൽനിന്ന് ഇളവ് അനുവദിക്കുന്നു എന്നുമാത്രം.

ഇന്ത്യൻ ഭരണഘടനയിലെ പൗരത്വത്തെ സംബന്ധിക്കുന്ന അനുച്ഛേദങ്ങൾ മുതൽ 55ലെ പൗരത്വ നിയമവും അതിന് ’85, ’86, 2004 എന്നീ വർഷങ്ങളിലെ ഭേദഗതികളും ഒടുവിൽ 2019ലെ ഭേദഗതികൾ വരെ പരിശോധിക്കുമ്പോൾ കാണാവുന്ന പ്രധാന മാറ്റം അത് പൗരത്വത്തിന്റെ അടിസ്ഥാനമായി ഈ ഭൂഭാഗവുമായുള്ള ബന്ധം എന്ന അടിസ്ഥാന സങ്കൽപത്തിൽനിന്നും സ്വത്വത്തിലേക്ക് പടിപടിയായി മാറി എന്നതാണ്. നേരത്തേ ഇന്ത്യൻ പൗരത്വത്തിന്റെ അടിസ്ഥാന തത്ത്വം എല്ലാവരെയും ഉൾക്കൊള്ളുന്ന ഒന്നായിരുന്നു (Inclusive). അത് ക്രമത്തിൽ മാറി പ്രവർജകമായി മാറി (Excluding).

അസം പ്രക്ഷോഭത്തിന്റെ കാതൽ ‘പുറത്തുനിന്നു വന്നവർ’ ഭൂരിപക്ഷമാകുന്നതോടെ അസമീസ് സ്വത്വം ഇല്ലാതാകുന്നു എന്നതായിരുന്നു. അതിന് വഴങ്ങുകയായിരുന്നു ഭരണകൂടം. പാകിസ്താനിൽനിന്നുള്ള ഹിന്ദു ന്യൂനപക്ഷത്തിന് പൗരത്വ ചട്ടങ്ങളിലെ ഭേദഗതി വഴി രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പൗരത്വം അനുവദിച്ചപ്പോൾ പൗരത്വത്തിന് അടിസ്ഥാനമായി മത സ്വത്വംകൂടി ഉൾച്ചേർത്തു. നിയമത്തിലെ ഭേദഗതികൾ വഴി ഇന്ത്യൻ പൗരത്വത്തിന്റെ അടിസ്ഥാനം സ്വത്വമാണെന്ന് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.

പാകിസ്താൻ പൗരനാണെങ്കിലും ഹിന്ദുവാണെങ്കിൽ ഇന്ത്യൻ പൗരത്വം സ്വാഭാവികമായി മാറുകയും അതേസമയം, ഇന്ത്യയിൽ ജനിച്ചുവളർന്ന ഒരു മുസ്‍ലിം നാമധാരി അയാളുടെ മാതാപിതാക്കൾ ആരെങ്കിലും ഒരാൾ അനധികൃത താമസക്കാരനായതുകൊണ്ടു മാത്രം പൗരനല്ലാതാവുകയും ചെയ്യുന്ന വിചിത്രമായ സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തിനകത്തുതന്നെ അപരത്വത്തെ സൃഷ്ടിക്കുകയും അതിൽനിന്ന് ഭീതി ഉൽപാദിപ്പിക്കുകയുമാണ് ഭരണകൂടം ചെയ്യുന്നത്. നിർഭാഗ്യവശാൽ ഉന്നത നീതിപീഠംപോലും അതിന് വഴിപ്പെടുകയും ചെയ്യുന്നു.

ഈ സന്ദർഭത്തിൽ എം.എസ്. ഗോൾവാൾക്കറുടെ ‘We or Our Nationhood Defined’ എന്ന 1939ൽ പ്രസിദ്ധീകരിച്ച ചെറുപുസ്തകത്തിൽ അഞ്ചാം അധ്യായത്തിൽനിന്നുള്ള ഭാഗം ഉദ്ധരിക്കുന്നത് പൗരത്വ നിയമ ഭേദഗതിയുടെ പ്രത്യയശാസ്ത്രത്തെ മനസ്സിലാക്കുന്നതിന് സഹായകരമാകും: “At the outset we must bear in mind that so far as ‘nation’ is concerned, all those who fall outside the fivefold limits of that idea can have no place in national life unless they abandon their differences, adopt the religion, culture and language of the national and completely merge themselves in the national race. So long as they maintain their racial, religious and cultural differences, they cannot but only be foreigners, who may be either friendly or inimical to the nation.”

