Begin typing your search above and press return to search.
proflie-avatar
Login

ദലിത് മുന്നേറ്റത്തിനും രാഷ്ട്രീയത്തിനും മുന്നിലെ വെല്ലുവിളികൾ

ദലിത് മുന്നേറ്റത്തിനും രാഷ്ട്രീയത്തിനും മുന്നിലെ  വെല്ലുവിളികൾ
cancel

െഎക്യകേരളത്തിൽ തെരഞ്ഞെടുപ്പ് ^ജനാധിപത്യ പ്രക്രിയ 1957 മുതൽ ആരംഭിച്ചെങ്കിലും ദലിതുകൾക്ക് ആ പ്രക്രിയയിൽ രാഷ്ട്രീയം പറഞ്ഞ് ഇടപെടാൻ കഴിഞ്ഞിട്ടില്ല. അതാണ് ദലിതർ അനുഭവിക്കുന്ന എല്ലാ പിന്നാക്കാവസ്ഥകൾക്കും കാരണമെന്ന് ചൂണ്ടിക്കാട്ടാനാണ് ഈ ലേഖനം ശ്രമിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകമായി മാറാതെ സ്വയം നിർണയിക്കാനുള്ള അവസരം ദലിതുകൾതന്നെ ഉണ്ടാക്കിയിട്ടില്ലെങ്കിൽ ജാതിവിവേചനവും സാമ്പത്തിക പിന്നാക്കാവസ്ഥയും ഇനിയും തുടരും. ജൂല്ലൈ 22ന് തിരുവനന്തപുരം പ്രസ് ക്ലബിൽവെച്ച് ‘സാഹോദര്യസമത്വ സംഘം’ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച രജനി എസ്. ആനന്ദ് അനുസ്മരണ യോഗത്തിൽ അവതരിപ്പിക്കപ്പെട്ട...

Your Subscription Supports Independent Journalism

View Plans

െഎക്യകേരളത്തിൽ തെരഞ്ഞെടുപ്പ് ^ജനാധിപത്യ പ്രക്രിയ 1957 മുതൽ ആരംഭിച്ചെങ്കിലും ദലിതുകൾക്ക് ആ പ്രക്രിയയിൽ രാഷ്ട്രീയം പറഞ്ഞ് ഇടപെടാൻ കഴിഞ്ഞിട്ടില്ല. അതാണ് ദലിതർ അനുഭവിക്കുന്ന എല്ലാ പിന്നാക്കാവസ്ഥകൾക്കും കാരണമെന്ന് ചൂണ്ടിക്കാട്ടാനാണ് ഈ ലേഖനം ശ്രമിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകമായി മാറാതെ സ്വയം നിർണയിക്കാനുള്ള അവസരം ദലിതുകൾതന്നെ ഉണ്ടാക്കിയിട്ടില്ലെങ്കിൽ ജാതിവിവേചനവും സാമ്പത്തിക പിന്നാക്കാവസ്ഥയും ഇനിയും തുടരും.

ജൂല്ലൈ 22ന് തിരുവനന്തപുരം പ്രസ് ക്ലബിൽവെച്ച് ‘സാഹോദര്യസമത്വ സംഘം’ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച രജനി എസ്. ആനന്ദ് അനുസ്മരണ യോഗത്തിൽ അവതരിപ്പിക്കപ്പെട്ട ആശയങ്ങളും അവിടെ നടന്ന പ്രഭാഷണങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളുമാണ് ഈ ലേഖനത്തിനാധാരം. കെ. ശശിധരൻ മാസ്റ്റർ, ഒ.പി. രവീന്ദ്രൻ, എസ്. സുകുമാരൻ ഐ.എ.എസ്, ഡോ. വി. മധു, ശിവൻകുട്ടി, എം.കെ. ദീപ്തിമോൾ, അനന്ദു രാജ്, ഡോ. ശ്രീനു ജി. ദാസ് എന്നിവരുടെ അനുസ്മരണ പ്രസംഗങ്ങളിൽനിന്നാണ് താഴെ വിവരിക്കുന്ന വസ്തുതകൾ ശേഖരിച്ചത്.

രാഷ്ട്രീയമായി സംഘടിക്കുകയും വേർതിരിയുകയും ചെയ്യാത്തതിന്റെ ഫലമാണ് ഫലപ്രദമായി പ്രതികരിക്കാൻ കഴിയാത്ത സമുദായമായി കേരളത്തിലെ ദലിത്-ആദിവാസി ജനതക്ക് ഇന്നും തുടരേണ്ടിവരുന്നത്. ഏതൊരു സമൂഹത്തിനും പുരോഗതി കൈവരിക്കാൻ അനിവാര്യമായ മുന്നുപാധിയാണ് വിദ്യാഭ്യാസം നേടിയ ജനത. ദലിത്-ആദിവാസി വിഭാഗങ്ങൾക്ക് ഏതെങ്കിലും ഒരു മൂലധനം ഉണ്ടാക്കിയെടുക്കാൻ കഴിയുന്നത് വിദ്യാഭ്യാസത്തിലൂടെ മാത്രമാണ്. അറിവുള്ള ജനത അവരുടെ ജീവിതത്തിന്റെ അടിവേരുകൾ അന്വേഷിക്കുകയും അവശത അനുഭവിക്കേണ്ടിവരുന്നതിന്റെ കാരണങ്ങളെ യുക്തിയുടെയും ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിൽ മനസ്സിലാക്കുകയും ചെയ്യുന്നു. അറിവ് ആർജിക്കാനുള്ള അവകാശം ചരിത്രത്തിൽ നിഷേധിക്കപ്പെട്ട ജനത അറിവ് സ്വായത്തമാക്കുന്നതുതന്നെ വിപ്ലവവും ഒരു സാമൂഹിക പ്രതികരണവുമാണ്. അതുകൊണ്ടായിരിക്കണം ഡോ. അംബേദ്കർ ആദ്യം വിദ്യാഭ്യാസം നേടാനും പിന്നീട് സംഘടിക്കാനും അതിനുശേഷം പ്രതിഷേധിക്കാനും തന്റെ ജനതയോട് ആഹ്വാനംചെയ്തത് (educate, organize and agitate). അംബേദ്കറുടെ ജീവിതംതന്നെ ഈ ആഹ്വാനത്തിന് ഒരു തെളിവാണ്.

