അൽ ഹീലിയോയിലെ ഗ്രാമചന്തങ്ങൾ
text_fieldsഅജ്മാന് പ്രദേശമായ അൽ ഹീലിയോ പച്ചയായ തനി നാടന്‍ ഗ്രാമമാണ്. ബദുവിയൻ ജീവിതത്തിന്റെ തനത് സംസ്കാരം എവിടെ തിരിഞ്ഞ് നോക്കിയാലും കാണാം. ഗാഫ് മരങ്ങളുടെ ചില്ലകളിലെല്ലാം നാട്ടുകിളികളുടെ ചന്തം കാണാം. തോട്ടങ്ങളാണ് ഹീലിയോയുടെ സൗന്ദര്യം. തോട്ടങ്ങളോട് ചേർന്ന് ചെറിയ വീടുകളും കിണറുകളും. ആടും ഒട്ടകവും കഴുതകളും പശുക്കളും യഥേഷ്ടം മേഞ്ഞ് നടക്കുന്ന പുല്‍മേടുകളും മരത്തണലുകളുമുള്ള പ്രദേശമാണ് ഹീലിയോ. പാലിനും ഇറച്ചിക്കുമായി കാലിവളർത്തൽ സജീവമാണ്. എവിടെ നോക്കിയാലും വിളകൾ കൊണ്ട് അലങ്കരിച്ച പച്ചപ്പ്. പരന്ന് കിടക്കുന്ന മണല്‍പ്പരപ്പിനിടയില്‍ ചെറിയ ചെറിയ പച്ചതുരുത്തുകളും പാട്ടരുവികളും. ഈ തുരുത്തുകളിൽ ഒട്ടകങ്ങൾ കഥ പറഞ്ഞ് നില്ക്കുന്നതും ആടുകൾ ആര്‍ത്തിയോടെ പുല്ല് തിന്നുന്നതും കാണാം. കഴുതകള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാകും. അലഞ്ഞുതിരിയുന്ന പൂച്ചകളും നായകളും. തോട്ടങ്ങൾക്കുള്ളിൽ സ്വദേശികളുടെ അവധികാല വസതികൾ. ഹീലിയോയിലൂടെ യാത്ര ചെയ്യുന്നവർ രാവും പകലും അതീവ ജാഗ്രത പുലര്‍ത്തണം. റോഡില്‍ പരക്കെ മൃഗങ്ങള്‍ മേഞ്ഞ് നടക്കുന്നുണ്ടാകും. കുറ്റിക്കാടുകളില്‍ നിന്ന് ഓര്‍ക്കാപ്പുറത്തായിരിക്കും ഇവ റോഡിലേക്ക് പാഞ്ഞ് വരിക. അമിത വേഗതയില്‍ പോകുന്ന വാഹനങ്ങൾ അപകടത്തില്‍പ്പെടാൻ ഇത് കാരണമാകും.
എന്നാല്‍ അനുവദിച്ച വേഗതയില്‍ വാഹനം ഓടിച്ച് ഇതു വഴി കടന്നു പോയാല്‍ കാണാൻ ഒത്തിരി കാഴ്ച്ചകളുണ്ട്. ഒറ്റപ്പെട്ട ചായകടകള്‍, ചെറിയ നിര്‍മാണ ശാലകള്‍, പലച്ചരക്ക് കടകൾ, ബേക്കറികള്‍ തുടങ്ങിയവ ഹീലിയോക്ക് സ്വന്തമാണ്. കടല മിഠായികളുടെ പ്രധാന നിർമാണ കേന്ദ്രമാണ് ഹീലിയോ. ആടുകള്‍ക്കും ഒട്ടകങ്ങള്‍ക്കും തീറ്റക്കുള്ള പുല്ലാണ് ഇവിടെത്തെ പ്രധാന കൃഷി. ഇത്തപ്പനകളും യഥേഷ്ടമുണ്ട്. ചെറിയ നീര്‍ച്ചോലകളും കാണാം. പ്രകൃതി തന്നെ പോറ്റിവളര്‍ത്തുന്ന സസ്യങ്ങളും മരങ്ങളും നിരവധി ഇവിടെയുണ്ട്. മരങ്ങൾ നിറയെ വള്ളികൾ. വള്ളികളിൽ ഊഞ്ഞാലാടുന്ന അങ്ങാടി കുരുവികൾ. പ്രകൃതിയുടെ സ്വന്തത്തിലുള്ള മൃഗങ്ങളും