വീരേന്ദ്ര സെവാഗ് കാണുന്ന ഒളിമ്പിക്സ് സ്വപ്നം
text_fieldsകളത്തിനുള്ളിലെ കളിയൊക്കെ അവസാനിപ്പിച്ചെങ്കിലും വീരേന്ദ്ര സെവാഗിെൻറ മനസ്സിൽ ഇപ്പോഴും ക്രിക്കറ്റ് തന്നെയാണ്. ഒാരോ പന്തും ബൗണ്ടറിക്കു പുറത്തെ ആകാശത്തിലേക്ക് പറത്തുന്ന അതേ ഗൗരവത്തോടെ വീരു ഇപ്പോഴും സജീവം. ഇടക്കാലത്ത് ട്വിറ്ററിലായിരുന്നു വീരുവിെൻറ അങ്കം. ലോക കായിക മാമാങ്കമായ ഒളിമ്പിക്സിൽ ഇനിയും പ്രവേശനം കിട്ടാത്ത ക്രിക്കറ്റിനെ എങ്ങനെ ആ കടമ്പ കടത്താം എന്നാണ് ഇപ്പോൾ സെവാഗിെൻറ ആലോചന.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിെൻറ(െഎ.സി.സി) കണക്കു പ്രകാരം 104 രാജ്യങ്ങളിൽ ക്രിക്കറ്റുണ്ട്. പക്ഷേ, വെറും 12 രാജ്യങ്ങൾ മാത്രമാണ് ക്രിക്കറ്റിനെ ഗൗരവമായി കണ്ടിട്ടുള്ളു എന്നതാണ് വിരോധാഭാസം. ഇന്ത്യ, ഇംഗ്ലണ്ട്, ആസ്ട്രേലിയ, പാക്കിസ്ഥാൻ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ന്യൂസിലാണ്ട്, വെസ്റ്റിൻഡീസ്, ബംഗ്ലാദേശ്, സിംബാബ്വേ, അഫ്ഗാനിസ്ഥാൻ,, അയർലണ്ട് എന്നീ 12 രാജ്യങ്ങളാണ് െഎ.സി.സിയുടെ ഫുൾ മെമ്പർമാർ. ചൈനയും ജപ്പാനും ബ്രസീലും അർജൻറീനയും സൗദി അറേബ്യയും ഇറാനും അടക്കം 92 രാജ്യങ്ങൾ അസോസിയേറ്റ് അംഗങ്ങളായുണ്ട്. പക്ഷേ, അവരൊക്കെ വെറും പേരിനു മാത്രം ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളാണ്. വെറും 10 രാജ്യങ്ങൾക്ക് മാത്രമേ ടെസ്റ്റ് പദവിയുള്ളു. അഫ്ഗാനിസ്ഥാൻ ടെസ്റ്റ് പദവിക്കയി ക്യൂവിലുണ്ട്.
കൂടുതൽ രാജ്യങ്ങളിലേക്ക് ക്രിക്കറ്റ് വ്യാപിപ്പിക്കാനും നിലവിലെ അസോസിയേറ്റ് അംഗ രാജ്യങ്ങളെ ഫുൾ മെമ്പർമാരാക്കാനും െഎ.സി.സി മുന്നിട്ടിറങ്ങണമെന്നാണ് വീരുവിെൻറ വാദം. അടുത്ത ഫെബ്രുവരിയിൽ സ്വിറ്റ്സർലണ്ടിൽ വീരേന്ദ്ര സെവാഗും വെറ്ററൻ താരങ്ങളായ മഹേല ജയവർധന, ശുെഎബ് അക്തർ, ഡാനിയൽ വെേട്ടാറി, മുഹമ്മദ് കൈഫ്, ഗ്രെയം സ്മിത്ത് തുടങ്ങിയവർ പെങ്കടുക്കുന്ന ടൂർണമെൻറ് നടക്കുന്നുണ്ട്. െഎ.സി.സിയിൽ അംഗത്വമില്ലാത്ത രാജ്യമാണ് സ്വിറ്റ്സർലണ്ട്. എന്നാൽ, ഇത്തവണ ശീതകാല ഒളിമ്പിക്സ് നടക്കുന്നത് സ്വിറ്റ്സർലണ്ടിലെ സെൻറ് മോർട്ടിസിലാണ്. െഎസ് ഹോക്കിയും ശീതകാല ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് െഎ.സി.സിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഇത്തരം രാജ്യങ്ങളിൽ ്ക്രിക്കറ്റ് എത്തുന്നത് ഒളിമ്പിക്സ് പ്രവേശനത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെവാഗ് പറയുന്നു.
ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉണ്ടായിരുന്നു...
സെവാഗ് പറയുന്നതുപോലെ ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയാൽ അത് ചരിത്രത്തിലെ ആദ്യ സംഭവം ഒന്നുമല്ല എന്നതാണ് വസ്തുത. 1900ൽ ഫ്രാൻസിലെ വെലോഡ്രോം ഡി വിൻസെൻസിൽ നടന്ന ഒളിമ്പിക്സിൽ ക്രിക്കറ്റ് മത്സരമുണ്ടായിരുന്നു. അതിനു തൊട്ടു മുമ്പ് 1896ൽ ഏഥൻസിൽ നടന്ന ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നുവെങ്കിലും മതിയായ ടീമുകൾ ഇല്ലാത്തതിനാൽ ഉപേക്ഷിക്കുകയായിരുന്നു. 1900ൽ ഫ്രാൻസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയപ്പോൾ ഫൈനൽ മത്സരം ബ്രിട്ടനും ഫ്രാൻസും തമ്മിലായിരുന്നു. ഇരു രാജ്യങ്ങളുടെയും ഒൗദ്യോഗിക ടീം ആയിരുന്നില്ല,പകരം രണ്ടു രാജ്യങ്ങളിലെയും ക്ലബുകൾ ആയിരുന്നു മത്സരത്തിൽ പെങ്കടുത്തത്. ‘ഡെവോൺ ആൻറ് സോമർസെറ്റ് വാണ്ടേഴ്സാണ് ബ്രിട്ടനുവേണ്ടി കളത്തിൽ ഇറങ്ങിയത്. ഫ്രഞ്ച് അത്ലറ്റിക് ക്ലബ് യൂനിയൻ ആയിരുന്നു ഫ്രാൻസിനെ പ്രതിനിധീകരിച്ചത്.