 

വിദ്യ എന്ന മൂലധനം

1915 തൊട്ട് 1923 വരെ ഉന്നത വിദ്യാഭ്യാസം നേടിയ അംബേദ്കർ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്നും അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽനിന്നും സാമ്പത്തികശാസ്ത്രത്തിലും നരവംശശാസ്ത്രത്തിലും നിയമത്തിലും ബിരുദങ്ങളും സാമൂഹികശാസ്ത്രത്തിൽ ഉന്നതമായ നേട്ടങ്ങളും ഉണ്ടാക്കി. ആ മൂലധനം മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഇന്ത്യയിലെ സവർണർപോലും ചുരുക്കമായി മാത്രമേ വിദേശസർവകലാശാലകളിൽ അന്ന് പഠിക്കുന്നുണ്ടായിരുന്നുള്ളൂ. ഡോ. അംബേദ്കർ ഇന്ത്യയിൽ ആദ്യത്തെ നിയമമന്ത്രിയും ഭരണഘടനയുടെ മുഖ്യനിർമാതാവുമാകുന്നത് ആരുടെയും ഔദാര്യംകൊണ്ടല്ല; വിദ്യാഭ്യാസമെന്ന മൂലധനംകൊണ്ടാണ്. തിരുവിതാംകൂറിൽ പൊതുഇടങ്ങൾ നിർമിച്ച മഹാനായ അയ്യൻകാളിയും വിദ്യാഭ്യാസത്തിന്റെ ശക്തി കണ്ടറിഞ്ഞാണ് തന്റെ സമുദായത്തിൽ പത്ത് ബി.എക്കാർ ഉണ്ടായിക്കാണാൻ ആഗ്രഹിച്ചത്. സാമ്പത്തിക സംരംഭങ്ങളെക്കാൾ അദ്ദേഹവും ഉൗന്നൽ കൊടുത്തത് അറിവിനായിരുന്നു. എന്നാൽ, ദലിത്-ആദിവാസി ജനങ്ങളുടെ ഇന്നത്തെ തലമുറ വിദ്യാസമ്പന്നരാണെങ്കിലും സമകാലിക സാമൂഹിക പുരോഗതിക്കനുസരിച്ച് ജീവിതം മുേന്നാട്ടുകൊണ്ടുപോകാൻ കഴിയാത്തവരായി മാറുന്നു. പഠനത്തിനിടയിൽ രജനി എസ്. ആനന്ദ് എന്ന വിദ്യാർഥി ആത്മഹത്യചെയ്യുന്നത് ജാതിപീഡനംകൊണ്ടും അപമാനം സഹിക്കവയ്യാതെയുമായിരുന്നു. ഈ അടുത്ത കാലത്ത് തിരുവനന്തപുരം നേമത്ത് സ്കൂൾ വിദ്യാർഥിനി ജീവ

നൊടുക്കിയതും ഇതേ കാരണത്താലാണ്. തൊലി കറുത്ത പെൺകുട്ടികളോട് നിന്റെ ഫോട്ടോയെടുത്താൽ പതിയില്ലല്ലോ എന്നിങ്ങനെ കളിയാക്കുന്നതും അവഗണിക്കുന്നതും ചീത്തവിളിക്കുന്നതുമൊക്കെ സഹപാഠികൾ മാത്രമല്ല, സ്കൂൾ അധ്യാപികമാർ കൂടിയാണെന്നതിന് നിരവധി തെളിവുകളുണ്ട്. കേരളത്തിലെ ദലിത്-ആദിവാസി ജനത അവരുടെ സ്കൂൾ വിദ്യാഭ്യാസ കാലത്തെ ജാതി അനുഭവങ്ങൾ എഴുതിയാൽ കേരളം മലയാളികളുടെ മാതൃഭൂമിയായിട്ടല്ല ‘മൃതഭൂമി’യായിട്ടായിരിക്കും വിശേഷിപ്പിക്കേണ്ടിവരുക. ജാതിഭ്രാന്താലയമായിട്ടായിരിക്കും അതെന്നു നിശ്ചയം. സാമൂഹികമായി അനുഭവിച്ച വിവേചനങ്ങളെ രാഷ്ട്രീയ ആയുധമാക്കാൻ ഈ ജനത അവരുടെ വിദ്യാഭ്യാസകാലത്തെ വിവേചനങ്ങൾ തുറന്നെഴുതുകതന്നെ വേണമെന്നാണ് സാഹോദര്യ സമത്വസംഘം പ്രവർത്തകർ ആവശ്യപ്പെടുന്നത്.

കോവിഡ് കാലത്ത് വിദ്യാഭ്യാസം തടസ്സപ്പെട്ടത് ദലിത്-ആദിവാസി വിദ്യാർഥികൾക്കാണ്. ആ കാലത്തെ തടസ്സപ്പെടൽ ഇന്നും തുടരുകയാണ്. ഈ ശൂന്യത പരിഹരിക്കാൻ വിദ്യാർഥികൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കോവിഡാനന്തരം എല്ലാവരും ഡിജിറ്റൽ യുഗത്തിലേക്ക് കടന്നപ്പോൾ ഡിജിറ്റൽ ലോകത്ത് പിടിച്ചുനിൽക്കാൻ കഴിയാത്തവരായി മാറുന്നത് ഈ അവശത അനുഭവിക്കുന്നവരാണ്. കോളജുകളും സർവകലാശാലകളും ഓൺലൈൻ രീതിയിലാണ് അപേക്ഷകൾ സമർപ്പിക്കാൻ ആവശ്യപ്പെടുന്നത്. നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാതെ പോകുന്നത് ഡിജിറ്റൽ വിടവ് കാരണമാണെന്ന് കോളജ്-സർവകലാശാല അധികൃതർക്ക് മനസ്സിലാവുന്നില്ല.

