മിസോറമിലുണ്ട് പ്രഫഷനൽ വോളി ലീഗ്
text_fieldsകോഴിക്കോട്: ഉയരം കുറവാണെങ്കിലും മിസോറമുകാരും വോളിബാളിൽ മോശക്കാരല്ല. ഫുട്ബാളിന് വേരോട്ടമുള്ള മലമുകളിൽ വോളിബാൾ കോർട്ടുകളിൽ പന്തുതട്ടാനും യുവാക്കളേറെ രംഗത്തുണ്ട്. രാജ്യത്ത് വോളിബാളിനെ ഏറെ സ്നേഹിക്കുന്ന കേരളത്തിനുപോലും സാധിക്കാത്ത പ്രഫഷനൽ വോളി ലീഗ് സാധ്യമാക്കിയ സംസ്ഥാനമാണ് മിസോറം.
2016ൽ തുടക്കമിട്ട ലീഗ് ഗംഭീരമായി പുരോഗമിക്കുന്നുണ്ട്. താരസമൃദ്ധമായ കേരളത്തിൽ വോളി ലീഗ് തുടങ്ങാൻ സംസ്ഥാന വോളി അസോസിയേഷന് ഇതുവരെ സാധിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് മിസോറമിെൻറ ഇൗ നേട്ടമെന്നോർക്കണം. മിസോറമിലെ പ്രോ വോളി ലീഗിൽ ആറു പുരുഷ ടീമുകളും മൂന്ന് വനിത ടീമുകളും മാറ്റുരക്കുന്നുണ്ട്. കേരളത്തിൽനിന്നുള്ള താരങ്ങൾവരെ മിസോറം പ്രഫഷനൽ ലീഗിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മുൻ സംസ്ഥാന താരം ഹഫീലും സാരംഗ് എസ്. ലാലും സന്താഷും മിസോറമിൽ മലയാളിക്കരുത്ത് തെളിയിച്ചവരാണ്.
ഒരു മാസം നീളുന്ന ലീഗിൽ ശനിയും ഞായറുമാണ് മത്സരങ്ങൾ. ഐ.പി.എല്ലിനെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷമാണ് ലീഗിനെന്ന് കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ ഹഫീൽ പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലിൽ താമസവും ക്ലബുകളുടെ മികച്ച പരിചരണവും ആരാധകരുടെ സ്നേഹവും മറക്കാനാവില്ലെന്നാണ് ഹഫീലിെൻറ അഭിപ്രായം. കളി നടക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിലേക്ക് കുടുംബസമേതമാണ് കാണികൾ ഒഴുകിയെത്തുന്നത്. ആകർഷകമായ പ്രതിഫലവും ലീഗിലെ താരങ്ങൾക്ക് ലഭിക്കുന്നുണ്ട്.
ഒരു ടീമിൽ മിസോറമിന് പുറത്തുനിന്നുള്ള രണ്ട് താരങ്ങൾക്ക് കളിക്കാം. ഇൻറർനാഷനൽ താരങ്ങളായ മന്ദീപ് സിങ്ങും ഗുരീന്ദർ സിങ്ങും കഴിഞ്ഞ വർഷം മിസോറം ലീഗിൽ കളിച്ചിരുന്നു. വരുന്ന ഏപ്രിലിലാണ് മിസോറം പ്രോ വോളി ലീഗിെൻറ മൂന്നാം പതിപ്പ് അരങ്ങേറുക. ദേശീയ ചാമ്പ്യൻഷിപ്പിനായി മിസോറമിെൻറ വനിത ടീം മാത്രമാണെത്തിയത്. വർഡിങ് ഗ്ലിയാനിയുടെ നേതൃത്വത്തിലുള്ള ടീമിലെ കളിക്കാരികൾ വോളി ലീഗിലെയും ശ്രദ്ധേയ താരങ്ങളാണ്. ഒഡിഷയോട് തോൽക്കുകയും ഉത്തരാഖണ്ഡിനെ തോൽപിക്കുകയും ചെയ്ത മിസോറം അവസാന പൂൾ മത്സരത്തിൽ ഗുജറാത്തിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.