Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightതിരയിളകാതെ...

തിരയിളകാതെ കോവളം-ബേക്കൽ ജലപാത

text_fields
bookmark_border
lake
cancel
camera_alt

ക​​വ്വാ​​യി​​ക്കാ​​യ​​ലി​​ന്റെ ദൃ​​ശ്യം

തൃക്കരിപ്പൂർ: വിനോദസഞ്ചാരവും സുഗമമായ ചരക്കുനീക്കവും വിഭാവനം ചെയ്യുന്ന കോവളം-ബേക്കൽ ദേശീയ ജലപാത വർഷങ്ങൾക്കിപ്പുറവും യാഥാർഥ്യമായില്ല. കേരളസർക്കാറും കൊച്ചി അന്തർദേശീയ വിമാനത്താവള സംരംഭവും (സിയാൽ) ചേർന്നുള്ള കേരള വാട്ടർവേയ്സ്‌ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ക്വിൽ) ആണ് തെക്കുവടക്ക് ജലപാത ഒരുക്കുന്നത്.

2017 ഒക്ടോബർ മൂന്നിനാണ് ക്വിൽ രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചത്. 610 കിലോമീറ്റർ ദൈർഘ്യമുള്ള കോവളം-ബേക്കൽ ദേശീയ ജലപാത ദേശീയപാതയിലെ അനിയന്ത്രിതമായ തിരക്കു കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഞ്ചുവർഷം പിന്നിടുമ്പോൾ പാതയുടെ അലൈൻമെന്റ് മാത്രമാണ് പൂർത്തിയായത്. വഞ്ചിവീടുകൾ, ആധുനിക വിനോദസഞ്ചാര യാനങ്ങൾ, ഇടത്തരം ചരക്കു കപ്പലുകൾ എന്നിവക്ക് സഞ്ചരിക്കാവുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്.

വലിയപറമ്പ കവ്വായിക്കായൽ കേന്ദ്രീകരിച്ച് 2001 ൽ ബേക്കൽ റിസോർട്സ് െഡവലപ്മെന്റ് കോർപറേഷൻ രണ്ടു ഹൗസ് ബോട്ടുകൾ നീറ്റിലിറക്കിയിരുന്നു. ഇന്നത് 31 ആയി വർധിച്ചു. കായലിൽ വിവിധ ഇടങ്ങളിൽ ടൂറിസ്റ്റ് ബോട്ട് ടെർമിനലുകൾ നിർമിച്ചിട്ടുണ്ട്‌.

എന്നാൽ രണ്ടുപതിറ്റാണ്ട് പിന്നിടുമ്പോഴും നീലേശ്വരം കോട്ടപ്പുറത്തിനപ്പുറത്തേക്ക് യാത്ര സാധ്യമാകുന്നില്ല. കോട്ടപ്പുറം മുതൽ കയ്യൂർ വരെ തേജസ്വിനിയിലൂടെ പാതയുണ്ടെങ്കിലും ദേശീയപാതയിൽ കാര്യങ്കോട് പാലത്തിന്റെ ഉയരക്കുറവ് തടസ്സമാവുകയാണ്.

നീലേശ്വരം മുതൽ ബേക്കൽ വരെ സുഗമമായ പാതയൊരുക്കാൻ സാധിച്ചിട്ടില്ല എന്നതാണ് പ്രതിസന്ധി. നിലവിൽ പടന്നക്കാട് മ്പ്യാർക്കൽ അണക്കെട്ട് വഴി അരയി വരെ എത്തിച്ചേരാൻ പ്രയാസമില്ല. അരയി പാലത്തിൽ നിന്ന് അരകിലോമീറ്റർ അകലെ കൂളിയങ്കാൽ മുതൽ ചിത്താരി വരെയുള്ള ആറര കിലോമീറ്റർ കൃത്രിമ ചാലാണ് പ്രധാന വെല്ലുവിളി.

മഡിയൻ വഴിയാണ് ചിത്താരിപ്പുഴയിലേക്ക് കൃത്രിമച്ചാൽ കീറുന്നത്. ഇവിടെ വർഷത്തിൽ എല്ലായിപ്പോഴും നീരൊഴുക്ക് ഉറപ്പുവരുത്താനുള്ള ജലലഭ്യതാ മാതൃക പഠനം പൂർത്തിയായിട്ടുണ്ട്. വർഷങ്ങളായി പെയ്യുന്ന മഴയുടെ കണക്കുകൾ, ഭൂഘടന എന്നിവ വിശകലനം ചെയ്ത് തയാറാക്കിയ സൈദ്ധാന്തികമായ അനുമാനമാണിത്.

സ്വകാര്യഭൂമിയിലൂടെ കടന്നുപോകുന്ന ജലപാതക്കായി നൂറേക്കർ ഭൂമിയെങ്കിലും പുതുതായി ഏറ്റെടുക്കേണ്ടിവരുമെന്ന് ഉൾനാടൻ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നിർദിഷ്ട പാതയിലുള്ള അരയി തൂക്കുപാലം, മാട്ടുമ്മൽ നടപ്പാലം എന്നിവ പൊളിച്ചുപണിയാൻ നടപടികളായി.

അള്ളങ്കോട് പാലം പുനർനിർമിക്കാൻ വിശദ പദ്ധതിരേഖ തയാറായിട്ടില്ല. ഭൂമി ഏറ്റെടുക്കലാണ് ഇനിയുള്ള ദൗത്യം. 1993 ൽ നിലവിൽവന്ന കോവളം-കൊല്ലം സംസ്ഥാന ജലപാത, 2016 മുതലുള്ള കൊല്ലം-കോഴിക്കോട് ദേശീയ ജലപാത, കൃത്രിമച്ചാലുകളായ മാഹി-വളപട്ടണം (രണ്ട് ഭാഗങ്ങൾ), നീലേശ്വരം -ചിത്താരി എന്നിവ സംയോജിപ്പിച്ചാണ് സുദീർഘമായ ജലപാത ഒരുക്കുക.

25 കിലോമീറ്റർ ഇടവേളകളിൽ വിനോദസഞ്ചാര പ്രധാന കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമാണ്. 2025 ഓടെ ജലപാത പൂർത്തിയാക്കുമെന്ന് 'ക്വിൽ' അവകാശപ്പെടുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kovalamworld tourism daybakal
News Summary - World Tourism Day-Kovalam-Bakal Waterway
Next Story