 

സംവരണ തത്ത്വം അട്ടിമറിക്കാനായി അവസരം കാത്തുനിൽക്കുന്ന അധികൃതർ കേരളത്തിൽ ഒരു സാധാരണ കാഴ്ചയായി മാറുന്നു. മെറിറ്റിൽ ഒന്നാം റാങ്കിൽ വരുന്ന വിദ്യാർഥികളെയും സംവരണത്തിൽ ചേർക്കുന്ന കുബുദ്ധികൾ ഉന്നത വിദ്യാഭ്യാസത്തിന്റെ കസേരകളിൽ ഇരിക്കുകയാണ്. പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് കേരളത്തിലും വെളിയിലും വിദേശത്തും പഠിക്കാൻ സർക്കാർ ധനസഹായം നൽകണമെന്ന വ്യവസ്ഥ നിലനിൽക്കെ അത്തരം അപേക്ഷകളൊന്നും പരിഗണിക്കാതെ പലപ്പോഴും ഉദ്യോഗാർഥികളെ കളിയാക്കുകയാണ് മന്ത്രിമാർപോലും ചെയ്യാറ്. ഈ ലേഖകന് 2008ൽ യൂനിവേഴ്സിറ്റി ഓഫ് സസക്സിൽ പിഎച്ച്.ഡി ചെയ്യാൻ അവസരം ലഭിച്ച

പ്പോൾ അന്നത്തെ പട്ടികജാതി മന്ത്രിയായ എ.കെ. ബാലനെ കണ്ട് വിദേശപഠനത്തിനുള്ള ധനസഹായം തേടുകയുണ്ടായി. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോഴും ഓർമയുണ്ട്. ‘‘ഇവിടെ ആദിവാസികൾ ഭക്ഷണം കിട്ടാതെ മരിക്കുമ്പോൾ താങ്കൾ ലണ്ടനിൽ പോയി പഠിക്കയാണോ’’ എന്നാണ്. സമത്വസുന്ദരമായ മറുപടിയാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും തന്റെ ഔദാര്യമല്ല ദലിത് വിദ്യാർഥി തന്റെ അവകാശമാണ് ചോദിക്കുന്നതെന്നു തിരിച്ചറിയാത്ത മന്ത്രിമാർ ഈ വിഭാഗത്തിൽനിന്ന് ഉണ്ടാവുന്നതും ജനാധിപത്യത്തിന്റെ പരിമിതിയാണ്. ഇതേ മന്ത്രി സ്വന്തം മകനുവേണ്ടി ഇതേ പദ്ധതിയിൽ സർക്കാറിൽനിന്ന് ധനസഹായം വാങ്ങിയത് പിന്നീട് അദ്ദേഹത്തിന് വെളിപാടുണ്ടായതുകൊണ്ടാവാം. പട്ടികജാതി-വർഗ വകുപ്പ് ഈ ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ആവശ്യമായ നയരൂപങ്ങൾ ഉണ്ടാക്കിയെടുക്കാനും ശ്രമിക്കുന്നതിന് പകരം വകുപ്പിന്റെ പ്രവർത്തനം കഴിയുന്നതും മന്ദഗതിയിലാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, പട്ടികജാതി-വർഗങ്ങൾ സർക്കാറിന്റെ പണം തട്ടിയെടുക്കുന്നു എന്ന ആഖ്യാനമാണ് പൊതുവിടങ്ങളിൽ സവർണരും അവരുടെ പാർട്ടികളും നെയ്തുണ്ടാക്കുന്നത്. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് സർക്കാർ കൊടുക്കുന്ന ആനുകൂല്യങ്ങളാണ് സവർണ ജാതിവിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഗോസിപ്പുകാരുടെ വാദം. തങ്ങൾക്കുവേണ്ടി നടക്കുന്ന വിവിധ ക്ഷേമപ്രവർത്തനങ്ങൾ എന്താണെന്നറിയാൻപോലും ഈ ജനതക്ക് കഴിയുന്നില്ല എന്നതാണ് പരമാർഥം. വകുപ്പ് പ്രസിദ്ധീകരിക്കുന്ന പദ്ധതിരൂപരേഖ വകുപ്പിന്റെ വരാന്തയിൽ ചവറായി കെട്ടിക്കിടന്നാലും ഈ ജനതയുടെ ഇടയിലെത്തിക്കാൻ സർക്കാറിന് കഴിയാറില്ല. തിരുവനന്തപുരത്തെ അയ്യൻകാളി ഭവനിൽ അടച്ചിട്ട മുറികളിലും കോണിപ്പടിയുടെ ഇടയിലും ഇത്തരം കൈപ്പുസ്തകങ്ങൾ പാഴായിക്കിടക്കുന്നു. വകുപ്പിന്റെ മേൽനോട്ടം മുഖ്യമന്ത്രിമാർ ശ്രദ്ധിക്കുന്നതും കുറവാണ്. വകുപ്പ് മന്ത്രിമാർ സ്വന്തം പാർട്ടിയുടെ താൽപര്യം മുൻനിർത്തിയാണ് വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. ഇതൊരു ദുരവസ്ഥയാണ്. പട്ടികജാതി-വർഗ വകുപ്പിന്റെ ഭാഗമായിരുന്നു നേരത്തേ പിന്നാക്ക വികസന വകുപ്പ്. എന്നാൽ, അതിനെ വേർപെടുത്തി സ്വതന്ത്ര വകുപ്പാക്കി മാറ്റി. ഈ വകുപ്പിന്റെ പദ്ധതികൾ സമൂഹമാധ്യമങ്ങൾ വഴിയും പത്രമാധ്യമങ്ങൾ വഴിയും ജനങ്ങളിലെത്തുന്നുണ്ട്. സജീവമായ വകുപ്പായും ഏറ്റവും പ്രധാന വകുപ്പായും കാണേണ്ടുന്ന പട്ടികജാതി-വർഗ വകുപ്പുകൾ കേരളത്തിലെ ദലിത്-ആദിവാസികൾ ജീവിക്കുന്നിടംപോലെ സമൂഹത്തിന്റെ അരികുകളിലാണ് ഇന്നും നിലനിൽക്കുന്നത്. പട്ടികജാതി-വർഗ വകുപ്പുകൾ പട്ടികജാതിയിൽെപട്ട മന്ത്രിതന്നെ ഏറ്റെടുക്കണമെന്ന് ഒരു നിർബന്ധവുമില്ല. എന്നാൽ, കേരളത്തിൽ അലിഖിതമായ നിയമമായി ഇത് മാറിയിരിക്കുന്നു. വകുപ്പ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വരുമ്പോൾ അതിനൊരു ഗൗരവമുണ്ടാവും. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഈ വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. ഒന്നുകിൽ സ്വതന്ത്രനായ പട്ടികജാതി-വർഗ നേതാവ് ഈ വകുപ്പ് ഏറ്റെടുക്കണം അല്ലെങ്കിൽ ആ മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി ഇതേറ്റെടുക്കണം. അല്ലെങ്കിൽ സർക്കാറിന്റെതന്നെ ദലിത് കോളനിയിൽപെട്ട് ഈ വകുപ്പ് പുറത്താക്കപ്പെടും.

