കേരളം റണ്ണർഅപ്
text_fieldsഹൈദരാബാദ്: തുടർച്ചയായ ആറാം കിരീടം തേടിയെത്തിയ കേരളത്തെ പിന്തള്ളി പതിനാലാമത് ദേശീയ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ ഹരിയാനക്ക് ഒാവറോൾ. 166.5 പോയൻറ് നേടിയാണ് ഹരിയാന ഒന്നാമതെത്തിയത്. 135 പോയൻറുമായി കേരളം രണ്ടും 105.5 പോയൻറുമായി ഉത്തർപ്രദേശ് മൂന്നും സ്ഥാനക്കാരായി. പെൺകുട്ടികളിൽ 100 പോയൻറുമായി കേരളം ജേതാക്കളായി. ആൺകുട്ടികളുടെ മോശം പ്രകടനമാണ് കേരളത്തിന് ഒാവറോൾ ചാമ്പ്യൻപട്ടം നിഷേധിച്ചത്. ആണ്‍കുട്ടികളിൽ ഹരിയാനയാണ് (108) ഒന്നാമത്. 34.75 പോയൻറ് നേടിയ കേരളം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അവസാന ദിനത്തിൽ കേരളം അഞ്ചു സ്വർണവും നാലു വീതം വെള്ളിയും വെങ്കലവും നേടി. പെണ്‍കുട്ടികളുടെ പോൾവാള്‍ട്ടില്‍ നിവ്യ ആൻറണി മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി. 3.32 മീറ്റര്‍ ഉയരം ചാടിയ നിവ്യ കഴിഞ്ഞ വര്‍ഷം കോഴിക്കോട് യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ സ്ഥാപിച്ച 3.31 മീറ്ററിെൻറ റെക്കോഡാണ് മറികടന്നത്. റെക്കോഡ് പ്രകടനത്തോടെ ഏഷ്യൻ യൂത്ത് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുകയും ചെയ്തു. കേരളത്തിെൻറ മാളവിക രമേഷ് 2.70 മീറ്റര്‍ ചാടി വെങ്കലം നേടി.
ട്രിപ്ൾ ജംപിൽ ലിസ്ബത്ത് കരോലിൻ ജോസഫും (12.22 മീ.), 400 മീ. ഹർഡ്ൽസിൽ ജെ. വിഷ്ണു പ്രിയയും (1:06.46 സെ.) ആൺകുട്ടികളുടെ 800 മീറ്ററിൽ അഭിഷേക് മാത്യുവും (1:55.85 സെ.) സ്വർണം നേടി. ആൺകുട്ടികളുടെ 1000 മീറ്റർ സ്പ്രിൻറ് മിഡ്ലെ റിലേയിലും സ്വർണം നേടി. പെൺകുട്ടികളുടെ മിഡ്ലെ റിലേയിൽ കേരളം വെള്ളി നേടി.
ട്രിപ്ൾ ജംപിൽ സാന്ദ്ര രാജൻ (12.02 മീ.), 400 മീ. ഹർഡ്ൽസിൽ ഡൽന ഫിലിപ്, ആൺകുട്ടികളുടെ ട്രിപ്ൾ ജംപിൽ എ. അജിത്ത് എന്നിവർ വെള്ളി നേടി. ഇതേ ഇനത്തിൽ വെങ്കലം ആകാശ് എം. വർഗീസിലൂടെ കേരളത്തിന് ലഭിച്ചു. പെൺകുട്ടികളുടെ 2000 മീ. സ്റ്റീപ്ള്‍ചേസില്‍ ജി. ഗായത്രിയും ആണ്‍കുട്ടികളുടെ ഡെക്കാത്ത്‌ലണില്‍ കെ.പി. അര്‍ജുനും വെങ്കലം സ്വന്തമാക്കി. ചാമ്പ്യന്‍ഷിപ്പിലെ മികച്ച വനിത അത്ലറ്റായി കേരളത്തിെൻറ ഹര്‍ഡ്‌ൽസ് താരം അപര്‍ണ റോയിയെ തെരഞ്ഞെടുത്തു. പഞ്ചാബിെൻറ ഹാമര്‍ത്രോ താരം ധംനീത് സിങ്ങാണ് പുരുഷ താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.