അസം ട്രൈബ്യൂണൽ റദ്ദാക്കിയ സുപ്രീംകോടതി വിധിന്യായത്തിൽ 1998ലെ അസം ഗവർണറുടെ റിപ്പോർട്ട് വ്യാപകമായി ഉദ്ധരിക്കുന്നുണ്ട്. അതിൽ ഒരുഭാഗത്ത് പറയുന്നത് ‘‘അനധികൃത കുടിയേറ്റക്കാർ ഈ ജില്ലകളെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളാക്കി മാറ്റുന്നു. വലിയ കാലതാമസമില്ലാതെ തന്നെ ഈ പ്രദേശങ്ങളെ ബംഗ്ലാദേശിൽ ലയിപ്പിക്കാനുള്ള ആവശ്യം ഉയരും. വളർന്നുവരുന്ന ആഗോള ഇസ്‍ലാമിക ഭീകരവാദം അതിനുള്ള പ്രേരക ശക്തിയായി മാറുകയും ചെയ്യും’’ എന്നാണ്. അതേ സമയം, ഓവർസീസ് ഇന്ത്യൻ സിറ്റിസൺഷിപ് പ്രകാരം നിയമത്തിലെ ഏഴാം വകുപ്പ് അനുസരിച്ച് ഇന്ത്യ എന്ന ഭൂഭാഗത്തിൽ ഒരിക്കൽപോലും വന്നിട്ടില്ലാത്തവർക്കും ഇന്ത്യയിൽ ജനിച്ചിട്ടില്ലാത്തവർക്കും അവരുടെ മാതാപിതാക്കളോ പൂർവ മാതാപിതാക്കളോ വഴിയുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വത്തിന് സമാനമായ സ്ഥാനം നൽകുന്നു. രാഷ്ട്രീയ പദവികളും വോട്ട് ചെയ്യാനുള്ള അവകാശവും ഒഴികെ മറ്റ് എല്ലാ അവകാശങ്ങളും അവർക്ക് ലഭ്യമാകുന്നു.

എന്നാൽ, ഇതും പാകിസ്താനി, ബംഗ്ലാദേശികൾക്ക് ലഭ്യമല്ല. തലത് ജമാൽ സിദ്ദീഖിയുടെ കേസിൽ അവരുടെ മാതാപിതാക്കൾ രണ്ടുപേരും സ്വാതന്ത്ര്യത്തിനുമുമ്പ് ഇന്ത്യയിൽ ജനിച്ചവരായിട്ടും അവരുടെ PIO അപേക്ഷ നിരസിച്ചത് അവർക്ക് പാകിസ്താൻ പാസ്​പോർട്ട് ഉണ്ടായിരുന്നു എന്ന കാരണത്താലാണ്. അവർ ഹിന്ദുവായിരുന്നു എങ്കിൽ PIO അല്ല സമ്പൂർണ പൗരത്വം തന്നെ ലഭിക്കുമായിരുന്നു എന്നതാണ് വൈരുധ്യം. ഇനി മോതി മിയ റഹീം മിയ, റസിയ ബീഗം എന്നീ കേസുകളിൽ എത്തുമ്പോൾ ഇന്ത്യൻ പാസ്​പോർട്ട് ഉണ്ടായിട്ടും കോടതി അവ അവിശ്വസിക്കുകയാണ് ചെയ്തതെന്ന് കാണാം. ചതിയോ വഞ്ചനയോ വഴി അനധികൃതമായി സമ്പാദിച്ചതാകും ഇന്ത്യൻ പാസ്​പോർട്ട് എന്ന നിഗമനത്തിലാണ് കോടതി എത്തിയത്.