സംവരണ വ്യവസ്ഥ അട്ടിമറിക്കുന്നത് ഒരാനന്ദമായി കാണുന്ന ഉദ്യോഗസ്ഥരുണ്ട്. രാഷ്ട്രീയ പാർട്ടിക്കാരാണെങ്കിൽ സംവരണം പട്ടികജാതി-വർഗ വകുപ്പുകളുടെ അവകാശമാണെങ്കിലും അത് ആർക്കൊക്കെ വിതരണം ചെയ്യണമെന്നത് തീരുമാനിക്കുന്നത് സവർണ ഉദ്യോഗസ്ഥരാണ്. സംവരണത്തിൽ നിയമിതമാകുന്നവരുടെ രക്ഷാകർത്താവായി ഇത്തരം ഉദ്യോഗസ്ഥർ മാറും. അത് അവരുടെ ഔദാര്യമായും പ്രചരിപ്പിക്കും. കേരളത്തിലെ സർവകലാശാലകളിൽ നടത്തുന്ന ഭൂരിപക്ഷം തട്ടിപ്പുകളും സംവരണ അട്ടിമറിയിലൂടെയാണ് ഉണ്ടാകുന്നത്. തങ്ങൾക്ക് അനുകൂലമായ രീതിയിൽ സംവരണപ്പട്ടികമാറ്റിയും പിന്നീട് സംവരണ തസ്തിക വിളിക്കാതെയും ഈ ജന

