ലോകകപ്പ്: കൗണ്ടർ ടിക്കറ്റ് വിൽപന തകൃതി; 800, 600 റിയാൽ ടിക്കറ്റുകൾ മാത്രം
text_fieldsദോഹ: കാത്തിരിപ്പുകൾക്കൊടുവിൽ ലോകകപ്പ് മാച്ച് ടിക്കറ്റുകളുടെ കൗണ്ടർ വിൽപന ചൊവ്വാഴ്ച ആരംഭിച്ചു. ദോഹ എക്സിബിഷൻ ആൻറ് കൺവെൻഷൻ സെൻററിലെ കൗണ്ടറുകൾ വഴി ആരംഭിച്ച ടിക്കറ്റ് വിൽപനക്ക് വലിയ പ്രതികരണമാണ് ആരാധകരിൽ നിന്നുള്ളത്. ഓൺലൈൻ വഴി അവസാന ഘട്ടങ്ങളിൽ ടിക്കറ്റ് ലഭിക്കാത്ത ആരാധകർ നേരിട്ടെത്തിയാണ് ടിക്കറ്റുകൾ സ്വന്തമാക്കുന്നത്.
രാവിലെ മുതൽ വൻ തിരക്കാണ് ഡി.ഇ.സി.സി കൗണ്ടറുകൾക്ക് മുന്നിലുള്ളത്. അതേസമയം, നിയന്ത്രണങ്ങളോടെയാണ് ടിക്കറ്റുകൾ ലഭ്യമാക്കുന്നത്. 800 റിയാലിൻെറ കാറ്റഗറി ഒന്ന്, 600 റിയാലിൻെറ കാറ്റഗറി രണ്ട് ടിക്കറ്റുകൾ മാത്രമാണ് ചൊവ്വാഴ്ച വിൽപനക്കുള്ളത്. സ്വിറ്റ്സർലൻഡ്- കാമറൂൺ (മാച്ച് നമ്പർ 13), തുനീഷ്യ - ആസ്ട്രേലിയ ( മാച്ച് 21), ജപ്പാൻ - കോസ്റ്റാറിക (മാച്ച് 25), കാമറൂൺ -സെർബിയ (മാച്ച് 29), ദക്ഷിണ കൊറിയ - ഘാന (മാച്ച് 30), ആസ്ട്രേലിയ - ഡെന്മാർക്ക് (മാച്ച് 37) എന്നിവയാണ് ആദ്യ ദിനത്തിൽ വിൽപനക്കുള്ള ടിക്കറ്റുകൾ.
ഉദ്ഘാടന മത്സരം, സെമിഫൈനൽ, ഫൈനൽ മത്സരങ്ങളുടെ ടിക്കറ്റുകൾ കൗണ്ടർ വഴി ലഭ്യമല്ല. വിസ കാർഡ് വഴി മാത്രമായിരിക്കും ടിക്കറ്റ് തുക നൽകാൻ കഴിയുക. പണമായി സ്വീകരിക്കില്ല. ചൊവ്വാഴ്ച കൗണ്ടർ വിൽപന ആരംഭിക്കും എന്ന റിപ്പോർട്ടുകൾക്കു പിന്നാലെ രാവിലെ അഞ്ചു മണി മുതൽ തന്നെ കാണികൾ ഡി.ഇ.സി.സിക്ക് മുന്നിലെ വരികളിൽ ഇടം പിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.