1900 ആഗസ്റ്റ് 19ന് ആരംഭിച്ച ദ്വിദിന ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബ്രിട്ടൻ ആദ്യ ഇന്നിങ്സിൽ 117 റൺസിന് പുറത്തായി. ഫ്രഞ്ച് ടീമിെൻറ ഒന്നാമിന്നിങ്സ് മറുപടി വെറും 75 റൺസിൽ ഒതുങ്ങി. രണ്ടാമിന്നിങ്സിനിറങ്ങിയ ബ്രിട്ടൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്ത് ഡിക്ലയർ ചെയ്ത് ഫ്രാൻസിെൻറ മുന്നിൽ 185 റൺസിെൻറ വെല്ലുവിളി ഉയർത്തി. പക്ഷേ, വെറും 26 റൺസിന് ഫ്രഞ്ച് ടീം തകർന്നു തരിപ്പണമായി. 158 റൺസിെൻറ ഉജ്ജ്വല വിജയം സ്വന്തമാക്കിയ ബ്രിട്ടന് അന്ന് നൽകിയത് വെള്ളി മെഡലായിരുന്നു. ഫ്രാൻസിന് വെങ്കലവും. 1912ൽ ഇൗ മത്സരത്തെ ഒൗദ്യോഗിക മത്സരമായി അംഗീകരിച്ചപ്പോൾ ബ്രിട്ടെൻറ വെള്ളി സ്വർണവും ഫ്രാൻസിെൻറ വെങ്കലം വെള്ളിയുമായി മാറി. അതിനു ശേഷം ക്രിക്കറ്റ് ലോകത്തിലെ താരനിബിഡമായ മത്സരമായി മാറുകയും കോടികൾ ഒഴുകുന്ന കായിക മാമാങ്കമായി തീരുകയും ചെയ്തിട്ടും ഒളിമ്പിക്സിൽ മാത്രം ഇടംപിടിച്ചില്ല...
ക്രിക്കറ്റ് വന്നാൽ ഇന്ത്യക്ക് ഒളിമ്പിക്സ് സ്വർണം
ഒരു നൂറ്റാണ്ടിനു ശേഷം ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നു എന്നു കരുതുക. ഇപ്പോഴത്തെ ഫോം അനുസരിച്ച് ഇന്ത്യക്ക് ഒരു മെഡൽ ഉറപ്പാക്കാം.. അത് ചിലപ്പോൾ സ്വർണവും ആയിക്കൂടെന്നില്ല. ഒരു കാലത്ത് ഇന്ത്യൻ ടീം വളഞ്ഞ ഹോക്കി സ്റ്റിക്കുകളുമായി ഒളിമ്പിക് മൈതാനങ്ങളിൽനിന്ന് സ്ഥിരമായി സ്വർണം നേടിയിരുന്ന കാലമുണ്ടായിരുന്നു. പറഞ്ഞിെട്ടന്തുകാര്യം. ഒളിമ്പിക്സിന് യോഗ്യത നേടാൻ പോലും പെടാപ്പാടുപെടുന്ന ടീമായി ഇന്ത്യ മാറിയിരിക്കുന്നു. 1983ലെ ഇന്ത്യയുടെ ലോക കപ്പ് ക്രിക്കറ്റ് ജയത്തോടെ രാജ്യമെങ്ങും വ്യാപകമായി ക്രിക്കറ്റ് ജ്വരത്തിൽ ദേശീയ കായികവിനോദമായ ഹോക്കി പുറന്തള്ളപ്പെട്ടുപോയതും മോശം പ്രകടനത്തിന് കാരണമായി കളി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഹോക്കിയുടെ അന്തകനായി മാറിയ ക്രിക്കറ്റ് സെവാഗ് സ്വപ്നം കാണുന്നപോലെ ഒളിമ്പിക്സിൽ ഇടംപിടിച്ചാൽ ആ പേരുദോഷം ചിലപ്പോൾ മാറ്റാൻ കഴിഞ്ഞേക്കും... അത് പക്ഷേ, അത്ര എളുപ്പമല്ല. വെറും 12 രാജ്യങ്ങളുടെ ഇനമായി ഒളിമ്പിക്സിൽ ഇടംപിടിക്കാൻ അടുത്ത കാലത്തൊന്നും സാധ്യത കാണുന്നില്ല. കൂടുതൽ രാജ്യങ്ങളിൽ ക്രിക്കറ്റ് സജീവമാകുകയും അവരെല്ലാം ആവശ്യപ്പെടുകയും ചെയ്താൽ ചിലപ്പോൾ കയറിക്കൂടിയേക്കും.. പക്ഷേ, അതിനിടയിൽ പല ഒളിമ്പിക്സുകളും കടന്നുപോയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.