ത്തോട് ക്രൂരത കാണിക്കുകയാണ് ഉദ്യോഗസ്ഥ വൃന്ദം. കോഴിക്കോട് സർവകലാശാല പുറപ്പെടുവിച്ച നിയമന വിജ്ഞാപനത്തിൽ സംവരണക്രമം രേഖപ്പെടുത്തിയിരുന്നില്ല. പാർട്ടിക്കാർക്കും ഉദ്യോഗസ്ഥർക്കും ഇഷ്ടമുള്ളതുപോലെ സംവരണപ്പട്ടിക മാറ്റുന്നവർ വൻ അഴിമതിയാണ് നടത്തുന്നതെന്ന് പകൽപോലെ സത്യമാണ്. കൊച്ചിൻ സർവകലാശാലയിലെ നിയമനങ്ങളിൽ 45 അധ്യാപകരിൽ വെറും ആറു പേരാണ് എസ്.സി വിഭാഗത്തിൽനിന്നുള്ളത്. എസ്.ടി വിഭാഗത്തിൽനിന്ന് ഒരു അസോസിയേറ്റ് പ്രഫസർപോലുമില്ല. 2019ൽ ഹിന്ദി വിഭാഗത്തിലും കെമിസ്ട്രി വിഭാഗത്തിലും നിയമനത്തിന് വിജ്ഞാപനം നടത്തി. ഹിന്ദി വിഭാഗം ജനറൽ കാറ്റഗറിയിലും കെമിസ്ട്രിയിൽ എസ്.സിയുമായിരുന്നു സംവരണപ്പട്ടിക പ്രകാരം വന്നത്. ഹിന്ദിയിൽ രണ്ട് അസോസിയറ്റ് പ്രഫസർ തസ്തികയിൽ നിയമനം നടന്നപ്പോൾ ഇടക്ക് ഒരധ്യാപകൻ ആ ജോലി വേണ്ടെന്നുവെച്ച് മറ്റൊരു ജോലിയിൽ പ്രവേശിച്ചു. മൂന്നാം റാങ്കുണ്ടായിരുന്ന ജനറൽ വിഭാഗത്തിലെ ഉദ്യോഗാർഥി കോടതിയെ സമീപിച്ച് ഒഴിവുവന്ന തസ്തികയിൽ നിയമനം നേടി. ഇതേ രീതിയിൽ കെമിസ്ട്രിയിൽ പട്ടികജാതി വിഭാഗത്തിൽ നിയമിതയായ ഒരാൾ മറ്റൊരു സർവകലാശാലയിൽ പ്രഫസറായി നിയമിതയായപ്പോൾ രണ്ടാം റാങ്കിൽ വന്ന രാധിക ടി എന്ന ഉദ്യോഗാർഥി കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി സർവകലാശാലയെ അറിയിച്ചപ്പോൾ അവർക്ക് നിയമനം കൊടുക്കാൻ സർവകലാശാല തയാറായില്ല. പട്ടികജാതി സംവരണത്തിൽ വിജ്ഞാപനം നടത്തിയ തസ്തികയിൽ പിന്നീട് വരുന്ന ഒഴിവ് മറ്റ് സംവരണക്രമമാണെന്നാണ് സർവകലാശാല പറയുന്നത്. അതായത്, ഒരേ അനുഭവങ്ങളെ രണ്ടു വിഭാഗത്തിലെ ഉദ്യോഗാർഥികളോട് രണ്ടുതരം പെരുമാറ്റമാണ് സ്ഥാപനങ്ങൾ കൈക്കൊള്ളുന്നത്. സ്ഥാപനങ്ങളിൽനിന്ന് നീതി ലഭിക്കാത്ത ഈ ജനതയുടെ ശബ്ദമായി ആർക്കാണ് മാറാൻ കഴിയുക? താൽക്കാലികമായി ജോലിയിൽ പ്രവേശിച്ചവരെ മറ്റൊരു വിജ്ഞാപനമില്ലാതെ അതായത് അത്തരം തസ്തികയിൽ മറ്റ് ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാനുള്ള അവസരം നിഷേധിച്ചുകൊണ്ട് തങ്ങൾക്ക് വേണ്ടപ്പെട്ടവരെ നിയമിക്കുന്നത് സർക്കാർ സംവിധാനങ്ങളിൽ നിത്യസംഭവമാണ്. സംവരണം മാത്രം പോരാ. അത് നേടിയെടുക്കാനുള്ള ശക്തികൂടി ഈ ജനത കൈവരിക്കേണ്ടതായിട്ടുണ്ട്. കൊച്ചിൻ സർവകലാശാലയിലെ ഡോ. വി. മധു 16 വർഷമായി അസിസ്റ്റന്റ് പ്രഫസറായി ജോലിചെയ്യുന്നു. ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങളിൽ പഠനം നടത്തിയിട്ടുള്ള ഇദ്ദേഹം ജനറൽ കാറ്റഗറിയിൽ അസോസിയേറ്റ് തസ്തികയിൽ അപേക്ഷിച്ചപ്പോൾ മതിയായ യോഗ്യതയുണ്ടായിട്ടും പുറന്തള്ളപ്പെട്ടു. നിയമിതയായവർക്ക് യോഗ്യതയില്ലെന്നു മാത്രമല്ല, കേരളത്തിന് പുറത്തുള്ള അത്ര അറിയപ്പെടാത്ത സർവകലാശാലകളിൽനിന്ന് പിഎച്ച്.ഡി നേടിയതായും അതിൽ വ്യാജരൂപം തെളിയുന്നതായും മനസ്സിലാകുന്നു. ഗവർണർക്കും ഹൈകോടതിയിലും പരാതി നൽകി അനുകൂല വിധി കിട്ടിയാലും ഭരണനിർവഹണം നടത്തേണ്ടവർ നീതി അട്ടിമറിക്കുന്നു. സർവകലാശാലയിലെ സംവരണ അട്ടിമറികളും ദലിത് പീഡനങ്ങളും കുറച്ചൊക്കെ പുറംലോകം അറിയുന്നുണ്ടെങ്കിലും വിവിധ സർക്കാർ വകുപ്പുകളിൽ നടക്കുന്ന അട്ടിമറി പലപ്പോഴും പുറംലോകം അറിയുന്നില്ല.


 



നിയമനസ്തംഭനം

പൊതു ഭരണവകുപ്പിന്റെ കീഴിലുള്ള ഉന്നത തസ്തികയിലും മധ്യ തസ്തികകളിലും ലഭ്യമാകേണ്ട സ്ഥാനങ്ങളിൽ കഴിഞ്ഞ ആറു വർഷമായി നിയമനം നടക്കുന്നില്ല. അതിലേക്കായുള്ള ഒഴിവുകൾപോലും അറിയിക്കുന്നില്ല. പട്ടികജാതി-വർഗ വിഭാഗത്തിന് ആവശ്യമായ ഒഴിവുകൾ അറിയിക്കാനും അത് നിജപ്പെടുത്താനും മുഖ്യമന്ത്രി അധ്യക്ഷനായുള്ള സമിതി കൂടിയിട്ട് ആറു വർഷത്തിലേറെയായി. സ്പെഷൽ റിക്രൂട്ട്മെന്റ് നടക്കുന്നില്ല. അങ്ങനെ നടത്തുന്നതുതന്നെയും അമിത യോഗ്യത കാണിച്ചുകൊണ്ട് തസ്തികയിൽ ആളില്ല എന്നാണ് പറയുന്നത്. സ്പെഷൽ റിക്രൂട്ട്മെന്റിനുവേണ്ടി ചില സംഘടനകൾ സെക്രട്ടേറിയറ്റ് നടയിൽ പ്രതിഷേധ പരിപാടികൾ നടത്തിയെങ്കിലും ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയും ഈ ആവശ്യം ഉന്നയിക്കുന്നില്ല. എന്നാൽ, ഒരു സമരവും ചെയ്യാതെ സാമ്പത്തിക സംവരണം നേടിയെടുക്കാൻ സവർണ ജാതികൾക്ക് കഴിയുന്നുവെന്നത് ഭരിക്കുന്നതും പ്രതിപക്ഷത്തിരിക്കുന്നതുമായ പാർട്ടികൾ എത്രമാത്രം സവർണ മനോഭാവമുള്ളവരാണെന്ന് തെളിയിക്കുന്നു. ശക്തമായ പട്ടികജാതി-വർഗ സേവന സംഘടനകളോ ജാതി സംഘടനകളോ ഈ സമൂഹത്തിന്റെ കാതലായ പ്രശ്നത്തിൽ പ്രക്ഷോഭം നടത്തുകയോ പൊതുജനാഭിപ്രായം രൂപപ്പെടുത്തുകയോ ചെയ്യുന്നില്ല. സംവരണ സീറ്റിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾപോലും തങ്ങളുടെ സംവരണ രാഷ്ട്രീയം നിയമസഭയിൽ ഉയർത്തുന്നില്ല. പട്ടികജാതി-വർഗ ജനപ്രതിനിധികൾ ആദ്യം പാർട്ടികളുടെ പ്രതിനിധിയും പിന്നീട് മാത്രം പട്ടികജാതി-വർഗങ്ങളുടെ പ്രതിനിധിയുമാകുന്ന ദുരവസ്ഥ മാറുന്ന കാലത്തേ ഈ ജനസമൂഹത്തിന് രാഷ്ട്രീയ നീതി ലഭിക്കൂ. ജനാധിപത്യത്തിന്റെ അന്തസ്സത്ത പൂർത്തീകരിക്കുന്നത് ഏറ്റവും ദുർബലസമൂഹത്തിന്റെ ശബ്ദം കേൾപ്പിക്കുമ്പോഴാണ്. മറ്റ് ജാതി-സമുദായങ്ങളുടെകൂടി വോട്ടു നേടി നിയമസഭയിലേക്ക്

