ലോകകപ്പിന് ഇന്ത്യക്കാരുടെ സ്നേഹസമ്മാനമായി 'ബിഗ് ബൂട്ട്'
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിന് ഇന്ത്യൻ സമൂഹത്തിൻെറ സ്നേഹ സമ്മാനമായി ലോകത്തെ ഏറ്റവും വലിയ ഫുട്ബാൾ ബൂട്ട് പുറത്തിറക്കി. കതാറ പബ്ലിക് ഡിപ്ലോമസിയുമായി സഹകരിച്ച് പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇൻറർനാഷണൽ തയ്യാറാക്കിയ 'ഭീമൻ ബൂട്ട്' ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പൊതുജനങ്ങൾക്കായി അനാച്ഛാദനം നിർവഹിച്ചു. ലോകകപ്പിനെത്തുന്ന കാണികൾ ഉൾപ്പെടെ എല്ലാവർക്കുമായി ഇനി കൺ നിറയെ കാണാൻ കതാറ കൾച്ചറൽ വിലേജിലുണ്ടാവും.
കായിക മാമാങ്കങ്ങൾ ജനങ്ങൾക്കിടയിൽ ഐക്യവും സ്നേഹവും കാത്തു സൂക്ഷിക്കാൻ എന്നും സഹായകരമായിട്ടുണ്ടെന്ന് ഡോ. ദീപക് മിത്തൽ പറഞ്ഞു. 1948 ലെ ഇന്ത്യൻ ഫുട്ബോൾ ടീം ബൂട്ടണിയാതെ കളിച്ചത് ചരിത്രസംഭവമാണ്. ആ ചരിത്രത്തെ കൂട്ടിയിണക്കി മിഡിലീസ്റ്റിലെ ആദ്യത്തെ ലോകകപ്പിന് സമ്മാനമായി ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് എന്ന പൊൻതൂവൽ ചേർത്തുവെക്കാൻ ഇന്ത്യൻ സമൂഹത്തിന് കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിലെ ഏറ്റവും വലിയ വിനോദ സഞ്ചാര മേഖലയായ കതാറയിൽ വെച്ച് നടക്കുന്ന പ്രദർശനം നടക്കുന്ന പരിപാടിയിൽ കതാറ പബ്ലിക് ഡിപ്ലോമസി സി.ഇ.ഒ ദാർവിഷ് അഹ്‌മദ് അൽ ഷെബാനി, ഇന്ത്യൻ കൾച്ചറൽ സെൻറർ പ്രസിഡണ്ട് പി.എൻ ബാബുരാജൻ, ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡറും ബിഗ് ബൂട്ടിൻെറ ക്യൂറേറ്ററുമായ എം.ദിലീഫ്, ഫോക്കസ് ഇൻറർനാഷണൽ സി.ഇ.ഒ ഷമീർ വലിയവീട്ടിൽ തുടങ്ങിയവർ പെങ്കടുത്തു. ചടങ്ങിനു മുന്നോടിയായി ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുത്ത വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര നടന്നു.
ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയും ക്യുറേറ്ററുമായ ആർട്ടിസ്റ്റ് എം ദിലീഫ് ആണ് ബൂട്ട് നിർമ്മിച്ചിരിക്കുന്നത്. ലെതർ, ഫൈബർ, റെക്സിൻ, ഫോം ഷീറ്റ്, ആക്രിലിക് ഷീറ്റ് എന്നിവയാൽ നിർമ്മിച്ച ബിഗ് ബൂട്ടിനു പതിനേഴ് അടി നീളവും ഏഴ് അടി ഉയരവുമുണ്ടായിരിക്കു. ഇന്ത്യയിൽ നിർമ്മിച്ച ബൂട്ടിന്റെ ഡിസൈൻ ജോലികൾ ഖത്തറിലാണ് പൂർത്തീകരിച്ചത്. ഫോക്കസ് ഇന്റർനാഷണൽ സി.എഫ്.ഒ മുഹമ്മദ് റിയാസ്, ഇവന്റ്സ് ഡയറക്ടർ അസ്കർ റഹ്‌മാൻ,ഖത്തർ റീജിയണൽ സി.ഇ.ഒ ഹാരിസ് പി.ടി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.