മേഘാലയക്കെതിരെ സമനിലയുടെ നിരാശയുമായി കേരളം
text_fieldsഇട്ടനഗർ: നാലാം മിനിറ്റിൽ ലീഡ് പിടിച്ച് ഒരു മണിക്കൂറിലേറെ മുന്നിൽനിന്നതിനൊടുവിൽ വീണ പെനാൽറ്റി ഗോളിൽ മേഘാലയക്കെതിരെ സമനിലയുടെ നിരാശയുമായി മടങ്ങി കേരളം. ഒപ്പത്തിനൊപ്പംനിന്ന പോരാട്ടത്തിലാണ് വടക്കുകിഴക്കൻ സംസ്ഥാനം മലയാളിപ്പടയെ പിടിച്ചുകെട്ടിയത്. കളി തുടങ്ങി ഏറെ വൈകുംമുമ്പ് മേഘാലയ വലയിൽ കേരളം പന്തെത്തിച്ചിരുന്നു.
മധ്യത്തിൽനിന്ന് പന്ത് ഏറ്റുവാങ്ങി റിസ്വാൻ അലി ചിപ്പ് ചെയ്തത് നരേഷാണ് അനായാസം മേഘാലയ ഗോളിയെ കീഴടക്കി ലീഡ് നൽകിയത്. അതോടെ കളി കടുപ്പിച്ച മേഘാലയയായിരുന്നു പിന്നീട് ചിത്രത്തിൽ. വേഗവും ശാരീരിക മികവും ഒരു പണത്തൂക്കം മുന്നിൽനിന്ന ടീം പലവട്ടം അവസരങ്ങൾ തുറന്ന് കേരളത്തെ മുൾമുനയിൽ നിർത്തി.
കേരള ഗോളി റിസ്വാന് പലപ്പോഴും പിടിപ്പത് പണിയായി. ഭാഗ്യത്തിന്റെ സഹായം കൂടിയായത് ഒന്നുരണ്ട് സുവർണാവസരങ്ങൾ ഗോളാകാതെ കാത്തു. രണ്ടാംപകുതിയിലെ 77ാം മിനിറ്റിലായിരുന്നു മേഘാലയയുടെ സമനില ഗോള്‍ പിറന്നത്. 76ാം മിനിറ്റില്‍ ഷീന്‍ സ്റ്റീവന്‍സനെ ശരത് പ്രശാന്ത് വീഴ്ത്തിയതിന് റഫറി മേഘാലയക്കനുകൂലമായി പെനാല്‍റ്റി വിധിച്ചു. കേരള താരങ്ങൾ അപ്പീൽ ചെയ്തു നോക്കിയെങ്കിലും റഫറി വഴങ്ങിയില്ല. പെനാല്‍റ്റി അസ്ഹര്‍ തടുത്തെങ്കിലും റീബൗണ്ട് വന്ന പന്ത് ഓടിക്കയറിയ ഷീൻ ഷോക്തങ് വലയിലെത്തിച്ചു.
ഇതോടെ 1-1 സമനിലയിലായി. അസമിനെതിരെ ആദ്യ കളി ജയിച്ച കേരളം കഴിഞ്ഞ കളിയിൽ ഗോവയോട് തോൽവി സമ്മതിച്ചിരുന്നു. മേഘാലയയെ സമനിലയിൽ പൂട്ടിയതോടെ നാലു പോയന്റായി. സർവിസസ്, അരുണാചൽപ്രദേശ് ടീമുകളുമായാണ് ഇനി മത്സരം. ആദ്യ നാലു സ്ഥാനക്കാർ ക്വാർട്ടറിൽ കടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.