പോകുന്നവർ രാജാവിനെക്കാൾ രാജഭക്തി കാണിക്കാനാണ് ശ്രമിക്കുന്നത്. ഒഴിവുവരുന്ന തസ്തികകൾ അറിയിക്കാതെ വരുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഈ ജനതയെയാണ്. സാമ്പത്തിക മൂലധനം നേടിയെടുക്കാൻ കഴിയാത്ത സമൂഹത്തിന് ആരാണ് പിന്നെ ജോലി നൽകുക? അങ്ങനെ വരുമ്പോൾ നേരത്തേ ചെയ്തിരുന്ന ജാതിത്തൊഴിലുകൾ മാത്രം ചെയ്യാനായി ഈ സമുദായങ്ങളിലെ വരുംതലമുറകൾ നിർബന്ധിതമാകും. കേരള സമൂഹത്തിന് അതിന്റെ പുരോഗതിയുടെ മാതൃകാകഥകൾ പിന്നീട് ആലപിക്കാൻ കഴിയാത്ത ആ സ്ഥിതി ഉളവാകും. സമൂഹത്തിലെ അസംതൃപ്തി ഒരു സമുദായത്തിൽ മാത്രമായി പ്രതിപ്രവർത്തിക്കില്ല എന്ന കാര്യം ജനാധിപത്യ സമൂഹം മനസ്സിലാക്കണം.

ദിവസവേതന നയം-സംവരണ അട്ടിമറിതന്ത്രം

സർക്കാർ ഒഴിവുകൾ അറിയിക്കാതെ താൽക്കാലിക നിയമനങ്ങളാണ് നടത്തുന്നത്. അവർക്ക് അതിൽ താൽപര്യമുണ്ടെന്നാണ് വിവിധ വകുപ്പുകളിലെ നിയമനങ്ങൾ നൽകുന്ന പാഠം. താൽക്കാലിക നിയമനത്തിന് സംവരണം പാലിക്കേണ്ടതില്ല എന്ന സൗകര്യമാണ് ഈ പ്രവൃത്തിചെയ്യാൻ അവരെ േപ്രരിപ്പിക്കുന്നത്. മറ്റു സംവരണ സമുദായങ്ങളായ പിന്നാക്ക ജാതികൾ, മുസ്‍ലിം സമുദായം എന്നിവർക്കും മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല. പക്ഷേ, പ്രസ്തുത സമുദായങ്ങളിൽ സംരംഭകർ കൂടുതലുള്ളതുകൊണ്ട് അവരുടെ സമുദായക്കാർക്ക് തൊഴിൽ ലഭിക്കുന്നു. ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്വകാര്യ സംരംഭങ്ങളായ സർക്കാർ സഹായ സ്ഥാപനങ്ങൾ വഴി വലിയ തൊഴിൽ മേഖല അവർക്കുള്ളതുകൊണ്ടും അവിടങ്ങളിൽ സംവരണം നടപ്പാക്കാൻ നിയമപരമായി ബാധ്യത ഉള്ളതുകൊണ്ടും സർക്കാർ ചെലവിൽ അവരുടെ സ്ഥാപനങ്ങൾ മുന്നോട്ടുപോകുന്നു. കേരളത്തിൽ സ്വകാര്യ മാനേജ്മെന്റിൽ ഏകദേശം 16,000 തൊഴിലുകൾ പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് ലഭിക്കേണ്ടതാണ്. സർക്കാർ-സ്വകാര്യ മേഖലയിലും സംവരണം നടപ്പാക്കണം. കോടതികളിൽനിന്ന് അനുകൂല വിധിയുണ്ടായാലും സർക്കാർ-സ്വകാര്യ മാനേജ്മെന്റുകൾ വരട്ടുവാദം പറഞ്ഞ് നീതി നിഷേധിക്കുന്നു. സർക്കാറിന്റെ ഖജനാവിലെ പണം എവിടെയൊക്കെ വിതരണം ചെയ്യപ്പെടുന്നുവോ അവിടെയൊക്കെ സ്വന്തം വിഹിതത്തിന് ദലിതർക്ക് അവകാശമുണ്ട്. ഡോ. അംബേദ്കറുടെ നിലപാടാണത്. അദ്ദേഹത്തിന്റെ ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിന്റെ ഉള്ളടക്കംപോലും ഇതാണ്. ഇക്കാര്യം സർക്കാറും ന്യൂനപക്ഷ മാനേജ്മെന്റുകളും ദലിത് ജനതയും അറിയുകതന്നെ വേണം. സർക്കാർ വിഹിതത്തിൽ എട്ടു ശതമാനം പട്ടികജാതിക്കാർക്കും രണ്ടു ശതമാനം പട്ടികവർഗക്കാർക്കും വിതരണം ചെയ്യണമെന്ന സാമൂഹികനീതിയുടെ വ്യവസ്ഥ നഗ്നമായി ലംഘിക്കപ്പെടുന്ന ഏക സംസ്ഥാനം കേരളമായിരിക്കും. കേരളത്തിലെ ഈഴവരും നായർ സമുദായങ്ങളും ഈ കാര്യത്തിൽ പുനർവിചിന്തനം നടത്തണമെന്നാണ് സാഹോദര്യ സമത്വസംഘത്തിന് അഭ്യർഥിക്കാനുള്ളത്.

പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് മറ്റൊരു ആശ്വാസമായിരുന്നു എംേപ്ലായ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം. ഓരോ പുതിയ സർട്ടിഫിക്കറ്റ് ലഭിക്കുമ്പോഴും എംേപ്ലായ്മെന്റ് എക്സ്ചേഞ്ചിൽ പോയി അറിയിക്കുകയും തങ്ങളുടെ ക്രമം വരാനായി കാത്തിരിക്കുകയും ചെയ്യുന്ന ഉദ്യോഗാർഥികൾ ഇന്നില്ല. കാരണം, നിയമനങ്ങൾ മുഴുവൻ ദിവസവേതന നിരക്കിൽ നടത്തുകയാണ്. സംവരണം പാലിക്കുന്നുണ്ടോ ഇല്ലയോ എന്ന് ദൈവത്തിനു മാത്രം അറിയാം. ദിവസവേതനത്തിന് ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തേണ്ടുന്ന യാതൊരു കടമയും സർക്കാറിനില്ല. സർക്കാർ സർവിസിലെ താൽക്കാലിക തൊഴിലായ സ്വീപ്പർ തസ്തികകളിൽ നിയമനം നടത്തുന്നത് ലേബർ കോൺട്രാക്ടർമാരാണിപ്പോൾ. തൊഴിൽ തട്ടിപ്പിന്റെ കഥ സർവകലാശാലകളിൽനിന്നു മാത്രമല്ല വരുന്നത്. വ്യാജ ബിരുദങ്ങൾ തട്ടിക്കൂട്ടിയുണ്ടാക്കിയും ഇല്ലാത്ത അനുഭവപരിചയ വ്യാജ സർട്ടിഫിക്കറ്റുകൾ സ്വന്തമായി നിർമിച്ചും ജോലി നേടുന്നത്

യോഗ്യതയായി കാണുന്ന രീതി കേരളത്തിൽ ഇന്ന് സജീവമായി ചർച്ചചെയ്യുന്നു. സഹകരണമേഖല പൂർണമായും രാഷ്ട്രീയ പാർട്ടികളുടെ അധീനതയിലാണ്. പാർട്ടിക്കാർക്കും സ്വന്തക്കാർക്കും മാത്രം നിയമനം കൊടുക്കുന്ന കൊള്ളസംഘങ്ങളായേ പട്ടികജാതി-വർഗവിഭാഗങ്ങൾക്ക് ഈ മേഖലയെ കാണാൻ കഴിയൂ. പൊതുമേഖലയിലെയും സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിലെയും തലപ്പത്തുള്ള എല്ലാ നിയമനങ്ങളും രാഷ്ട്രീയപാർട്ടികൾ വീതംവെക്കുന്നു. ചില ബോർഡുകളുടെ അധ്യക്ഷന്മാരെ നിയമിക്കുമ്പോൾ ദലിത് വിഭാഗങ്ങളിലെ അംഗങ്ങളെ പാടേ മാറ്റിനിർത്തുന്നു. സർക്കാർ ബോർഡുകൾ, സഹകരണ സംഘങ്ങൾ എന്നിവയിൽ സംവരണം പാലിക്കണമെന്ന ധാരണപോലും സർക്കാറിനില്ല. പട്ടികജാതി-വർഗ വകുപ്പ് മന്ത്രിയും മറ്റ് നിയമസഭാ സാമാജികരും ആവശ്യപ്പെടേണ്ടുന്ന ഈ വിഷയം ഉച്ചത്തിൽ പറയാൻ ആരുമില്ല. എന്തുകൊണ്ടാണ് പട്ടികജാതി-വർഗ നിയമസഭാ സാമാജികർ ഈ ആവശ്യങ്ങൾക്കുവേണ്ടി മുന്നോട്ടുവരാത്തത്? അങ്ങനെ ചെയ്താൽപിന്നെ അവർക്കു സ്ഥാനാർഥിത്വം നൽകാൻ അവരുടെ പാർട്ടികൾ തയാറായില്ലെങ്കിലോ എന്ന ഭയമാണവർക്ക്. പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുവേണ്ടി അക്ഷരം മിണ്ടാത്ത പട്ടികജാതി-വർഗ പ്രതിനിധികളെയാണ് മുഖ്യധാരാ പാർട്ടികൾക്കാവശ്യം. ഇനിയും എസ്.സി, എസ്.ടി എം.എൽ.എമാരിൽ എന്തു പ്രതീക്ഷയാണ് ഈ സമൂഹം വെച്ചുപുലർത്തേണ്ടത്?


 



പി.എസ്.സി റൊട്ടേഷൻ ഗുണം ആർക്ക്?

