ഐ ലീഗിൽ ഗോകുലവും ചർച്ചിൽ ബ്രദേഴ്സും ഇന്ന് നേർക്കുനേർ
text_fieldsകോഴിക്കോട്: ഐ ലീഗില്‍ മലബാറിയൻസും ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്സും ഞായറാഴ്ച ഏറ്റുമുട്ടും. ഒരു പരാജയം നേരിട്ട ഗോകുലം കേരള എഫ്.സിക്ക് അഭിമാനവഴിയിൽ തിരിച്ചെത്താൻ സ്വന്തം തട്ടകമായ കോര്പറേഷന് സ്റ്റേഡിയത്തില്‍ തന്ത്രങ്ങൾ മെനഞ്ഞേ തീരൂ. രാത്രി ഏഴിന് നടക്കുന്ന പോരാട്ടത്തില്‍ കരുത്തരായ ചര്‍ച്ചില്‍ ബ്രദേഴ്സിനെ നേരിടുക എളുപ്പവുമല്ല.
കഴിഞ്ഞ എവേമാച്ചില്‍ നോര്‍ത്ത് ഈസ്റ്റ് ക്ലബ് ഷില്ലോങ് ലജോങിനോട് സീസണിലെ ആദ്യ തോല്‍വി വഴങ്ങിയ മലബാറിയന്സിന് ലീഗില്‍ മുന്നേറാന്‍ വിജയം അനിവാര്യമാണ്. നിലവില്‍ അഞ്ച് മത്സരങ്ങളില്‍ മൂന്ന് ജയവും ഒരു സമനിലയും തോല്‍വിയുമായി 10 പോയന്റുള്ള ഗോകുലം നാലാമതാണ്. അഞ്ച് കളിയില്‍ രണ്ട് ജയവും തോല്‍വിയും ഒരു സമനിലയുമായി ഏഴ് പോയന്റുമായി ഒമ്പതാമതാണ് ഗോവൻ ക്ലബ്. 16 പോയന്റുമായി മുഹമ്മദൻ എസ്.സിയാണ് ഒന്നാമത്. 13 പോയന്റ് നേടി ശ്രീനിധി ഡെക്കാൻ രണ്ടാമതും 12 പോയന്റ് നേടി ഷില്ലോങ് ലജോങ് മൂന്നാം സ്ഥാനത്തുമുണ്ട്.
മികച്ച ഫോമിലുള്ള ഗോകുലം ക്യാപ്റ്റന്‍ അലക്സ് സാഞ്ചസിലാണ് കേരള ടീമിന്റെ പ്രതീക്ഷ. എട്ട് ഗോളുമായി ലീഗില്‍ ഗോള്‍വേട്ടക്കാരില്‍ ഒന്നാമതാണ് ഈ സ്പാനിഷ് താരം. സാഞ്ചസിന് പിന്തുണയുമായി സ്പാനിഷ് താരങ്ങളായ നിലി പെഡ്രോമ, എഡു ബെഡിയ, മലയാളി താരങ്ങളായ പി.എന്‍. നൗഫല്‍, വി.എസ്. ശ്രീകുട്ടന് എന്നിവർ ഫോമിലേക്കുയര്‍ന്നാല്‍ നാലാം ജയം സ്വന്തമാക്കാനാകുമെന്നാണ് ഗോകുലം പ്രതീക്ഷിക്കുന്നത്. അതേസമയം, സ്വന്തം തട്ടകത്തില്‍ ട്രാവു എഫ്.സിയെ എതിരില്ലാത്ത നാല് ഗോളിന് കീഴടക്കിയാണ് ചര്‍ച്ചില്‍ ബ്രദേഴ്സ് കോഴിക്കോട്ടെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.