യൂസഫ് ഷാബാന്റെ വേർപാട് ഫുട്ബാൾ പ്രേമികളെ കണ്ണീരിലാഴ്ത്തി
text_fieldsമസ്കത്ത്: സുൽത്താനേറ്റിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഫുട്ബാൾ താരങ്ങളിലൊരാളായ യൂസുഫ് ഷാബാൻ അൽ ബുസൈദിയുടെ (38) വേർപാട് ഫുട്ബാൾ പ്രേമികളെ കണ്ണീരിലാഴ്ത്തി. അസുഖബാധിതനായ ഇദ്ദേഹം വെള്ളിയാഴ്ചയാണ് മരിച്ചത്. നിര്യാണത്തിൽ ഒമാൻ ഫുട്ബാൾ അസോസിയേഷൻ (ഒ.എഫ്.എ) ചെയർമാനും ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളും അനുശോചിച്ചു. ദേശീയ ഫുട്ബാൾ ടീമിന്റെ സുവർണ തലമുറയിലെ പ്രധാന കളിക്കാരിൽ ഒരാളായാണ് യൂസഫ് ഷാബാനെ കണക്കാക്കുന്നത്. മസ്കത്തിൽ നടന്നതുൾപ്പെടെ തുടർച്ചയായി മൂന്ന് തവണ ഗൾഫ് കപ്പിന്റെ ഫൈനലിൽ അദ്ദേഹം ദേശീയ ടീമിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. 2004 മുതൽ 2008 വരെയുള്ള കാലയളവിലായി 2004, 2007 ഏഷ്യ കപ്പ്, 2009 ഗൾഫ് കപ്പ് ഉൾപ്പെടെ 25 മത്സരങ്ങളിൽ ദേശീയ ടീമിനായി ജഴ്സിയണിഞ്ഞിട്ടുണ്ട്. ടീമിനായി 2006ൽ നാല് ലോകകപ്പ് യോഗ്യത മത്സരങ്ങളും കളിച്ചു. രണ്ടാം റൗണ്ടിൽ സിംഗപ്പൂരിനെ 2-0ന് പരാജയപ്പെടുത്തിയ മത്സരത്തിൽ ഒരു ഗോൾ ഷാബാന്റെ ബൂട്ടിൽനിന്നായിരുന്നു പിറന്നത്. 1984ൽ ബർക്ക വിലായത്താണ് ജനനം. 2003ൽ ദോഫാർ ക്ലബിലൂടെയാണ് ഫുട്ബാൾ കരിയർ തുടങ്ങുന്നത്. 2011 വരെ ദോഫാറിന് വേണ്ടി കളിച്ച ഇദ്ദേഹം അൽ ഷബാബ് ക്ലബിലേക്ക് മാറി. രണ്ട് വർഷത്തിന് ശേഷം ദോഫാർ ക്ലബിലേക്ക് മടങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.