എത്ര മനോഹരം ഈ കളിമുറ്റങ്ങൾ
text_fieldsലോകത്തെ ഒട്ടുമിക്ക ഫുട്ബാൾ ആരാധകരെയും പോലെ, 1986 മെക്സികോ ലോകകപ്പിൽ ഡീഗോ മറഡോണയുടെ മയാജാലങ്ങൾ കണ്ടായിരുന്നു ഫുട്ബാളും അർജൻറീനയും എൻെറ ഹൃദയങ്ങളിലേക്ക് ഒരു ലോങ് റേഞ്ചർ ഷോട്ടുപോടെ കുതിച്ചു കയറിയത്. പന്തുമായി കൂട്ടുകൂടിയ കൗമാരകകാരം ക്ലബ് കുപ്പായത്തിലും, ഇന്ത്യൻ ടീമിലുമെത്തിച്ചു. അപ്പോഴെല്ലാം ലോകകപ്പ് ഫുട്ബാളിൻെറ മഹാമേളയിൽ നേരിട്ടെത്തി കളികാണുകയെന്നത് സ്വപ്നമായിരുന്നു.
ആ സ്വപ്നമാണ് ഖത്തറിലൂടെ പൂവണിയുന്നത്. ആരവങ്ങൾക്ക് കിക്കോഫ് വിസിൽ മുഴങ്ങുന്നതിന് തലേ ദിനം തന്നെ ഖത്തറിലെത്തി. സുഹൃത്തുക്കൾക്കൊപ്പം അൽ ഖോറിലാണ് താമസം.
നെതർലൻഡ്സ്-സെനഗാൾ, ഫ്രാൻസ്-ആസ്ട്രേലിയ, ജർമനി -ജപ്പാൻ എന്നീ മത്സരങ്ങൾ സ്റ്റേഡിയത്തിലെത്തി കണ്ടു. മറ്റു മത്സരങ്ങൾക്ക് ഫാൻ സോണിലും മറ്റുമെത്തി. ലോകകപ്പിനായി ഖത്തർ ഒരുക്കിയ സ്റ്റേഡിയങ്ങളാണ് എന്നെ ഏറെ ആകർഷിച്ചത്. ഖലീഫ ഇൻറർനാഷണൽ സ്റ്റേഡിയം, അൽ ജനൂബ്, അൽ തുമാമ എന്നീ വേദികളിലാണ് ഇതുവരെ മത്സരങ്ങൾ കാണാനെത്തിയത്.
വരും ദിവസങ്ങളിൽ ലുസൈൽ ഉൾപ്പെടെ മറ്റ് വേദികളിലും കളി കാണണം. ഓരോ സ്റ്റേഡിയത്തിൻെറ നിർമാണത്തിലും രാജ്യത്തിൻെറ പൈതൃകം സൂക്ഷിക്കുന്ന വിസ്മയകരമായ നിർമിതികളാണ് ഖത്തർ ഒരുക്കിയത്. മെട്രോയും ബസും ഇറങ്ങി സ്റ്റേഡിയത്തിലേക്കുള്ള കാൽനട യാത്ര നല്ലൊരു അനുഭവമാണ്.
വിവിധ ദേശക്കാരായ കാണികൾ, വൈവിധ്യമാർന്ന വസ്ത്രങ്ങളും ആഘോഷങ്ങളും, സ്റ്റേഡിയത്തിനു പുറത്തെ കലാ പ്രകടനങ്ങൾ.. ഇവയെല്ലാം ആസ്വദിച്ചുള്ള അരമണിക്കൂർ നടത്തം കളിക്കൊപ്പം ലോകകപ്പിനെ തന്നെ അപൂർവമായൊരു അനുഭവമാക്കി മാറ്റുന്നു.
ഫ്രാൻസ്, സ്പെയിൻ മികച്ച ടീമുകൾ
കഴിഞ്ഞ മത്സരങ്ങളുടെ അടിസ്ഥാനത്തിൽ ഫ്രാൻസും സ്പെയിനുമാണ് എന്നെ ഏറെ ആകർഷിച്ച ടീമുകൾ. ചാമ്പ്യന്മാർക്കൊത്ത മികവോടെയാണ് ഫ്രാൻസ് കളിക്കുന്നത്. ഗോൾ കീപ്പർ ഹ്യൂഗോ ലോറിസ് മുതൽ, പ്രതിരോധവും മധ്യനിരയും കിലിയൻ എംബാപ്പെയും ഒലിവർ ജിറൂഡും നയിക്കുന്ന മുന്നേറ്റവുമെല്ലാം മികച്ച ഫോമിലാണ്.
ഈ ടീം കിരിടത്തിലെത്തിയാൽ അത്ഭുതപ്പെടാനില്ല. ഹോളണ്ടും സ്പെയിനും മികച്ച പ്രകടനമാണ് ആദ്യ മത്സരങ്ങളിൽ കാഴ്ചവെച്ചത്. തുടർച്ചയായ വിജയങ്ങളുമായെത്തിയ അർജൻറീന ആദ്യമത്സരത്തിൽ സൗദിയോട് തോറ്റതിൽ നിരാശയുണ്ട്. മികച്ച ടീമാണെങ്കിലും സൗദിക്കെതിരെ അർജൻറീനക്ക് എല്ലാം പിഴച്ച ദിനമായിരുന്നു അത്.
അതേസമയം, ആദ്യമിനുറ്റുകളിലെ മുന്നേറ്റമല്ലാതെ അർജൻറീനക്ക് കളിയിൽ മേധാവിത്വം സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഒരു ടീം എന്ന നിലയിൽ ആദ്യ മത്സരത്തിൽ ഒത്തൊരുമ പ്രകടിപ്പിക്കാനായിട്ടില്ല. മികച്ച താരങ്ങളുള്ള ബ്രസീലും ഇത്തവണ ശക്തമാണ്. എന്നാൽ, റിച്ചാർലിസൺ നേടിയ മാന്ത്രിക ഗോൾ മാറ്റിനിർത്തിയാൽ ആദ്യമത്സരത്തിൽ പ്രതീക്ഷകൾക്കൊത്ത് കാനറികൾ ഉയർന്നിട്ടില്ല. ജർമനിയുടെ അവസ്ഥയും ഇതു തന്നെയെന്നാണ് എൻെറ വിലയിരുത്തൽ.
ഏഷ്യൻ ടീമുകളുടെ മുന്നേറ്റമാണ് ഇത്തവണ ഏറെ ആകർഷിച്ച ഒന്ന്. സൗദി, ജപ്പാൻ, ദക്ഷിണ കൊറിയ, ഇറാൻ ടീമുകളുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. മികച്ച ഗെയിം പ്ലാനും, യൂറോപ്യൻ-ലാറ്റിനമേരിക്കൻ കരുത്തർക്കു മുന്നിൽ പിടിച്ചു നിൽക്കാനുള്ള ശേഷിയും നേടിയ ഏഷ്യൻ ടീമുകൾ പ്രീക്വാർട്ടറിൽ എത്തുമെന്നതിൽ സംശയമില്ല.
(മുൻ ഇന്ത്യൻ താരവും, മുഹമ്മദൻസ്, ചർച്ചിൽ ബ്രദേഴ്സ്, സ്പോർട്ടിങ്, വാസ്കോ, എസ്.ബി.ടി, എഫ്.സി കൊച്ചിൻ എന്നീ ടീമുകളുടെ താരവുമായിരുന്നു തിരുവനന്തപുരം സ്വദേശിയായ വിനു ജോസ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.