പൗരത്വ നിയമ ഭേദഗതിയുടെ മറ്റൊരു വൈചിത്ര്യം അത് ഹിന്ദു ന്യൂനപക്ഷത്തിന് സംരക്ഷണം നൽകുമ്പോഴും ശ്രീലങ്കയിൽനിന്നുള്ള തമിഴ് ഹിന്ദുക്കൾക്ക് ലഭ്യമല്ല എന്നതാണ്. എൺപതുകളുടെ ആദ്യം മുതൽ 2012 വരെ ശ്രീലങ്കയിൽനിന്ന് ഹിന്ദു തമിഴ് അഭയാർഥി പ്രവാഹം ഉണ്ടായിട്ടുണ്ട്. 2016 നവംബർ 1 വരെയുള്ള കണക്കുപ്രകാരം ഇന്ത്യയിൽ അഭയംതേടിയിട്ടുള്ള ശ്രീലങ്കൻ തമിഴരുടെ എണ്ണം 1,01,219 ആണ്. അവരെ പീഡിപ്പിച്ചു ഓടിച്ചുവിട്ടത് ശ്രീലങ്കൻ സിംഹളരാണ്, അവർ ബുദ്ധമതത്തിൽപ്പെട്ടവരാണ്.

 

വിവേചനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പൗരത്വ ചട്ടങ്ങൾ അനുസരിച്ച് ബംഗ്ലാദേശി പാകിസ്താനി ഹിന്ദുക്കൾക്ക് പൗരത്വത്തിന് അപേക്ഷിക്കാനുള്ള ഫീസ് നൂറുരൂപയാകുമ്പോൾ ശ്രീലങ്കൻ ഹിന്ദുക്കൾക്ക് അത് പതിനായിരമാണ് എന്നത്! ഇന്ത്യയിൽ അഭയാർഥികളുടെ വലിയ വിഭാഗം ഈ ശ്രീലങ്കൻ തമിഴരാണെങ്കിൽ മറ്റൊരു കൂട്ടർ തിബത്തൻ അഭയാർഥികളാണ്. അവരെ പുറത്താക്കുന്നത് ചൈനീസ് വംശജരാണ്. റോഹിങ്ക്യൻ മുസ്‍ലിംകളെ പുറത്താക്കുന്നത് മ്യാന്മറിലെ ബുദ്ധിസ്റ്റുകളാണ്. മുസ്‍ലിംകളിൽതന്നെ പീഡനം നേരിടുന്ന അഹ്മദീയ, ബലൂച്, ഹസാരാ വിഭാഗങ്ങൾക്കൊന്നും ഇന്ത്യയിൽ അഭയത്തിന് അർഹതയില്ല. ഭൂട്ടാനിൽ വിവേചനം നേരിടുന്ന ക്രിസ്ത്യാനികൾക്കും ഈ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നില്ല.

പ്രത്യക്ഷത്തിൽതന്നെ ഈ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണ്. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 14 നൽകുന്ന നിയമത്തിനു മുന്നിലുള്ള തുല്യത എല്ലാ വ്യക്തികൾക്കും അവകാശപ്പെട്ടതാണ്. വസ്തുനിഷ്ഠ കാരണങ്ങളുടെ അടിസ്ഥാനത്തിലേ വ്യത്യസ്ത സമീപനം സാധ്യമാകൂ. ചില രാജ്യങ്ങളിൽനിന്നുള്ള ചില മത വിഭാഗങ്ങൾക്കു മാത്രമായി നിയമം നിർമിക്കുന്നതിന് ഒരു സാധൂകരണവുമില്ല. രാം മാധവും അമിത് ഷായും ഉൾപ്പെടെയുള്ള ബി.ജെ.പി വക്താക്കൾ നൽകുന്ന വിശദീകരണം ഇത് വിഭജനത്തിന്റെ ഇരകൾക്ക് നൽകുന്ന സംരക്ഷണമാണെന്നാണ്.