പി.എസ്.സി സംവരണപ്പട്ടികയിൽ വരുത്തുന്ന മാറ്റമാണ് മറ്റൊരു തട്ടിപ്പ്. ഉദാഹരണത്തിന്, ആറ് ഒഴിവ് ഉണ്ടെങ്കിൽ നാലാമത്തെ ഒഴിവ് എസ്.സി വിഭാഗത്തിനാണ്. എന്നാൽ, വിവിധ വകുപ്പുകൾ ഒഴിവുകൾ അറിയിച്ചാലും ആറ് തസ്തിക ഒന്നിച്ച് വിളിക്കില്ല. മറിച്ച് മൂന്നു തസ്തികമാത്രം വിജ്ഞാപനം നടത്തും. അടുത്ത മൂന്നെണ്ണം അടുത്ത തവണ വിജ്ഞാപനം നടത്തും. അങ്ങനെ വരു

മ്പോൾ എസ്.സി/എസ്.ടി സംവരണക്രമം ഓരോ തവണയും അട്ടിമറിക്കുന്നതിന്റെ രസതന്ത്രം അറിയുന്നവരാണ് ഇത്തരം മേഖലയിൽ ഉദ്യോഗസ്ഥരായി ഇരിക്കുന്നത്. അതായത്, നിയമം പാലിക്കാനുള്ളതായിട്ടല്ല ഇവർ മനസ്സിലാക്കുന്നത്. മറിച്ച് നിയമം നിയമത്തിലൂടെതന്നെ അട്ടിമറിക്കുകയാണ്. പട്ടികജാതി-വർഗ വിദ്യാർഥികളെ മെറിറ്റിൽ ഒരിക്കൽപോലും പരിഗണിക്കുകയില്ലെന്നു മാത്രമല്ല, അവർ മിടുക്കരാണെങ്കിൽ അവർ ഭാവിയിൽ സവർണയുക്തിയുടെ ശത്രുക്കളായാണ് കാണുന്നത്. എയ്ഡഡ് മേഖലയിൽ എന്താണ് നടക്കുന്നതെന്ന് സർക്കാറിന് നന്നായിട്ടറിയാം. അവിടെ ഒരു ഇടതുപക്ഷ സർക്കാറിനുപോലും ചെറുവിരലനക്കാൻ കഴിയുന്നില്ലെങ്കിൽപിന്നെ ആരാണ് സാമൂഹിക നീതി ഉറപ്പാക്കുക? കേരളത്തിലെ ഈ മന്ത്രിസഭയിൽ നിയമസഭ സ്പീക്കർ ഉൾപ്പെടെ 22 പേരുണ്ട്. അതായത്, 22 കാബിനറ്റ് പദവികൾ. 10 ശതമാനം നോക്കിയാൽ രണ്ടു പേർ പട്ടികജാതി-വർഗ പ്രതിനിധികൾ വരണം. മറിച്ച് ഒരു മന്ത്രിസ്ഥാനം മാത്രമേ ഈ വിഭാഗത്തിനുള്ളൂ. ആരാണിത് ചോദിക്കേണ്ടത്? നിയമസഭാ സാമാജികരാണ്. അവർക്കത് വേണ്ടാത്തത് എന്തുകൊണ്ടാണ്?

ഏതെങ്കിലും സമുദായത്തിന് ദലിത്-ആദിവാസികളുടെ രാഷ്ട്രീയ ശബ്ദത്തിനായി നിലയുറപ്പിക്കാൻ കഴിയുന്നത് കേരളത്തിലെ മുസ്‍ലിം ജനവിഭാഗങ്ങൾക്കാണ്. അവസരങ്ങൾ നിഷേധിക്കപ്പെടുന്നതിൽ ഒരുപക്ഷേ രണ്ടാം സ്ഥാനത്ത് കേരളത്തിലെ മുസ്‍ലിം സമുദായമാണ്. ദലിതുകളുടെ സത്യസന്ധമായ പ്രാതിനിധ്യത്തെ ഹിന്ദു ഘടനയിലെ ജാതിഹിംസയും അവമതിപ്പും ജാതിഹിന്ദുക്കളെ ദലിതുകൾക്ക് കൂടെക്കൂട്ടാൻ കഴിയുന്ന രാഷ്ട്രീയ സഖ്യമല്ല. പട്ടികജാതി-വർഗ വിഭാഗത്തിൽനിന്നും അവരുടെ സ്വതന്ത്ര സാമാജികരെ നിയമസഭയിലെത്തിക്കാൻ മുസ്‍ലിം ലീഗിൽപെടുന്ന പാർട്ടികൾക്ക് എന്തെങ്കിലും ചെയ്യാനാവും. ഒന്നുകിൽ മുസ്‍ലിം ലീഗിന്റെ എം.എൽ.എയായി ഒരു ദലിത്-ആദിവാസി വിജയിക്കണം. അല്ലെങ്കിൽ രാഷ്ട്രീയപാർട്ടിയുടെ മേൽവിലാസമില്ലാത്ത കഴിവുറ്റ ഒരു സ്വതന്ത്ര സാമാജികൻ ഉണ്ടാവണം. അദ്ദേഹത്തിന് ചുരുങ്ങിയപക്ഷം നിയമസഭയിൽ ദലിത്-ആദിവാസി സമൂഹത്തിനോട് കാണിക്കുന്ന അനീതിക്കെതിരെ സർക്കാറിനോട് ചോദ്യങ്ങൾ ചോദിക്കാനെങ്കിലും കഴിയുമല്ലോ? ജനാധിപത്യ സമൂഹം മേൽവിവരിച്ച കാര്യങ്ങൾ സമൂഹത്തിന്റെ പൊതുനന്മക്കായും ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനായും ചർച്ചചെയ്യണമെന്നാണ് അഭ്യർഥിക്കാനുള്ളത്.

(മഹാത്മാ ഗാന്ധി സർവകലാശാല സാമൂഹികശാസ്ത്ര വിഭാഗത്തിൽ അസോസിയേറ്റ്

പ്രഫസറാണ് ലേഖകൻ)

News Summary - In front of dalit movement and politics Challenges