നിരവധിയുണ്ട്. അവക്കായി പ്രകൃതി തന്നെ ഒരുക്കി വെച്ച കുറ്റികാടുകളും പൊന്തകളും മാളങ്ങളും. തിരക്കുപിടിച്ച ശൈഖ് മുഹമദ് ബിന്‍ സായിദ് റോഡിന്റെ സമീപത്തുള്ള ഈ പ്രദേശം ശാന്തമാണ്. കാറ്റിന് നല്ല ഒന്നാന്തരം ഇലപ്പടര്‍പ്പുകളെ തുളച്ച് തെളിനീരിൽ കുളിച്ച് വരുന്ന ഒട്ടകച്ചൂരാണ്. ചിലഭാഗങ്ങളില്‍ കുതിരകള്‍ മേഞ്ഞ് നടക്കുന്നതും കാണാം. കുതിര സവാരിക്കും തരമുണ്ട് ഇവിടെ എത്തിയാൽ. സ്വദേശികളുടെ നിരവധി കുതിരാലയങ്ങള്‍ ഇവിടെയുണ്ട്. ഹീലിയോയുടെ ഉള്‍ഭാഗങ്ങളിൽ ഇടയകുടിലുകളുണ്ട്. ആട്ടിന്പറ്റങ്ങള് വരിവരിയായി മേയുന്നതിനിടയിലൂടെ ചുമലില്‍ വടിയും വെച്ച് ഇടയന്മാർ പോകുന്നത് കാണാം. അന്നം നീട്ടുന്ന മരുഭൂമിയുടെ ഏത് കാലാവസ്ഥയോടും പൊരുത്തപ്പെട്ട് ഇണങ്ങി ചേര്‍ന്നാണ് ഇടയന്മാരുടെ ജീവിതം. ആട് ജീവിതമെന്ന് നമ്മള് പറയുമെങ്കിലും ഇവര്‍ക്ക് ഒന്നിനും ഒരു കുറവും വരാതിരിക്കാന്‍ തൊഴിലുടമകള്‍ സദാശ്രദ്ധച്ചെലുത്തുന്നു. ഗ്രാമകാഴ്ച്ചകള്ക്കിടയിലൂടെ പോകുന്ന റോഡുകളും തനിനാടനാണ്. പോകാനും വരാനും രണ്ട് വരി പാതകളാണ് മിക്കയിടത്തുമുള്ളത്. മൃഗങ്ങളുടെ തീറ്റക്കായി വളര്‍ത്തുന്ന പുല്‍മേടുകള്‍ കണ്ടാൽ കേരളത്തിലെ വിളഞ്ഞ് പാകമായി കിടക്കുന്ന നെല്‍വയലുകൾ ഓര്‍മവരും. ഇവക്കിടയില്‍ ചിലപ്പോൾ ചില അനക്കങ്ങൾ കാണാം. ആടുകള്‍ തിന്ന് തിമര്‍ത്ത് നടന്ന് പോകുന്ന ചലനങ്ങൾ പുല്‍മേടുകള്‍ക്ക് മുകളില്‍ ഒരു ചിത്രം പോലെ തെളിഞ്ഞ് വരും.പ്രകൃതിയുടെ മനോഹരമായ ഒത്തിരികാഴ്ച്ചകള് ഇവിടെ ഉണ്ടെങ്കിലും ജനവാസം വളരെ കുറവാണ്. ശീതകാലത്ത് ഹീലിയോ മഞ്ഞിനുള്ളില്‍ മറഞ്ഞ് പോകും.
വെയില്മൂത്ത് തുടങ്ങുമ്പോൾ അതിനുള്ളില്‍ നിന്ന് വെളിവാകുന്ന ഹീലിയോയെ കാണാന്‍ നല്ല ചന്തമാണ്. മഞ്ഞ് പുതച്ച് കിടക്കുന്ന റോഡിലൂടെ പോകുമ്പോളാണ് ഏറെ ശ്രദ്ധിക്കേണ്ടത്. റോഡില്‍ നിന്ന് മഞ്ഞ് നനയുന്ന ഒട്ടകങ്ങളെ കാണാനെ പറ്റില്ല. എന്നാല്‍ ഹീലിയോയില്‍ വസിക്കുന്നവർ ഇത് മുന്‍ക്കൂട്ടി കണ്ടാണ് വാഹനം ഓടിക്കുക. പുതുതായി ഇവിടേക്ക് വരുന്നവരാണ് ശ്രദ്ധച്ചെലുത്തേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.