പക്ഷേ, നിയമത്തിൽ അത് പറയുന്നില്ല എന്നു മാത്രമല്ല അതിൽ എങ്ങനെ അഫ്ഗാനിസ്താൻ ഉൾപ്പെടുന്നു എന്നോ എങ്കിൽ എന്തുകൊണ്ട് വിഭജനത്തിന്റെ ഇരകളായ മുസ്‍ലിംകൾ ഈ സംരക്ഷണത്തിനും ആനുകൂല്യത്തിനും അർഹരാകുന്നില്ല എന്നോ വിശദീകരിക്കുന്നില്ല. അമിത് ഷായുടെ വിശദീകരണം വിഭജനസമയത്ത് ഇന്ത്യയിൽനിന്ന് അഫ്ഗാനിസ്താനിലേക്കും അമുസ്‍ലിംകൾ പോയിട്ടുണ്ട് എന്നും മുസ്‍ലിംകൾ മുസ്‍ലിം രാജ്യത്ത് പോയത് മതത്തിന്റെ അടിസ്ഥാനത്തിൽ ആയതുകൊണ്ട് അവർക്ക് സംരക്ഷണം ആവശ്യമില്ല എന്നുമാണ്. പ്രത്യക്ഷമായ ഈ വർഗീയ ന്യായീകരണങ്ങൾ ഒരു സെക്കുലർ ഭരണഘടന നിലനിൽക്കുന്ന രാജ്യത്തെ കോടതികൾക്ക് അംഗീകരിക്കാൻ കഴിയുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്ന ചോദ്യം.

ഇതിനോടകംതന്നെ നിരവധിപേർ ഈ ഭേദഗതികൾ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചുകഴിഞ്ഞു. പൗരത്വ നിയമകാര്യത്തിലും നിയമനിർമാണത്തിനും പാർലമെന്റിന് വളരെ വിപുലമായ അധികാരങ്ങളുണ്ട്. മറ്റു പല കാര്യങ്ങളിൽ എന്നപോലെ ഇതിലും വലിയ ഭൂരിപക്ഷമുള്ള ഒറ്റ പാർട്ടി ഭരണകൂടം നിയമനിർമാണത്തിനുള്ള പാർലമെന്റ് അധികാരങ്ങൾ വിഭാഗീയ ലക്ഷ്യത്തോടെ ദുരുപയോഗം ചെയ്യുമെന്ന് ഭരണഘടനാ നിർമാതാക്കൾ സങ്കൽപിച്ചിരുന്നില്ല.

പൗരത്വത്തെ സംബന്ധിക്കുന്ന കേസുകളിൽ ദേശത്തിന്റെ സുരക്ഷ, അഖണ്ഡത എന്നിവയുമായി പലപ്പോഴും ബന്ധപ്പെടുത്തുന്നതിനാൽ കോടതികൾ ഭരണകൂട നടപടികൾ ശരിവെക്കുകയാണ് കൂടുതലും ചെയ്യാറ്. വ്യക്തികളുടെ മൗലികാവകാശങ്ങൾ, സ്വാഭാവിക നീതി തുടങ്ങിയ സങ്കൽപങ്ങളും തത്ത്വങ്ങളും ദേശസുരക്ഷ, അഖണ്ഡത എന്നിവയുടെ പേരിൽ വിസ്മരിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ആണ് ചെയ്യാറ്. അത്തരം ഒരു യാന്ത്രിക യാഥാസ്ഥിതിക സമീപനമാണ് ഉന്നത നീതിപീഠം ഈ കേസുകളിലും പിന്തുടരുന്നത് എങ്കിൽ അത് നീതിന്യായ വ്യവസ്ഥയെ ഉൾപ്പെടെ സാധ്യമാക്കുന്ന/ നിലനിർത്തുന്ന ഭരണഘടനാ വാഴ്ചയുടെ കൂടി അവസാനമായിരിക്കും.

=========

അവലംബിത ഗ്രന്ഥങ്ങൾ, ലേഖനങ്ങൾ, പഠനങ്ങൾ, കേസുകൾ

1. Jayal Gopal Niraja: Citizenship and its discontents an Indian History, Harward University Press London, 2013

2. Choudhari Sujit, Khosla Madhav and Mehta B Pratap ed, : Oxford Hand Book of Indian Constitution, Oxford University Press, New Delhi,2016. ch.10

3. Seervai. H.M: Constitution of India, Vol1, 319-25, 4th ed, Universal Book Traders, 2002

4. Shiva Rao B: The Framing of Indian Constitution A study, Indian Institute of Public Administration 1968, 152

5. Constituent assembly debates, Vol 9, 347. Loksabha Secretariat 1986

Cases referred

1. State trading corporation of India v The commercial tax officer AIR 1963 SC 1811

2. Moti miya Rahim Miya v State of Maharashtra AIR 2004 Bom 260

3. Razia Begum v State (2008)158 DLT 630

News Summary - weekly articles